Skip to main content

ചതുരത്തിലാവിഷ്ക്കരിയ്ക്കുന്നു കുട്ടി ഒഴുക്ക്


ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ
ഒരു കുട്ടിയുണ്ടായിരുന്നു
ആ കുട്ടിയ്ക്ക് പുഴയിട്ട 
ഒരു നീണ്ടപേരുണ്ടായിരുന്നു

ഞാനാ കുട്ടിയല്ല
ഞാനാ പേരല്ല
ഞാനാചതുരമല്ല
എനിയ്ക്കാ ഒഴുക്കില്ല
ഞാനാ പുഴമാത്രമാകുന്നു

ഒഴുകിപ്പോകും മുമ്പ് ചതുരം 
എത്രയെത്ര വീടുകളിലെ
എത്രയെത്രപേർ നോക്കിനിന്ന ജനൽ
എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ
കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ
എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ
എത്രയെത്രവീടാകൃതികൾ
എത്രയെത്ര നോട്ടത്തിൻ ചുറ്റളവ്

അതേസമയം
കുട്ടിയ്ക്കിട്ട പേര് 
ആകൃതി നഷ്ടപ്പെട്ട്
ഒഴുക്കിൽ തട്ടി
പുഴയിൽ തട്ടി
പാറക്കെട്ടുകളിൽ തട്ടി
ഇരുട്ടിൽ തട്ടി
പകലിൽ തട്ടി
സൂര്യനിൽ തട്ടി 
ആകാശത്തിൽ തട്ടി
ആയുസ്സിൽ തട്ടി
ആത്മാവിൽ തട്ടി
ആവിഷ്കാരങ്ങളിൽ തട്ടി
വിരലുകളിൽ തട്ടി
നിറങ്ങളിൽ തട്ടി
പിയാനോ കട്ടകളിൽ തട്ടി
പാട്ടിൽ തട്ടി
കറുപ്പിൽ തട്ടി 
വെളുപ്പിൽ തട്ടി
മനസ്സിൽ തട്ടി
മഴയിൽ തട്ടി
മേഘകൂട്ടങ്ങളിൽ തട്ടി
തോർന്ന മഴകളിൽ തട്ടി
നിന്നിൽ തട്ടി 
നിൻ്റെ വരികളിൽ തട്ടി
നിൻ്റെ ഘടികാരത്തിൽ തട്ടി
നിൻ്റെ ഭ്രാന്തിൽ തട്ടി
നിൻ്റെ പ്രണയത്തിൽ തട്ടി
വെയിലിലും നിലാവിലും തട്ടി
ഇലയിൽ തട്ടി
മരത്തിൽ തട്ടി
വേരിൽ തട്ടി
ഇനിയെങ്ങും തട്ടാനില്ലാത്ത വിധം
മിന്നാംമിനുങ്ങുകളിലും തട്ടി
ചിന്നിച്ചിതറുന്നു

മീനിൻ്റെ കണ്ണുകൊണ്ട്
എൻ്റെ കണ്ണിൽ
നിൻ്റെ മനസ്സിൽ 
നോക്കിയാൽ കാണാം
പുഴയുടെ അരികുകൾ പോലെ
കര നനയുന്ന പാട്

ഇന്ന് ഒഴുകിവന്ന പുഴയുടെ 
കണക്കു കുറിച്ചിട്ട
കപ്പലുണ്ടാക്കി കഴിഞ്ഞ് 
എന്നും ബാക്കി വരുന്ന 
കടലിൻ്റെ ചതുരത്തിലുള്ള വെള്ളക്കടലാസ്

കളിമണ്ണിൽ തീർത്ത മൊട്ട്
ചെടിച്ചെട്ടിയിൽ വിരിയുന്നത് പോലെ 
അതേ കടലാസിൽ വിരിയുന്ന
ഉപമയുടെ പൂവ് ഒരു കവിത 
രൂപകം ഒരു ചെടി
ചെടിച്ചട്ടി പിന്നെയും ബാക്കിവരുന്ന ചതുരം

അതേ സമയം
പുഴയിലെ ചതുരത്തിൽ
എങ്ങും തട്ടാനില്ലാത്തവിധം
മീനുകളുടെ അക്വേറിയം

ചതുരത്തിനുള്ളിലുള്ള 
ചമയങ്ങളുള്ള മീനുകളെ
ചതുരത്തിന് പുറത്തെ
അലങ്കാരങ്ങളേതുമില്ലാത്ത മീനുകൾ
ചില്ലുചെതുമ്പലുകൾ
അവയുടെ പുഴയിലെ  
ഒഴുകുന്ന ചുവരിലെ
മുറിയുടെ മൂലയിൽ
അലസമായി വല്ലപ്പോഴും ഒരിക്കൽ
പതിവായി കാണുന്നവർ
നോക്കുന്ന ലാഘവത്തോടെ
കണ്ടുനിൽക്കുന്നു

പുഴയുടെ അടിയിലെ സൂര്യൻ
അസ്തമിക്കുവാൻ തിരഞ്ഞുവരും
പുഴയുടെ അടിയിലെ പടിഞ്ഞാറ്

പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
ഒഴുക്ക് തിരിഞ്ഞുനോക്കും 
ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
നേരം

പുഴയ്ക്കടിയിലെ ചില്ലകളിൽ
മീനുകൾ ചേക്കേറുവാൻ 
തയ്യാറെടുക്കും വിധം

അപ്പോൾ പുഴയ്ക്കടിയിലെ
ആകാശം അനുഭവിക്കുന്ന
പറഞ്ഞറിയിക്കുവാനാകാത്ത
വികാരത്തിന്നരികിലിരിക്കുന്നു.

Comments

  1. മീനിൻ്റെ കണ്ണുകൊണ്ട് നോക്കിയാൽ
    കാണാവുന്ന കര നനയുന്ന പാടുകൾ 

    ReplyDelete
  2. പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
    ഒഴുക്ക് തിരിഞ്ഞുനോക്കും
    ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
    നേരം
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...