Skip to main content

തുറുപ്പ് ചീട്ട്

തലയിണയിൽ നിറയേ പുല്ല് നിറച്ച്
അത് കിളിർത്ത് വരുന്ന  
സ്വരത്തിന്റെ മടിയിൽ തലവെച്ച്
ഞാൻ ഉറങ്ങുവാൻ പോകുന്നു

തലയിണയിൽ രാത്രി
അരികിൽ ചന്ദ്രക്കല

ഒരു നക്ഷത്രത്തിന്റെ സ്റ്റാൻഡിട്ട് 
ചാരി വെച്ചിരിക്കുന്ന ഭാരമുള്ള
ബൈക്ക് പോലെ രാത്രി

ഉരുണ്ടുരുണ്ട് വീഴാവുന്ന
ചാക്കുകെട്ടുകൾ പോലെ
അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കുന്ന
ബൈക്കിന്റെ ശബ്ദം,
അതിനോട് താരാട്ടാകുവാൻ
വന്യമായ ശബ്ദത്തിൽ ആവശ്യപ്പെടുകയായിരുന്നു

ഇമകളിൽ നിന്നും വലിച്ചീമ്പി കുടിക്കാവുന്ന പാല് പോലെ ഉറക്കം
നക്ഷത്രാകൃതിയുള്ള ക്ഷീണം

ഉറക്കം എന്നത് 
എന്റെ കുതിരയുടെ പേരല്ല

ഗ്രാമാതിർത്തിയോട് ചേർന്ന്
അടയ്ക്കുവാൻ പോകുന്ന കടയിൽ
തുകലിന്റെ അതിരുകളുള്ള
ജീനിവള്ളിക്ക് 
ഞാനും എന്റെ കുതിരയും
താരാട്ടിന്റെ ഭാഷയിൽ
വിലപേശുന്നു

മൈനയുടെ ഗീയർബോക്സിലെ
തവിട്ട്ക്ലച്ച് അമർത്തിമാറാവുന്ന
ന്യൂട്രലിന്നരികിലെ മഞ്ഞ 

നിറം കൊണ്ട് തവിട്ടാണ് എന്റെ കാലുകൾ
മൈനയുമായി ഞാനത് 
നടക്കുമ്പോഴും
പറക്കുമ്പോഴും പങ്കിടുന്നില്ല

ചിനപ്പുകൾ നനച്ച്
കാലുകൾ കുടഞ്ഞ്
അരുവിയരുകിലെ
എന്റെ ഉടലും അതിന്റെ കുതിരയും

അതിന്റെ തവിട്ടുവേഗത്തിൽ
മഞ്ഞയുടെ ഗീയറുമാറി
മൈന
അതിന്റെ തവിട്ട്നിറമുള്ള എട്ടുമണിയിരുട്ട് എന്റെ രാത്രിയിൽ ചേർക്കുന്നു

ചോക്ലേറ്റ് നിറമുള്ള എന്റെ കുതിര
അതിന്റെ പാൽനിറമുള്ള 
ചാറ്റൽ വേഗങ്ങളോട് സന്ധിചെയ്തു തുടങ്ങിയിരിക്കുന്നു

ചോക്ക്ലേറ്റ് നിറമുള്ള വേനൽ
അതിന്റെ മഴ കലർന്ന പ്രതിബിംബങ്ങളോട്

കുതിരയുടെ ചോക്കളേറ്റ് ഉടൽ അവസാനിക്കുന്നിടത്ത്
പാലിന്റെ കുഞ്ചിരോമങ്ങൾ 
കുതിര തുടങ്ങിവെക്കുന്നു

പാലിന്റെ പിൻകഴുത്തുള്ള കുതിര
സവാരിയിലേക്ക് തൂക്കിയിടും
അതിന്റെ ചോക്ക്ലേറ്റുടൽ
പകലിന് പകരമുള്ള എന്തും
ഇപ്പോൾ എന്റെ ഉടലെന്ന് ഞാൻ

