നടക്കുന്തോറും എന്റെ ഉടലിൽ
തലമുറകളുടെ അലിഞ്ഞ ഗോത്രം കലർന്നിരിയ്ക്കുന്നു
കടന്നുപോകുന്തോറും
സ്വയം കറുക്കുന്ന വെയിൽ
ഉരഗങ്ങളുടെ അരക്കെട്ടിനെ തൊടാൻ
വിരലുകൾ പുറപ്പെട്ട് പോകുന്നിടത്ത് വെച്ച് ഞാൻ നിന്റെ ഉടലിലേയ്ക്ക് മടങ്ങുന്നു
നിനക്ക് വെളിച്ചത്തിന്റെ മണം
സൂര്യനെ ഓർത്തു ഞാൻ വെളിച്ചത്തിന്റെ
ശബ്ദത്തിൽ വിയർക്കുന്നു
ഇരുട്ട് ആർത്തവമാകുന്ന
ശബ്ദത്തിന്റെ രക്തം പുരണ്ട സൂര്യൻ
വേരോടെ പുഴുതെടുത്ത ഒരു ചെടിയുടെ പാട്
മണ്ണിൽ എന്ന പോലെ
പെയ്ത മഴയിൽ
ആകാശം പുഴുതെടുത്ത ഒരു പാട്
ഉപമയിൽ പ്രത്യക്ഷപ്പെടുന്നു
നടക്കുന്തോറും ഉപമകൾ നീയാവുന്നു
അടിവയറൊഴുകിയ പാട്
ചുണ്ട് അമർന്ന ഒച്ച തുടച്ച്
കിളിയരക്കെട്ടുകൾ ഒഴിച്ചു വെയ്ക്കുന്ന
കുപ്പിയായിരിയ്ക്കുന്നു നീ
നിന്റെ മൂക്കുത്തിയെ മുത്താൻ വേണ്ടിമാത്രം ഉദിയ്ക്കുന്ന സൂര്യനെ
ഇനിയും തടയുന്നതായി കാണുന്നില്ല
ആകാശം
നിന്റെ മുക്കൂത്തിയുടെ ഭ്രമണത്തെ
പെയ്യുന്ന മഴയിൽ ഒന്നിലും വെച്ച് പോലും
ദൈവം സംശയിക്കുന്നില്ല
നിന്റെ മൂക്കൂത്തി സായാഹ്നങ്ങൾക്ക് മാത്രം
തബല വായിക്കുവാൻ പോകുന്ന പക്കമേളക്കാരനാണോ
എന്ന് എന്റെ ചുണ്ടുകൾ മാത്രം വെറുതെ ഇപ്പോഴും
സംശയിച്ചുനിൽക്കുന്നു.
നിനക്ക് വെളിച്ചത്തിന്റെ മണം
ReplyDeleteസൂര്യനെ ഓർത്തു ഞാൻ വെളിച്ചത്തിന്റെ
ശബ്ദത്തിൽ വിയർക്കുന്നു
ഇരുട്ട് ആർത്തവമാകുന്ന
ശബ്ദത്തിന്റെ രക്തം പുരണ്ട സൂര്യൻ...!