Skip to main content

കടൽ ഒരു തെച്ചിത്തിരുത്ത്

നീ നീല തിരുത്തും കടൽ

കണ്ണുകളാൽ എഴുതും 
ആഴത്തിന്റെ കഥകളിപദം
അരക്കെട്ടിലേയ്ക്ക് പിരിച്ചെടുക്കും
നടത്തത്തിന്റെ തവിട്ട്കയർ 
കണ്ണിന് ചുറ്റും മൈന കറക്കും
മഞ്ഞകളുടെ റാട്ട്

ഒരു വഞ്ചി പുഴയെ തിരുത്തുമെങ്കിൽ

ഞാൻ പുഴയുടെ അളവെടുത്ത്
വഞ്ചിയുടെ തുണി
മടിയിലിട്ട് മടക്കി
തോണി തുന്നും വെറും 
തുന്നൽകാരൻ

നീ പുഴയുടെ മാറിടം ഒളിപ്പിയ്ക്കും അക്കരെയുടെ പേഴ്സ് 
എങ്കിൽ എന്റെ 
തുന്നി തീരാത്ത വഞ്ചി ഒരു പോക്കറ്റടിക്കാരൻ

പുഴയുടെ പാതിയൊഴുക്ക്
അഴിയ്ക്കും കരയുടെ ഹൂക്ക്
വിരലിനെ അവിടെനിർത്തി
ഒരു കൂക്കിന്റെ അറ്റത്തേയ്ക്ക് 
ചുണ്ട് മാത്രം എടുത്ത്
മീനുമായി പുറപ്പെടും 
കടത്തുകാരൻ

വെച്ചുമറന്നിട്ടുണ്ടാവുമോ 
വാട്ടിയ ഇലയിൽ വെച്ച് പൊതിഞ്ഞുകൊടുക്കും ഉദയം

സൂര്യനെ ഒരുക്കി വിടും
അമ്മയാവും കിഴക്ക്.

ഒരു മുറുക്കാൻ ഏറ്റുവാങ്ങും
അണപ്പല്ലിന്റെ ആദ്യകടി
പച്ചയഴിയുന്ന നീര്

നമ്മൾ,
കൂട്ടിമുട്ടാൻ തുടങ്ങും
ഒരിടവേളയുടെ രണ്ടറ്റം

നീ ഒരു പുഴയേ തിരുത്തുമെങ്കിൽ

പവിഴമല്ലിപ്പൂക്കൾ പോലെ
ഇരുനിറങ്ങളിൽ
നിന്റെ പാതിവെച്ച കാലടികൾ
എന്റെ പാതി ചുവന്ന പവിഴവഞ്ചി
പവിഴമല്ലിക്കടവ്

കടവുകൾ
പവിഴമല്ലിപ്പൂക്കളാവുന്ന ഇടങ്ങളിൽ
വെച്ചതെന്നും വെയ്ക്കാത്തതെന്നും
ഇരു നിറങ്ങളിൽ 
നീ എന്റെയരികിൽ
പാതിവെച്ച കാലടികളുടെ ആല

അങ്ങകലെ
കെട്ടിച്ചുവിട്ട പെങ്ങളാവും പടിഞ്ഞാറ്

വിരിയുന്നത് ഒരു തെച്ചിപ്പൂവിനെ
തിരുത്തുമെങ്കിൽ മാത്രം
നീ തിരകളാൽ തിരുത്തപ്പെടും
ഒരു തെച്ചിയാവും കടൽ.

Comments

  1. തിരുത്തപ്പെടുവാൻ കാത്തിരിക്കുന്നവ ...

    ReplyDelete
  2. സൂര്യനെ ഒരുക്കി വിടും
    അമ്മയാവും കിഴക്ക്.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...