Skip to main content

പകൽ ഒരു ചിത്രകാരന്റെ ഭാവനയിൽ


ആട്ടിൻകുട്ടികളെപ്പോലെ 
നിന്റെ വളർത്തുനക്ഷത്രങ്ങൾ
കൂടെ വരും രാത്രിയിൽ
നീ നിലാവിന്റെ പാലക

ആട്ടിൻകുട്ടികൾ ഓരോന്നും 
ഓരോ പുൽക്കൂടുകളാവും വണ്ണം തുള്ളിച്ചാട്ടം പുരട്ടി
പാട്ടുമായി കൂടെ വരും ഇരുട്ട്

ചെയ്യുന്നമഴയൊരു പിയാനോ ആവുന്ന
വീട്ടിൽ നീ അത് വായിക്കാനിരിയ്ക്കും
പെൺകുട്ടി
നാളെ തുറക്കുവാനുളള ജാലകങ്ങൾ
നീ രാത്രി മുഴുവൻ തൂക്കിയിടുന്നു
നിനക്ക് എന്റെ ഇന്നലെകളുടെ 
ആശംസാകാർഡുകളുമായി വരും പോസ്റ്റ്മാനാകും പകൽ

2

ഒരു തീവണ്ടിയെ ഓമനിച്ചുവളർത്തുന്നു
നിലാവ് അതിന്റെ പേരല്ല എന്ന് ഉറപ്പുവരുത്തുന്നു
രാത്രി ഒരു നായക്കുട്ടിയാണെങ്കിൽ
ഞാൻ അതിന്റെ യജമാനനല്ലെന്നും
ഇരുട്ട് അതിന്റെ കൺകളിൽ വീണുകിടക്കുന്നില്ലെന്നും 
മഞ്ഞ് അതിന്റെ രോമങ്ങളിൽ
തൊടുന്നില്ലെന്നും
ഉറപ്പ് വരുത്തേണ്ടതുണ്ട്
എനിയ്ക്ക്

കലണ്ടറിലെ തീയതികളിലേയ്ക്ക്
കൺപോളകളിൽ നിന്നും വീണുകിടക്കും
രോമം മാടിയൊതുക്കി
ഒരു സ്ട്രോബറിപ്പഴത്തിന്റെ
ചുവപ്പിലേയ്ക്ക് വീണുകിടക്കുന്ന 
അതിന്റെ നാവ്
ഒരു പക്ഷേ
ഓമനിക്കുന്നതിൽ നിന്നും
നിങ്ങളെ തടയുന്നതെന്തും
യാഥാർത്ഥ്യമാവുന്ന സത്യം

അതിന് ഒഴിച്ചുകൊടുത്തേക്കാവുന്ന
പാലിന്റെ വെളുപ്പ് 
കണ്ണിന്റെ വെള്ളയിൽ സൂക്ഷിക്കുന്ന കാമുകിയുടെ മടി
ഞാൻ കിടക്കാത്തത് കൊണ്ട്
ശൂന്യത സൂക്ഷിക്കുന്ന അവളുടെ മടി
അതിന്റെ മുകളിലേയ്ക്കാളും ചൂട്

തലോടുന്നതിനിടയിൽ
മടങ്ങിക്കിടക്കും ചെവികളിലേയ്ക്ക്
കടത്തിവെച്ച് 
തിരിച്ചെടുക്കുവാൻ മറക്കും
വിരൽ
ഓരോ വാക്കുകളും നായ്ക്കുട്ടികളാവുന്ന
കവിത അരികിൽഎഴുതിവെയ്ക്കുന്നു
അവ വന്ന് ഉരുമി തൊട്ടുതലോടുന്ന
കവിതയിൽ കിടക്കുന്നു നിങ്ങൾ
മറവി എന്ന നായ്ക്കുട്ടി സ്നേഹിക്കുന്ന
ഉടലിന്റെ ഉടമ

നിന്റെ വളർത്തുതീവണ്ടി 
കടന്നുപോകുമ്പോൾ
കാറ്റത്തുലയുന്ന മാവിലകൾക്കിടയിൽ
അടരുവാൻ മറക്കുന്ന മാമ്പഴങ്ങൾ

നായക്കുട്ടിയിൽ നിന്നും ഒരു തൊട്ടുരുമൽ മോഷ്ടിച്ച്
ഞെട്ടിന് നീളമുള്ള ഒരു മാമ്പഴത്തിൽ
ഉയരത്തിൽ
തൂക്കിയിടുക മാത്രം ചെയ്യുന്നു
എന്റെ കവിതയിലെ ഭാവന.





Comments

  1. ഉപമകൾ കവർന്നെടുത്ത് കവിത ചമക്കുന്ന ഭാവനാധിപൻ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം