Skip to main content

ഡിസംബറിലെ ആറ്

വർഷത്തിലെ
എല്ലാ മാസങ്ങളിലൂടേയും
ഒഴുകി പരന്നു കിടന്ന
ഒരു ആറുണ്ടായിരുന്നു
അത് ഒരു കലണ്ടറിൽ ഉറച്ച
ഓർമയായി പോയത്
ഒരു ഡിസംബർ ആറിനു
ശേഷമായിരുന്നു

മേഘം പോലെ
മകുടം ഉയർത്തിനിന്ന
ഒരു തണലുണ്ടായിരുന്നു
അത് പെയ്യാൻ അനുവദിക്കാതെ
തകർത്തു
കുറച്ചു കണ്ണീർ കണങ്ങൾ
ബാക്കി വെച്ച്
തുടച്ചു  മാറ്റിയത്
ഒരു ആറിന്റെ കരയിലായിരുന്നു

മതം ഇല്ലാതേയും ജീവിക്കുവാൻ
മതം പകുത്ത
ഒരു രാജ്യമുണ്ടായിരുന്നു
അതിനു മതേതരത്വം
എന്ന് പേരിട്ടു വിളിച്ചത്
അർദ്ധരാത്രിയിൽ ഉദിച്ച
സ്വതന്ത്ര സൂര്യന്റെ
വെള്ളിവെളിച്ചത്തിലായിരുന്നു

ജനിച്ച മതം ഏതായാലും
ജീവിക്കുവാൻ
അദ്ധ്വാനവിയര്പ്പിന്റെ
സുവർണനൂൽ ധരിച്ചു
അഴിമതി ചുമക്കേണ്ട
ജനങ്ങൾ ഉണ്ടായിരുന്നു
അവരെ എണ്ണൽ സഖ്യ പോലെ
ഒരുമിച്ചുകാണാതെ
അഞ്ചിന്റെ ന്യൂനപക്ഷം എന്നും
ഏഴിന്റെ ഭൂരിപക്ഷം എന്നും
വിഭജിക്കുവാൻ
ഒരു ആറു വേണമായിരുന്നു
അത് ഉത്ഭവിച്ചത്‌
ഏതോ ഒരു
തണുത്ത മനസ്സിലെ
അധികാര മോഹത്തിന്റെ
കാണാത്ത
കൊടുമുടിയിൽ നിന്നായിരുന്നു

ഭരിക്കുന്നവർക്ക് ഇരിക്കുവാൻ
അധികാരത്തിന്റെ
ഒരു കസേര വേണമായിരുന്നു
ആ കസേരക്ക് വേണ്ടി
അതിന്റെ അടിയിൽ
മിണ്ടാതെ ഇരിക്കുവാൻ
വാടകയ്ക്കെടുത്ത
ഒരു ചുണ്ട് വേണമായിരുന്നു
അതിൽ ഒട്ടിച്ചു വച്ചിരുന്ന
നിസ്സംഗ മൌനത്തിനെ
ദുരുപയോഗം ചെയ്തത്
ഡിസംബർ മാസത്തിലെ
അതേ ആറിൽ വെച്ചായിരുന്നു

കസേര മോഹിച്ചു
അധികാരം
സ്വപനം കണ്ടവര്ക്ക്
കസേരയിൽ എത്തുവാൻ
ചോരച്ചാൽ ഒഴുക്കുവാൻ
ഒരു പുഴ വേണമായിരുന്നു
അതിനു അവർ തിരഞ്ഞെടുത്തത്
ത്രേതായുഗത്തിലും ഒഴുകിയിരുന്ന
ഇതേ ആറിനെ തന്നെ ആയിരുന്നു

ഇരുകരകളെയും കൂട്ടി ഇണക്കി
ജീവജലം പകർന്നു തന്നിരുന്ന
ആറു മുറിച്ചപ്പോൾ
കരയിൽ ഒരു വശം നിന്ന
ന്യൂനപക്ഷം
നിമിഷ സൂചി പോലെ
നിയന്ത്രണം വിടാതെ
ഓടിയപ്പോൾ
അത് കണ്ടു മറുവശം നിന്ന
ഭൂരിപക്ഷം
മണിക്കൂർ സൂചി പോലെ
അനങ്ങിയപ്പോൾ
ഭാരതത്തിന്റെ
സമയം തെറ്റാതെ കാത്തത്
രണ്ടു സൂചികളുടെയും
മിടിക്കുന്ന ഹൃദയം
ഒന്നായത് കൊണ്ട് മാത്രമായിരുന്നു!

