Skip to main content

തുറുപ്പ് ചീട്ട്

തലയിണയിൽ നിറയേ പുല്ല് നിറച്ച്
അത് കിളിർത്ത് വരുന്ന  
സ്വരത്തിന്റെ മടിയിൽ തലവെച്ച്
ഞാൻ ഉറങ്ങുവാൻ പോകുന്നു

തലയിണയിൽ രാത്രി
അരികിൽ ചന്ദ്രക്കല

ഒരു നക്ഷത്രത്തിന്റെ സ്റ്റാൻഡിട്ട് 
ചാരി വെച്ചിരിക്കുന്ന ഭാരമുള്ള
ബൈക്ക് പോലെ രാത്രി

ഉരുണ്ടുരുണ്ട് വീഴാവുന്ന
ചാക്കുകെട്ടുകൾ പോലെ
അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കുന്ന
ബൈക്കിന്റെ ശബ്ദം,
അതിനോട് താരാട്ടാകുവാൻ
വന്യമായ ശബ്ദത്തിൽ ആവശ്യപ്പെടുകയായിരുന്നു

ഇമകളിൽ നിന്നും വലിച്ചീമ്പി കുടിക്കാവുന്ന പാല് പോലെ ഉറക്കം
നക്ഷത്രാകൃതിയുള്ള ക്ഷീണം

ഉറക്കം എന്നത് 
എന്റെ കുതിരയുടെ പേരല്ല

ഗ്രാമാതിർത്തിയോട് ചേർന്ന്
അടയ്ക്കുവാൻ പോകുന്ന കടയിൽ
തുകലിന്റെ അതിരുകളുള്ള
ജീനിവള്ളിക്ക് 
ഞാനും എന്റെ കുതിരയും
താരാട്ടിന്റെ ഭാഷയിൽ
വിലപേശുന്നു

മൈനയുടെ ഗീയർബോക്സിലെ
തവിട്ട്ക്ലച്ച് അമർത്തിമാറാവുന്ന
ന്യൂട്രലിന്നരികിലെ മഞ്ഞ 

നിറം കൊണ്ട് തവിട്ടാണ് എന്റെ കാലുകൾ
മൈനയുമായി ഞാനത് 
നടക്കുമ്പോഴും
പറക്കുമ്പോഴും പങ്കിടുന്നില്ല

ചിനപ്പുകൾ നനച്ച്
കാലുകൾ കുടഞ്ഞ്
അരുവിയരുകിലെ
എന്റെ ഉടലും അതിന്റെ കുതിരയും

അതിന്റെ തവിട്ടുവേഗത്തിൽ
മഞ്ഞയുടെ ഗീയറുമാറി
മൈന
അതിന്റെ തവിട്ട്നിറമുള്ള എട്ടുമണിയിരുട്ട് എന്റെ രാത്രിയിൽ ചേർക്കുന്നു

ചോക്ലേറ്റ് നിറമുള്ള എന്റെ കുതിര
അതിന്റെ പാൽനിറമുള്ള 
ചാറ്റൽ വേഗങ്ങളോട് സന്ധിചെയ്തു തുടങ്ങിയിരിക്കുന്നു

ചോക്ക്ലേറ്റ് നിറമുള്ള വേനൽ
അതിന്റെ മഴ കലർന്ന പ്രതിബിംബങ്ങളോട്

കുതിരയുടെ ചോക്കളേറ്റ് ഉടൽ അവസാനിക്കുന്നിടത്ത്
പാലിന്റെ കുഞ്ചിരോമങ്ങൾ 
കുതിര തുടങ്ങിവെക്കുന്നു

പാലിന്റെ പിൻകഴുത്തുള്ള കുതിര
സവാരിയിലേക്ക് തൂക്കിയിടും
അതിന്റെ ചോക്ക്ലേറ്റുടൽ
പകലിന് പകരമുള്ള എന്തും
ഇപ്പോൾ എന്റെ ഉടലെന്ന് ഞാൻ

