Skip to main content

പേറ്റൻറ്

പ്രാർത്ഥനയിൽ പോലും
അതുണ്ടായിരുന്നില്ല.
ദൈവവും അയാളും
അവളും കൂടി ചീട്ടുകളിയ്ക്കാനിരുന്ന
ഒരു സായാഹ്നത്തിൽ
ദൈവമാണത് പറഞ്ഞത്
പേറ്റന്റുകളുടെ രാജ്യം നിലവിൽ വരും
മനുഷ്യത്വത്തിന്റെ പേറ്റൻറ് ഒരു മതം സ്വന്തമാക്കും

ദൈവം അടുത്ത ചീട്ടായി
മരുന്നു കുറിയ്ക്കുമ്പോലെ
രോഗത്തിന്റെ പേറ്റൻറ് ഇറക്കി
രോഗശാന്തിശിശ്രൂഷകൾ വകഞ്ഞു
അയാൾ അടുത്ത ചീട്ടിറക്കി
അതിൽ പനിയുടെ പേറ്റന്റ് ചൂടോടെ എടുത്തു

ഒന്നും മിണ്ടാതെ
പ്രണയത്തിന്റെ പകർപ്പവകാശം
സ്വന്തമാക്കി അവൾ പിരിഞ്ഞുപോയി

മരണത്തിന്റെ പേറ്റൻറ് ഇറക്കി
ഗദ്ഗദകണ്ഠനായി
ദൈവം

പേറ്റൻറ് ഇല്ലാതെ
സമയവും കാലവും അലഞ്ഞു

പലർക്കും പല സമയങ്ങളുണ്ടായി

യുദ്ധത്തിന്റെ പേറ്റൻറ് 
യുദ്ധം ചെയ്തു തന്നെ നേടി
ഏതോ രാജ്യം

മറ്റൊരു രാജ്യം
ദേശീയതയുടേത് സ്വന്തമാക്കി
അതും അഭിമാനപൂർവ്വം

അവിടെയും അനാഥമായി
ആരും സ്വന്തമാക്കുവാനില്ലാതെ
പൗരന്മാരുടെ പേറ്റൻറ്

ഭ്രാന്തുകളുടെ പേറ്റൻറ് നിലവിൽവരും
എന്ന് മാത്രം അയാൾ പറഞ്ഞു
ഭ്രാന്തനായോ അയാൾ
അറിയില്ല.

തോൽവികളുടെ പേറ്റൻറ് എടുത്തു
അതുവരെ നേരാംവണ്ണം
കളിക്കാതിരുന്ന ദൈവം
തൊട്ടാവാടിയിലകൾക്കിടയിലേയ്ക്ക്
അതിൽ തൊടാൻ അരും ഇല്ലാതിരുന്ന
ഒന്നിലേയ്ക്ക്
മടങ്ങി ദൈവം

തിരുത്തലുകളുടെ
മാഞ്ഞുപോകലുകളുടെ പേറ്റന്റ്
പകലിനെപ്പോലെ എടുക്കുന്നു
കവിത.

ആരുമില്ലാത്തവരിലേയ്ക്ക്
അവരില്ലാത്തതിലേയ്ക്ക്
പിൻവാങ്ങുമായിരിയ്ക്കും
എഴുതിയവരെല്ലാം!

Comments

  1. തിരുത്തലുകളുടെ
    മാഞ്ഞുപോകലുകളുടെ പേറ്റന്റ്
    പകലിനെപ്പോലെ എടുക്കുന്നു
    കവിത.

    ആരുമില്ലാത്തവരിലേയ്ക്ക്
    അവരില്ലാത്തതിലേയ്ക്ക്
    പിൻവാങ്ങുമായിരിയ്ക്കും
    എഴുതിയവരെല്ലാം!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!