Skip to main content

തോർച്ച പണിഞ്ഞുകൊടുക്കും മഴയാശാരി

നിൽക്കുന്നിടത്തൊക്കെ
തോരുന്നത് അരിഞ്ഞെടുക്കും
പെയ്ത്തിന്റെ പിടിയുള്ള 
മഴയരിവാൾ
അത് അരയിൽത്തിരുകി 
പുറത്തിറങ്ങും 
മഷിത്തണ്ട്ച്ചെടി

വിളഞ്ഞനെല്ലിന്റെ 
കാക്കിനിറമുള്ള
കതിർച്ചരിവിൽ മഴയിറക്കിവെച്ച്
വിശ്രമിയ്ക്കും ഭാരം
മുന്നിൽ തുമ്പിചെന്നിരിയ്ക്കും തുള്ളി

വരമ്പ് കഴിഞ്ഞാൽ
ചെറിയതോട് 
അത് കഴിയുന്നതേയില്ല
കുറുകെ ചാടികടക്കുമ്പോൾ
മടന്തയിലകളിൽ ജലം
കവിയുക മാത്രം ചെയ്യുന്നു

പെയ്യുന്ന മഴയത്ത്
കുടയിൽ നിന്നും ഒഴുകിയിറങ്ങുന്നപോലെ
ഒരുടൽ ഉണ്ടായിരിക്കുക
അത് കൊണ്ടുനടക്കുക

മഴ ഒരു ആല
അരികിൽ ഇനിയും  
പറഞ്ഞസമയത്ത് പൊന്മാനിന്
പണിഞ്ഞുകൊടുക്കാത്ത നീല
മുന്നിൽ എരിയുന്ന തീ
കാത്തുനിൽപ്പുകളിൽ
ഓരോ തുള്ളിയ്ക്കും
പരിഭവം പോലെ 
കള്ളത്തോർച്ച പണിഞ്ഞുകൊടുക്കുന്ന
ആശാരിയാവുന്നു ഞാൻ

ബസ് പോലെ
മുന്നിൽകൊണ്ട് നിർത്തുന്നു
പെയ്യുന്ന മഴ 
ചെന്ന് ഓടിക്കയറി അതിൽ നനയാതിരിയ്ക്കുന്നു

തൊട്ടടുത്ത സ്റ്റോപ്പിൽ 
യാത്രക്കാരനായി ഇറങ്ങിപ്പോകും മഴ
അയാൾ ചെന്ന് കയറും വീട്
തുറന്നുകൊടുക്കുമോ മഴ?


Comments

  1. മഴയാലയിലെ പണിയാൾ നടത്തുന്ന കൊത്തുപണികൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!