കളിയിൽ ചീട്ടുകൾ എന്ന പോലെ
ഓടുന്തോറും കുതിര അതിന്റെ കുളമ്പടിയൊച്ചകൾ ഇറക്കുന്നു

ഇറക്കുന്നതിന് മുമ്പ് കുതിര
അതിന്റെ കുളമ്പടിയൊച്ചകൾ കശക്കുന്നു
കശക്കുന്ന ചീട്ടിൽ 
ഓടുന്ന കുതിരയുടെ ചിത്രം മാത്രം,
ഞാൻ കാണുന്നു

ഓടുന്നതിന് മുമ്പിലേക്കിറങ്ങി
ചിനക്കുന്നതിന്റെ തുറുപ്പ് ചീട്ടിറക്കി
എന്റെ കുതിര അതിന്റെ ഓട്ടം വെട്ടുന്നു
അതിന്റെ വേഗങ്ങളിൽ മൈന

ഒഴുക്കിന്റെ നാല് കുളമ്പടിയൊച്ചകൾ ഇറ്റിക്കുമെങ്കിൽ 
പുഴയെന്ന് വിളിക്കുവാൻ 
ഇഷ്ടമുള്ള കുതിരയുണ്ടായിരുന്നു
എനിക്ക് 
ഞാനത് കുതിരകൾ പായുന്ന
താളത്തിൽ ഓർത്തെടുക്കുന്നു

എന്റെ കുതിര
അതിന്റെ കുളമ്പടിയൊച്ചയുള്ള മറുകിന്റെ അരികിൽ കിടക്കുന്നു
ഭാഷയുടെ ജീനിവള്ളികളോട്
അത് കവിതയുടെ താളത്തിൽ കലഹിക്കുന്നു

എന്റെ ഉടലിന്റെ കുരങ്ങുവള്ളികൾ
രാത്രിയിലേക്ക് പടരുന്നതിന്റെ താളത്തിൽ 
അത് മൈനയിൽ അലസമായി കുരുങ്ങുന്നു

ആത്മാവിന്റെ മൗത്ത്ഓർഗൻ പോലെ
കളം കളം ചതുരങ്ങളിൽ 
അടുക്കിവെച്ചിരിക്കുന്ന രാത്രി 

ഉറക്കം ഒരു മൗത്ത് ഓർഗനാവുന്നു

എന്റെ തവിട്ട് ഞാനൊരു മൈനയിലെടുക്കുന്നു
സോഡാ കുപ്പിയുടെ മൂടി പോലെ മൈനയിൽ നിന്നും തെറിക്കും മഞ്ഞ

ശിൽപ്പത്തിന്റെ ബാറിൽ നിന്നും 
ശിൽപ്പത്തിന്റെ ഛായയുള്ള മൈക്കലാഞ്ജലോയെ 
പുറത്താക്കുന്നത് പോലെ
ഉറക്കത്തെ പുറത്താക്കുകയാണ്
എന്റെ ഉറയ്ക്കാത്ത കാലടികളുള്ള 
സ്വപ്നം

നിശ്ചലതയുടെ ചഷകം 
ശിൽപ്പത്തിന്റെ കൈയ്യിൽ

അരോഗദൃഡഗാത്രത 
ഒരു ചന്ദ്രക്കലയിലാരോപിക്കുകയാണ്
തുറുപ്പ്ചീട്ടുകളുടെ നഗരം

അരോഗദൃഡഗാത്രമായ ഒരു ചന്ദ്രക്കലക്കരികിൽ
നഗ്നത നഷ്ടപ്പെട്ട ദൈവം

ഒരു തുറുപ്പ്ചീട്ടാവും നഗ്നത

കലയിൽ നിന്നും 
ഒരു ഇറോട്ടിക് ചന്ദ്രനെ 
ദൈവത്തിന്റെ രാത്രി 
മൈനയറിയാതെ അഴിച്ചുവിടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...