Skip to main content

പേറ്റൻറ്

പ്രാർത്ഥനയിൽ പോലും
അതുണ്ടായിരുന്നില്ല.
ദൈവവും അയാളും
അവളും കൂടി ചീട്ടുകളിയ്ക്കാനിരുന്ന
ഒരു സായാഹ്നത്തിൽ
ദൈവമാണത് പറഞ്ഞത്
പേറ്റന്റുകളുടെ രാജ്യം നിലവിൽ വരും
മനുഷ്യത്വത്തിന്റെ പേറ്റൻറ് ഒരു മതം സ്വന്തമാക്കും

ദൈവം അടുത്ത ചീട്ടായി
മരുന്നു കുറിയ്ക്കുമ്പോലെ
രോഗത്തിന്റെ പേറ്റൻറ് ഇറക്കി
രോഗശാന്തിശിശ്രൂഷകൾ വകഞ്ഞു
അയാൾ അടുത്ത ചീട്ടിറക്കി
അതിൽ പനിയുടെ പേറ്റന്റ് ചൂടോടെ എടുത്തു

ഒന്നും മിണ്ടാതെ
പ്രണയത്തിന്റെ പകർപ്പവകാശം
സ്വന്തമാക്കി അവൾ പിരിഞ്ഞുപോയി

മരണത്തിന്റെ പേറ്റൻറ് ഇറക്കി
ഗദ്ഗദകണ്ഠനായി
ദൈവം

പേറ്റൻറ് ഇല്ലാതെ
സമയവും കാലവും അലഞ്ഞു

പലർക്കും പല സമയങ്ങളുണ്ടായി

യുദ്ധത്തിന്റെ പേറ്റൻറ് 
യുദ്ധം ചെയ്തു തന്നെ നേടി
ഏതോ രാജ്യം

മറ്റൊരു രാജ്യം
ദേശീയതയുടേത് സ്വന്തമാക്കി
അതും അഭിമാനപൂർവ്വം

അവിടെയും അനാഥമായി
ആരും സ്വന്തമാക്കുവാനില്ലാതെ
പൗരന്മാരുടെ പേറ്റൻറ്

ഭ്രാന്തുകളുടെ പേറ്റൻറ് നിലവിൽവരും
എന്ന് മാത്രം അയാൾ പറഞ്ഞു
ഭ്രാന്തനായോ അയാൾ
അറിയില്ല.

തോൽവികളുടെ പേറ്റൻറ് എടുത്തു
അതുവരെ നേരാംവണ്ണം
കളിക്കാതിരുന്ന ദൈവം
തൊട്ടാവാടിയിലകൾക്കിടയിലേയ്ക്ക്
അതിൽ തൊടാൻ അരും ഇല്ലാതിരുന്ന
ഒന്നിലേയ്ക്ക്
മടങ്ങി ദൈവം

തിരുത്തലുകളുടെ
മാഞ്ഞുപോകലുകളുടെ പേറ്റന്റ്
പകലിനെപ്പോലെ എടുക്കുന്നു
കവിത.

ആരുമില്ലാത്തവരിലേയ്ക്ക്
അവരില്ലാത്തതിലേയ്ക്ക്
പിൻവാങ്ങുമായിരിയ്ക്കും
എഴുതിയവരെല്ലാം!

Comments

  1. തിരുത്തലുകളുടെ
    മാഞ്ഞുപോകലുകളുടെ പേറ്റന്റ്
    പകലിനെപ്പോലെ എടുക്കുന്നു
    കവിത.

    ആരുമില്ലാത്തവരിലേയ്ക്ക്
    അവരില്ലാത്തതിലേയ്ക്ക്
    പിൻവാങ്ങുമായിരിയ്ക്കും
    എഴുതിയവരെല്ലാം!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...