Skip to main content

മീനും മാനവും മറ്റും

സൂര്യനെ കല്ല് വെച്ച്
പൊട്ടിച്ചുതിന്നും വെയിൽ
ആ രംഗത്ത് 
കല്ലുകളായി 
അഭിനയം പുരട്ടിക്കിടക്കും
രണ്ട് തുമ്പികൾ

വഞ്ചികൾ 
പഴയചിത്രങ്ങളിലെ
അസ്തമയമാപിനികളാവുന്ന
ഇടത്താണ്

പറക്കുവാനുണ്ടാവും 
അടുത്ത്
രണ്ടോമൂന്നോ കിളികൾ
കറുത്തനിറത്തിൽ
പൂർണ്ണമായും 
പറക്കൽ കുറച്ച്
കറുപ്പ് കൂട്ടി
കറുത്ത് കറുത്ത്
അകലം തെറുത്ത് കൂട്ടി

രണ്ട് തുമ്പിച്ചിറകുകൾ കൂട്ടിവെച്ച് 
കത്തിയ്ക്കുന്നു കെടും വെയിൽ
അരികിൽ മഞ്ഞയോളം മാഞ്ഞ 
വെയിലിൻ കടുംവാക്കെരിയുന്നു

പതിയേ
വെള്ളക്കരം പിരിയ്ക്കുവാൻ
വാതുക്കൽ വന്ന് മുട്ടും, 
മീനാവും ഇരുട്ട്

അസ്തമയം കഴിഞ്ഞും
അസ്തമയത്തിന് പരിശീലിയ്ക്കും
സൂര്യൻ
അത്രയും നേർത്ത്‌
കെട്ടും രാത്രിയുടെ വേഷം
ഇരുട്ടിന്റെ തെയ്യവും

മീൻ കാണാതെ 
വെള്ളം കയറി വാതിലടയ്ക്കും
ഇവിടെ ആരുമില്ല എന്ന്
വെള്ളം വിളിച്ചുപറയുന്ന ഒച്ച
പിന്നെയും ഇരുളും
അരണ്ടവെളിച്ചമാവും

ഓർമ്മ കുമ്പിൾ കുത്തിയിടുമ്പോൾ
അതിൽ കുത്താൻ
ഒരു നെഞ്ചിടിപ്പിന്റെ ഈർക്കിൽ
മുറിച്ചെടുക്കുമ്പോലെ 
അത്രയും സൂക്ഷ്മത
പരിസരസൃഷ്ടിയിൽ
കഥാപാത്രങ്ങളിൽ,
പുലർത്തേണ്ടത് ഇനി ഒരുപക്ഷേ
നിങ്ങളാവും

ചലനങ്ങൾ എവിടെയോ 
ഇനിയും എരിഞ്ഞുതുടങ്ങിയിട്ടില്ലാത്ത
തിരശ്ശീലയോളം നേർത്ത നാളം

കറക്കിയിട്ട എട്ടണ എന്ന വാക്ക്
കറങ്ങിക്കറങ്ങിക്കറങ്ങി
നാണയമായി അടങ്ങുവാൻ
എടുത്തേക്കാവുന്ന സമയം

പതിഞ്ഞ ശബ്ദത്തിൽ
വാതിലിൽ ചെന്ന് മുട്ടും
ശൂന്യത വാരിക്കെട്ടിവെച്ച
വിരലിന്റെ പിറകുവശം

അതിലും പതിഞ്ഞ് പേര്
വിരലോളം കനത്തിൽ
കൈയ്യിൽ കൂട്ടിവെച്ചതെല്ലാം
ഉരുവിടും പോലെ പതിയേ

തുറക്കുവാനെടുക്കുന്ന
സാവകാശങ്ങളുടെ ശേഖരങ്ങൾ വാരികെട്ടി മുറി
ഒരു ഒത്തുതീർപ്പിലെന്നോണ്ണം 
ചാഞ്ഞ്,
ചരിഞ്ഞുകിടപ്പിലേയ്ക്ക്
വഴങ്ങും ഉള്ളിൽ ഒരുവൾ

