Skip to main content

ചതുരത്തിലാവിഷ്ക്കരിയ്ക്കുന്നു കുട്ടി ഒഴുക്ക്


ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ
ഒരു കുട്ടിയുണ്ടായിരുന്നു
ആ കുട്ടിയ്ക്ക് പുഴയിട്ട 
ഒരു നീണ്ടപേരുണ്ടായിരുന്നു

ഞാനാ കുട്ടിയല്ല
ഞാനാ പേരല്ല
ഞാനാചതുരമല്ല
എനിയ്ക്കാ ഒഴുക്കില്ല
ഞാനാ പുഴമാത്രമാകുന്നു

ഒഴുകിപ്പോകും മുമ്പ് ചതുരം 
എത്രയെത്ര വീടുകളിലെ
എത്രയെത്രപേർ നോക്കിനിന്ന ജനൽ
എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ
കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ
എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ
എത്രയെത്രവീടാകൃതികൾ
എത്രയെത്ര നോട്ടത്തിൻ ചുറ്റളവ്

അതേസമയം
കുട്ടിയ്ക്കിട്ട പേര് 
ആകൃതി നഷ്ടപ്പെട്ട്
ഒഴുക്കിൽ തട്ടി
പുഴയിൽ തട്ടി
പാറക്കെട്ടുകളിൽ തട്ടി
ഇരുട്ടിൽ തട്ടി
പകലിൽ തട്ടി
സൂര്യനിൽ തട്ടി 
ആകാശത്തിൽ തട്ടി
ആയുസ്സിൽ തട്ടി
ആത്മാവിൽ തട്ടി
ആവിഷ്കാരങ്ങളിൽ തട്ടി
വിരലുകളിൽ തട്ടി
നിറങ്ങളിൽ തട്ടി
പിയാനോ കട്ടകളിൽ തട്ടി
പാട്ടിൽ തട്ടി
കറുപ്പിൽ തട്ടി 
വെളുപ്പിൽ തട്ടി
മനസ്സിൽ തട്ടി
മഴയിൽ തട്ടി
മേഘകൂട്ടങ്ങളിൽ തട്ടി
തോർന്ന മഴകളിൽ തട്ടി
നിന്നിൽ തട്ടി 
നിൻ്റെ വരികളിൽ തട്ടി
നിൻ്റെ ഘടികാരത്തിൽ തട്ടി
നിൻ്റെ ഭ്രാന്തിൽ തട്ടി
നിൻ്റെ പ്രണയത്തിൽ തട്ടി
വെയിലിലും നിലാവിലും തട്ടി
ഇലയിൽ തട്ടി
മരത്തിൽ തട്ടി
വേരിൽ തട്ടി
ഇനിയെങ്ങും തട്ടാനില്ലാത്ത വിധം
മിന്നാംമിനുങ്ങുകളിലും തട്ടി
ചിന്നിച്ചിതറുന്നു

മീനിൻ്റെ കണ്ണുകൊണ്ട്
എൻ്റെ കണ്ണിൽ
നിൻ്റെ മനസ്സിൽ 
നോക്കിയാൽ കാണാം
പുഴയുടെ അരികുകൾ പോലെ
കര നനയുന്ന പാട്

ഇന്ന് ഒഴുകിവന്ന പുഴയുടെ 
കണക്കു കുറിച്ചിട്ട
കപ്പലുണ്ടാക്കി കഴിഞ്ഞ് 
എന്നും ബാക്കി വരുന്ന 
കടലിൻ്റെ ചതുരത്തിലുള്ള വെള്ളക്കടലാസ്

കളിമണ്ണിൽ തീർത്ത മൊട്ട്
ചെടിച്ചെട്ടിയിൽ വിരിയുന്നത് പോലെ 
അതേ കടലാസിൽ വിരിയുന്ന
ഉപമയുടെ പൂവ് ഒരു കവിത 
രൂപകം ഒരു ചെടി
ചെടിച്ചട്ടി പിന്നെയും ബാക്കിവരുന്ന ചതുരം

അതേ സമയം
പുഴയിലെ ചതുരത്തിൽ
എങ്ങും തട്ടാനില്ലാത്തവിധം
മീനുകളുടെ അക്വേറിയം

ചതുരത്തിനുള്ളിലുള്ള 
ചമയങ്ങളുള്ള മീനുകളെ
ചതുരത്തിന് പുറത്തെ
അലങ്കാരങ്ങളേതുമില്ലാത്ത മീനുകൾ
ചില്ലുചെതുമ്പലുകൾ
അവയുടെ പുഴയിലെ  
ഒഴുകുന്ന ചുവരിലെ
മുറിയുടെ മൂലയിൽ
അലസമായി വല്ലപ്പോഴും ഒരിക്കൽ
പതിവായി കാണുന്നവർ
നോക്കുന്ന ലാഘവത്തോടെ
കണ്ടുനിൽക്കുന്നു

പുഴയുടെ അടിയിലെ സൂര്യൻ
അസ്തമിക്കുവാൻ തിരഞ്ഞുവരും
പുഴയുടെ അടിയിലെ പടിഞ്ഞാറ്

പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
ഒഴുക്ക് തിരിഞ്ഞുനോക്കും 
ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
നേരം

പുഴയ്ക്കടിയിലെ ചില്ലകളിൽ
മീനുകൾ ചേക്കേറുവാൻ 
തയ്യാറെടുക്കും വിധം

അപ്പോൾ പുഴയ്ക്കടിയിലെ
ആകാശം അനുഭവിക്കുന്ന
പറഞ്ഞറിയിക്കുവാനാകാത്ത
വികാരത്തിന്നരികിലിരിക്കുന്നു.

Comments

  1. മീനിൻ്റെ കണ്ണുകൊണ്ട് നോക്കിയാൽ
    കാണാവുന്ന കര നനയുന്ന പാടുകൾ 

    ReplyDelete
  2. പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
    ഒഴുക്ക് തിരിഞ്ഞുനോക്കും
    ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
    നേരം
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...