Skip to main content

ചതുരത്തിലാവിഷ്ക്കരിയ്ക്കുന്നു കുട്ടി ഒഴുക്ക്


ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ
ഒരു കുട്ടിയുണ്ടായിരുന്നു
ആ കുട്ടിയ്ക്ക് പുഴയിട്ട 
ഒരു നീണ്ടപേരുണ്ടായിരുന്നു

ഞാനാ കുട്ടിയല്ല
ഞാനാ പേരല്ല
ഞാനാചതുരമല്ല
എനിയ്ക്കാ ഒഴുക്കില്ല
ഞാനാ പുഴമാത്രമാകുന്നു

ഒഴുകിപ്പോകും മുമ്പ് ചതുരം 
എത്രയെത്ര വീടുകളിലെ
എത്രയെത്രപേർ നോക്കിനിന്ന ജനൽ
എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ
കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ
എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ
എത്രയെത്രവീടാകൃതികൾ
എത്രയെത്ര നോട്ടത്തിൻ ചുറ്റളവ്

അതേസമയം
കുട്ടിയ്ക്കിട്ട പേര് 
ആകൃതി നഷ്ടപ്പെട്ട്
ഒഴുക്കിൽ തട്ടി
പുഴയിൽ തട്ടി
പാറക്കെട്ടുകളിൽ തട്ടി
ഇരുട്ടിൽ തട്ടി
പകലിൽ തട്ടി
സൂര്യനിൽ തട്ടി 
ആകാശത്തിൽ തട്ടി
ആയുസ്സിൽ തട്ടി
ആത്മാവിൽ തട്ടി
ആവിഷ്കാരങ്ങളിൽ തട്ടി
വിരലുകളിൽ തട്ടി
നിറങ്ങളിൽ തട്ടി
പിയാനോ കട്ടകളിൽ തട്ടി
പാട്ടിൽ തട്ടി
കറുപ്പിൽ തട്ടി 
വെളുപ്പിൽ തട്ടി
മനസ്സിൽ തട്ടി
മഴയിൽ തട്ടി
മേഘകൂട്ടങ്ങളിൽ തട്ടി
തോർന്ന മഴകളിൽ തട്ടി
നിന്നിൽ തട്ടി 
നിൻ്റെ വരികളിൽ തട്ടി
നിൻ്റെ ഘടികാരത്തിൽ തട്ടി
നിൻ്റെ ഭ്രാന്തിൽ തട്ടി
നിൻ്റെ പ്രണയത്തിൽ തട്ടി
വെയിലിലും നിലാവിലും തട്ടി
ഇലയിൽ തട്ടി
മരത്തിൽ തട്ടി
വേരിൽ തട്ടി
ഇനിയെങ്ങും തട്ടാനില്ലാത്ത വിധം
മിന്നാംമിനുങ്ങുകളിലും തട്ടി
ചിന്നിച്ചിതറുന്നു

മീനിൻ്റെ കണ്ണുകൊണ്ട്
എൻ്റെ കണ്ണിൽ
നിൻ്റെ മനസ്സിൽ 
നോക്കിയാൽ കാണാം
പുഴയുടെ അരികുകൾ പോലെ
കര നനയുന്ന പാട്

ഇന്ന് ഒഴുകിവന്ന പുഴയുടെ 
കണക്കു കുറിച്ചിട്ട
കപ്പലുണ്ടാക്കി കഴിഞ്ഞ് 
എന്നും ബാക്കി വരുന്ന 
കടലിൻ്റെ ചതുരത്തിലുള്ള വെള്ളക്കടലാസ്

കളിമണ്ണിൽ തീർത്ത മൊട്ട്
ചെടിച്ചെട്ടിയിൽ വിരിയുന്നത് പോലെ 
അതേ കടലാസിൽ വിരിയുന്ന
ഉപമയുടെ പൂവ് ഒരു കവിത 
രൂപകം ഒരു ചെടി
ചെടിച്ചട്ടി പിന്നെയും ബാക്കിവരുന്ന ചതുരം

അതേ സമയം
പുഴയിലെ ചതുരത്തിൽ
എങ്ങും തട്ടാനില്ലാത്തവിധം
മീനുകളുടെ അക്വേറിയം

ചതുരത്തിനുള്ളിലുള്ള 
ചമയങ്ങളുള്ള മീനുകളെ
ചതുരത്തിന് പുറത്തെ
അലങ്കാരങ്ങളേതുമില്ലാത്ത മീനുകൾ
ചില്ലുചെതുമ്പലുകൾ
അവയുടെ പുഴയിലെ  
ഒഴുകുന്ന ചുവരിലെ
മുറിയുടെ മൂലയിൽ
അലസമായി വല്ലപ്പോഴും ഒരിക്കൽ
പതിവായി കാണുന്നവർ
നോക്കുന്ന ലാഘവത്തോടെ
കണ്ടുനിൽക്കുന്നു

പുഴയുടെ അടിയിലെ സൂര്യൻ
അസ്തമിക്കുവാൻ തിരഞ്ഞുവരും
പുഴയുടെ അടിയിലെ പടിഞ്ഞാറ്

പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
ഒഴുക്ക് തിരിഞ്ഞുനോക്കും 
ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
നേരം

പുഴയ്ക്കടിയിലെ ചില്ലകളിൽ
മീനുകൾ ചേക്കേറുവാൻ 
തയ്യാറെടുക്കും വിധം

അപ്പോൾ പുഴയ്ക്കടിയിലെ
ആകാശം അനുഭവിക്കുന്ന
പറഞ്ഞറിയിക്കുവാനാകാത്ത
വികാരത്തിന്നരികിലിരിക്കുന്നു.

Comments

  1. മീനിൻ്റെ കണ്ണുകൊണ്ട് നോക്കിയാൽ
    കാണാവുന്ന കര നനയുന്ന പാടുകൾ 

    ReplyDelete
  2. പുഴയിലെ അസ്തമയം ആവിഷ്ക്കരിക്കുവാൻ
    ഒഴുക്ക് തിരിഞ്ഞുനോക്കും
    ഇന്നലെയിലെ ആരും നോക്കുവാനില്ലാത്ത
    നേരം
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