ഇപ്പോൾ ഉടൽ
നഗ്നതയുടെ ഏറ്റവും ലളിതമായ
ഒരു സന്ദർശനത്തുണ്ട്

പാട്ടിന്റെ ഹൂക്കഴിച്ച് അത്, 
താഴേയ്ക്ക് കേട്ടുകിടക്കും നഗ്നമായ കാത്
കാതിനും പാട്ടിനും വഴങ്ങി
അതിനരികിൽ 
അരുമയായി ശരീരം

വിരലുകൾ നീലമീൻകൊത്തികൾ
മറുകിന്റെ മൂന്നാമത്തെ ഐസ്ക്യൂബ്
വന്നുവീണ പോലെ
ഒന്നുലഞ്ഞുകഴിഞ്ഞ ഉടൽ

അടച്ചുറപ്പില്ലാത്ത മുറികൾ
മാനത്തിനെ 
കൂടുതൽ സംരക്ഷിയ്ക്കുന്നത് പോലെ
ചടങ്ങുകൾക്കിടയിൽ
കട്ടള വെയ്ക്കുവാൻ മറന്നുപോയ വീട്
പുറമേയ്ക്ക് ചാരിവെയ്ക്കും
നെടുവീർപ്പോളം ശ്വാസം

കവിൾ നിറയെ കൊണ്ടവെള്ളം
ഇറക്കുമ്പോൾ കേൾപ്പിയ്ക്കുന്ന
ശബ്ദം
അത് തന്നെ പ്രതിധ്വനിയ്ക്കും
അതിന്റെ നിശ്ശബ്ദതയും

പുറത്ത്
ഒരുപമയ്ക്ക് വില പറയും മീൻ

ഗസൽമറുക്
കാതുകളുടെ സ്ഥാനമാപിനി
മീൻകണ്ണരഞ്ഞാണം

ഇളകുന്ന
ഉടലിന്റെ പെഗ്
അടിയിലേയ്ക്ക്
കവർപ്പിന്റെ കറുപ്പ് ചേർത്ത
നേർത്ത സ്വർണ്ണലായിനി

കടിച്ചുപൊട്ടിയ്ക്കും
ലഹരിയുടെ പേരയ്ക്കാതരികൾ

ഉടൽ
ആലിംഗനങ്ങളുടെ അരപ്പ്,
മുന്നിൽ അരച്ചുവെച്ച
അരകല്ലിന്റെ കടൽ
അരികിൽ
ബാക്കിവരുന്നതെല്ലാം
ചേർത്തുവെയ്ക്കും വിയർപ്പലിഞ്ഞകല്ലുപ്പ്

അപ്പോഴും 
പുറംവിരലുകളിൽ 
പറ്റിപ്പിടിച്ചിരിയ്ക്കും അഴിച്ചിട്ട 
ഓരോ ഹൂക്കിന്റെയും
മുടിമെഴുക്ക് പുരണ്ട
അരണ്ട പിൻകഴുത്തരപ്പ്

ഞാൻ നിന്നിലേയ്ക്ക് 
നീ എന്നിലേയ്ക്ക്
എന്ന താളത്തിൽ 
ചെമ്മീൻ പോലെ ചുരുളുകളിലേയ്ക്ക്
ചെതുമ്പലുകളഴിഞ്ഞ്
നമ്മൾ

നമ്മളിൽ പുരണ്ടുകൊണ്ടിരിയ്ക്കുന്നതെന്തും
സമയം
അതും ജലം പോലെ
അത്രയും സുതാര്യം

പുറത്ത്
ജനൽച്ചതുരം കൊത്തി
അതിൽ മുട്ടി
ഇവിടെയാരുമില്ലേ എന്ന ചോദ്യം
കൊളുത്തി
തിരിച്ചുപോകും മീൻ
ഒപ്പം അതിന്റെ പകരക്കാരനും

വെള്ളം വെറും പക്കമേളക്കാരൻ

നമ്മൾ അതൊന്നും
അറിഞ്ഞിട്ടേയില്ലാത്ത വണ്ണം
ഉള്ളിൽ
തങ്ങളിൽ
നീന്തിനീന്തിപ്പോകും
അതേ മീനുകളുടെ 
രണ്ടുപിറകുവശങ്ങൾ.

Comments

  1. മീനും മാനവും പിന്നെ പിന്നാമ്പുറങ്ങളും

    ReplyDelete
  2. അസ്തമയം കഴിഞ്ഞും
    അസ്തമയത്തിന് പരിശീലിയ്ക്കും
    സൂര്യൻ
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...