Skip to main content

റിക്കവറീവെഹിക്കിളുകൾ

ശലഭങ്ങളുടെ റിക്കവറീവെഹിക്കിൾ
മാത്രമാവും ആകാശം

പ്രണയം 
ഒരു റിക്കവറീവാഹനമാവുകയും ഉടലുകൾ, അതും കേടാവും മുമ്പ്
വന്ന് കയറ്റിപ്പോവുകയും ചെയ്തു

വർത്തമാനകാലത്തിന്റെ 
വ്യാകരണം പോലെ
തുടർച്ചയായി ഉടലുകൾ 
കയറ്റിക്കൊണ്ട് പോകുന്നുണ്ടായിരുന്നു 
കേടായരതി

തടിലോറി പാലം കയറുമ്പോലെ
എങ്ങും കയറുകളുടെ മുറുക്കം
എങ്ങും കേടായലോറികൾ

ആകാശത്തിന്റെ ജെസിബിയായി
പണിയെടുക്കും മേഘം
ആകാശം കയറ്റുകയും
കൊണ്ടിറക്കുവാൻ ഒരിടമില്ലാതെ
മേഘങ്ങൾക്കരികിൽ 
പാർക്ക് ചെയ്യുകയും ചെയ്തു

മാന്യുവൽ ആകാശത്തിന്റെ
ഓപ്പറേറ്റിങ് ഇൻസ്ട്രക്ഷൻസ്
പരിശോധിക്കും എന്റെ ഭാഷ

ആകാശം ഒരു നിഘണ്ടുവാകുകയും
നീല അതിലെ ഒരു വാക്കാവുകയും
മേഘം അത് പരിശോധിക്കാനെടുക്കുകയും ചെയ്തു

കേടായ ഭാഷയെ അനുസരിക്കും
എന്റെ വ്യാകരണം

ഇറക്കിവെക്കുന്നില്ല ലോറികൾ എങ്ങും
പഴഞ്ചൻ തടികൾ

നിഘണ്ടുക്കൾ
വാക്കുകൾ കയറ്റിയ
പഴഞ്ചൻലോറികൾ
ഭാഷ വ്യാകരണത്തിന്റെ
റിക്കവറി വെഹിക്കിളുകൾ

ഞാൻ തുടർച്ചയായി  പാലങ്ങളുടെ ചിത്രങ്ങൾ  എടുക്കുകയും
കാക്കകളുടെ തോട്ടത്തിൽ കൊണ്ടുപോയി നാട്ടുകയും ചെയ്തു

ക്യാമറകൾ,
റിക്കവറിവെഹിക്കിളുകളാണെന്ന് കാക്കകൾ കറുത്തനിറത്തിൽ കരുതി

കറുപ്പ് നിറങ്ങളുടെ റിക്കവറിവെഹിക്കിളായി നിറങ്ങൾ,
മഴവിൽലോറിയിൽ

തൂക്കിക്കൊലകൾ നേരിട്ടുകണ്ട കാക്കകൾ
ക്യാമറക്കുള്ളിലേക്ക് 
സൂക്ഷിച്ച്നോക്കുക മാത്രം ചെയ്തു

അവക്കരികിൽ പോയി
കറുപ്പ് പുറത്തേക്കിട്ട് ഞാനും
കുറച്ച്നേരം ഇരുന്നു

ഒരു കാക്ക കൊത്ത് പിറകിലേക്ക് നീട്ടി. കറുപ്പ് കാക്കയിലേക്ക് കെട്ടിവെക്കുന്നു

കണ്ണടക്കരികിലെ കാക്ക
കാക്കയുടെ നീക്കുപോക്കുകൾ

ഒരു പാതിമടങ്ങിയ
കണ്ണടകാലിലേക്ക് കാക്ക നീങ്ങിയിരിക്കുന്നു

അതിന്റെ ലെൻസിൽ
വലുതായിക്കാണിക്കും ശൂന്യത
അതിൽ കാക്ക,
മടക്കം കുറിക്കുന്നു

കറുപ്പിനെ
കൈയ്യടിച്ച് തിരിച്ചു വിളിക്കുന്നു
വിക്കിപ്പീഡിയയിലെ ഒരു ദൃശ്യം കടന്നുവരുന്നു

ദു:ഖങ്ങളിൽ വന്ന് മറവിതിരയുന്നു
കറുപ്പിന് മാത്രം മറവിബാധിക്കും
കാക്കകൾ

ദുഃഖത്തിന്റെ റിക്കവറിവെഹിക്കിളുകൾ
എന്ന് കവിതയിൽ

ചിത്രം പിറകിലേക്കിട്ട്
ക്യാമറകൾ കാക്കകളായി

നിരന്തരം ദുർഗ്രാഹ്യതയുടെ കാക്കകൾ കവിതയിൽ 

കാക്കകൾ 
മരണത്തിന്റെ റിക്കവറിവെഹിക്കിളുകൾ
എന്ന് കവിതയിൽ എഴുതി
മിണ്ടാതെയിരുന്നു

തെറ്റിദ്ധരിക്കരുത് പുഴക്ക് മുകളിലിപ്പോഴും പാലങ്ങളുടെ ചിത്രങ്ങൾ.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!