Comments

  1. ഡിസംബര്‍ ആറു ,പതിനാറു ,ഇരുപത്തി ആറു എല്ലാം നമ്മുക്ക് പ്രശ്നം ആയിരുന്നു.ഈ കവിതയുടെയും അവതരണം നന്നായി എല്ലായിടത്തും ഓടിയെത്തിയിരിക്കുന്നു.

    ReplyDelete
    Replies
    1. അനീഷ്‌ ആദ്യ അഭിപ്രായത്തിനു പ്രോത്സാഹനത്തിനു വളരെ സന്തോഷം എണ്ണി കിട്ടുന്ന അവധിയുടെ തിരക്കിനിടയിലും ഓടി എത്തിയതിനു പ്രത്യേക നന്ദി

      Delete
  2. മതം ഇല്ലാതേയും ജീവിക്കുവാൻ
    മതം പകുത്ത
    ഒരു രാജ്യമുണ്ടായിരുന്നു
    അതിനു മതേതരത്വം
    എന്ന് പേരിട്ടു വിളിച്ചത്
    അർദ്ധരാത്രിയിൽ ഉദിച്ച
    സ്വതന്ത്ര സൂര്യന്റെ
    വെള്ളിവെളിച്ചത്തിലായിരുന്നു

    ReplyDelete
  3. ആറൊക്കെ ഒഴുക്ക് നിര്‍ത്തി അഴുക്കായപ്പോള്‍ ആറും ഏഴുമെല്ലാം നടുക്കം തുടങ്ങി

    ReplyDelete
  4. ചില ആറുകളെങ്കിലും ആവര്‍ത്തിക്കാതിരുന്നെങ്കില്‍... അല്ലേ..

    നന്നായി എഴിതിയിട്ടുണ്ട് കേട്ടോ...

    ReplyDelete
  5. വളരെ നന്നായിരിക്കുന്നു ‘ആറു’കളുടെ കവിത.
    ആശംസകൾ......

    ReplyDelete
  6. അവസാനത്തിലെ ആറ്
    ചിലയിടങ്ങളില്‍ കറുപ്പ് പുതച്ചും
    ചിലയിടങ്ങളില്‍ കാവിയുടുത്തും
    ചിലയിടങ്ങളില്‍ ചുവപ്പൊലിച്ചും....

    അതേസമയം,
    വായനശാലയില്‍ മാത്രം ആറൊരു മാര്‍ക്കാണ്,
    കഴുത്തു വളച്ച്,
    വഴി തടഞ്ഞ് വിലങ്ങനെ നില്‍ക്കുന്ന ഒന്ന്.!

    ReplyDelete
  7. ആറാമിന്ദ്രിയം.....
    ആശംസകള്‍

    ReplyDelete
  8. ഹാ.. ഇങ്ങനെയും പറയാം ലേ?? ഇഷ്ടായി ട്ടോ ഒത്തിരി :)

    ReplyDelete
  9. ഭായീ..
    നിങ്ങൾക്ക്‌ ആറിൽ ആറും മാർക്ക്‌
    നല്ല കവിത




    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.



    ശുഭാശം സകൾ....

    ReplyDelete
  10. മനോഹരമായ കവിത. അഭിനന്ദനങ്ങള്‍..

    ReplyDelete
  11. നന്നായിരിക്കുന്നു.. ആശംസകൾ.

    ReplyDelete
  12. ഒരുപാട് ഇഷ്ടമായ്

    ReplyDelete
  13. Aaru, aaru.... sukhamaaya vaayanaanubhavam.

    ReplyDelete
  14. വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുമനസ്സുകൾക്കും സ്നേഹപൂർവ്വം നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...