കളിയിൽ ചീട്ടുകൾ എന്ന പോലെ
ഓടുന്തോറും കുതിര അതിന്റെ കുളമ്പടിയൊച്ചകൾ ഇറക്കുന്നു

ഇറക്കുന്നതിന് മുമ്പ് കുതിര
അതിന്റെ കുളമ്പടിയൊച്ചകൾ കശക്കുന്നു
കശക്കുന്ന ചീട്ടിൽ 
ഓടുന്ന കുതിരയുടെ ചിത്രം മാത്രം,
ഞാൻ കാണുന്നു

ഓടുന്നതിന് മുമ്പിലേക്കിറങ്ങി
ചിനക്കുന്നതിന്റെ തുറുപ്പ് ചീട്ടിറക്കി
എന്റെ കുതിര അതിന്റെ ഓട്ടം വെട്ടുന്നു
അതിന്റെ വേഗങ്ങളിൽ മൈന

ഒഴുക്കിന്റെ നാല് കുളമ്പടിയൊച്ചകൾ ഇറ്റിക്കുമെങ്കിൽ 
പുഴയെന്ന് വിളിക്കുവാൻ 
ഇഷ്ടമുള്ള കുതിരയുണ്ടായിരുന്നു
എനിക്ക് 
ഞാനത് കുതിരകൾ പായുന്ന
താളത്തിൽ ഓർത്തെടുക്കുന്നു

എന്റെ കുതിര
അതിന്റെ കുളമ്പടിയൊച്ചയുള്ള മറുകിന്റെ അരികിൽ കിടക്കുന്നു
ഭാഷയുടെ ജീനിവള്ളികളോട്
അത് കവിതയുടെ താളത്തിൽ കലഹിക്കുന്നു

എന്റെ ഉടലിന്റെ കുരങ്ങുവള്ളികൾ
രാത്രിയിലേക്ക് പടരുന്നതിന്റെ താളത്തിൽ 
അത് മൈനയിൽ അലസമായി കുരുങ്ങുന്നു

ആത്മാവിന്റെ മൗത്ത്ഓർഗൻ പോലെ
കളം കളം ചതുരങ്ങളിൽ 
അടുക്കിവെച്ചിരിക്കുന്ന രാത്രി 

ഉറക്കം ഒരു മൗത്ത് ഓർഗനാവുന്നു

എന്റെ തവിട്ട് ഞാനൊരു മൈനയിലെടുക്കുന്നു
സോഡാ കുപ്പിയുടെ മൂടി പോലെ മൈനയിൽ നിന്നും തെറിക്കും മഞ്ഞ

ശിൽപ്പത്തിന്റെ ബാറിൽ നിന്നും 
ശിൽപ്പത്തിന്റെ ഛായയുള്ള മൈക്കലാഞ്ജലോയെ 
പുറത്താക്കുന്നത് പോലെ
ഉറക്കത്തെ പുറത്താക്കുകയാണ്
എന്റെ ഉറയ്ക്കാത്ത കാലടികളുള്ള 
സ്വപ്നം

നിശ്ചലതയുടെ ചഷകം 
ശിൽപ്പത്തിന്റെ കൈയ്യിൽ

അരോഗദൃഡഗാത്രത 
ഒരു ചന്ദ്രക്കലയിലാരോപിക്കുകയാണ്
തുറുപ്പ്ചീട്ടുകളുടെ നഗരം

അരോഗദൃഡഗാത്രമായ ഒരു ചന്ദ്രക്കലക്കരികിൽ
നഗ്നത നഷ്ടപ്പെട്ട ദൈവം

ഒരു തുറുപ്പ്ചീട്ടാവും നഗ്നത

കലയിൽ നിന്നും 
ഒരു ഇറോട്ടിക് ചന്ദ്രനെ 
ദൈവത്തിന്റെ രാത്രി 
മൈനയറിയാതെ അഴിച്ചുവിടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!