നീ നീല തിരുത്തും കടൽ
കണ്ണുകളാൽ എഴുതും
ആഴത്തിന്റെ കഥകളിപദം
അരക്കെട്ടിലേയ്ക്ക് പിരിച്ചെടുക്കും
നടത്തത്തിന്റെ തവിട്ട്കയർ
കണ്ണിന് ചുറ്റും മൈന കറക്കും
മഞ്ഞകളുടെ റാട്ട്
ഒരു വഞ്ചി പുഴയെ തിരുത്തുമെങ്കിൽ
ഞാൻ പുഴയുടെ അളവെടുത്ത്
വഞ്ചിയുടെ തുണി
മടിയിലിട്ട് മടക്കി
തോണി തുന്നും വെറും
തുന്നൽകാരൻ
നീ പുഴയുടെ മാറിടം ഒളിപ്പിയ്ക്കും അക്കരെയുടെ പേഴ്സ്
എങ്കിൽ എന്റെ
തുന്നി തീരാത്ത വഞ്ചി ഒരു പോക്കറ്റടിക്കാരൻ
പുഴയുടെ പാതിയൊഴുക്ക്
അഴിയ്ക്കും കരയുടെ ഹൂക്ക്
വിരലിനെ അവിടെനിർത്തി
ഒരു കൂക്കിന്റെ അറ്റത്തേയ്ക്ക്
ചുണ്ട് മാത്രം എടുത്ത്
മീനുമായി പുറപ്പെടും
കടത്തുകാരൻ
വെച്ചുമറന്നിട്ടുണ്ടാവുമോ
വാട്ടിയ ഇലയിൽ വെച്ച് പൊതിഞ്ഞുകൊടുക്കും ഉദയം
സൂര്യനെ ഒരുക്കി വിടും
അമ്മയാവും കിഴക്ക്.
ഒരു മുറുക്കാൻ ഏറ്റുവാങ്ങും
അണപ്പല്ലിന്റെ ആദ്യകടി
പച്ചയഴിയുന്ന നീര്
നമ്മൾ,
കൂട്ടിമുട്ടാൻ തുടങ്ങും
ഒരിടവേളയുടെ രണ്ടറ്റം
നീ ഒരു പുഴയേ തിരുത്തുമെങ്കിൽ
പവിഴമല്ലിപ്പൂക്കൾ പോലെ
ഇരുനിറങ്ങളിൽ
നിന്റെ പാതിവെച്ച കാലടികൾ
എന്റെ പാതി ചുവന്ന പവിഴവഞ്ചി
പവിഴമല്ലിക്കടവ്
കടവുകൾ
പവിഴമല്ലിപ്പൂക്കളാവുന്ന ഇടങ്ങളിൽ
വെച്ചതെന്നും വെയ്ക്കാത്തതെന്നും
ഇരു നിറങ്ങളിൽ
നീ എന്റെയരികിൽ
പാതിവെച്ച കാലടികളുടെ ആല
അങ്ങകലെ
കെട്ടിച്ചുവിട്ട പെങ്ങളാവും പടിഞ്ഞാറ്
വിരിയുന്നത് ഒരു തെച്ചിപ്പൂവിനെ
തിരുത്തുമെങ്കിൽ മാത്രം
നീ തിരകളാൽ തിരുത്തപ്പെടും
ഒരു തെച്ചിയാവും കടൽ.
തിരുത്തപ്പെടുവാൻ കാത്തിരിക്കുന്നവ ...
ReplyDeleteസൂര്യനെ ഒരുക്കി വിടും
ReplyDeleteഅമ്മയാവും കിഴക്ക്.
ആശംസകൾ