Skip to main content

മഴയിത്ര

നല്ല മഴയുണ്ടാകും

അത് വകഞ്ഞുമാറ്റിയാവും
വരിക,
എല്ലാ കുട്ടികളുടേയും അമ്മ

അതിലൊരു കുട്ടിയ്ക്ക്
അമ്മയുണ്ടാകില്ല.

എല്ലാ കുട്ടികളുടേയും അമ്മ
എന്ന വരിയിലെ
അമ്മ എന്ന വാക്കിലാവും
ആ കുട്ടിയും കയറിനിൽക്കുന്നുണ്ടാവുക

അവന് കുടയുണ്ടാകില്ല.
വരുവാനും ആരുമുണ്ടാവില്ല.

വന്നുകയറിക്കഴിഞ്ഞാൽ
ആരോ മടക്കുന്ന കുടയിലെ
ഇറ്റുവീഴുന്ന തുളളികളുടെ ഒച്ച കേട്ട്
അവന്റെ അമ്മയെ തിരിച്ചറിയുവാൻ
കഴിയുമായിരുന്ന
ഒരു കാലമുണ്ടായിരുന്നിരിയ്ക്കണം,
അവന്.

അറിയില്ല
എന്നുമുതലാണ്
മഴയിത്ര നിശ്ശബ്ദമായത്..

2

എന്നോ
മുതിർന്നത്
മഴയാവണം

വർഷങ്ങൾക്കിപ്പുറം
കാലങ്ങൾ വകഞ്ഞുമാറ്റി
ഓർത്തെടുത്ത തോരാത്ത ഏതോ മഴയത്ത്
വാവിട്ട കരച്ചിലുകളുടെ കുഞ്ഞിച്ചില്ലകളുള്ള 
മഷിത്തണ്ടുചെടികൾക്ക്
ആരും കാണാതെ
കിളിർത്തു പഠിയ്ക്കുവാൻ
വിട്ടുകൊടുത്തതാവണം
കരുതലോടെ സ്വന്തം ഉടൽ.

Comments

  1. ആരും കാണാതെ
    കിളിർത്തു പഠിയ്ക്കുവാൻ
    വിട്ടുകൊടുത്തതാവണം
    കരുതലോടെ സ്വന്തം ഉടൽ.
    ആശംസകൾ

    ReplyDelete
  2. എന്നോ
    മുതിർന്നത്
    മഴയാവണം

    വർഷങ്ങൾക്കിപ്പുറം
    കാലങ്ങൾ വകഞ്ഞുമാറ്റി
    ഓർത്തെടുത്ത തോരാത്ത ഏതോ മഴയത്ത്
    വാവിട്ട കരച്ചിലുകളുടെ കുഞ്ഞിച്ചില്ലകളുള്ള
    മഷിത്തണ്ടുചെടികൾക്ക്
    ആരും കാണാതെ
    കിളിർത്തു പഠിയ്ക്കുവാൻ
    വിട്ടുകൊടുത്തതാവണം
    കരുതലോടെ സ്വന്തം ഉടൽ....

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!