കാട് വാടകയ്ക്ക് കൊടുക്കുന്ന
നിന്റെ വീട്ടിനടുത്തുള്ള
കിളിമരം
ഉലഞ്ഞുലഞ്ഞ്
നിന്നേ കേൾക്കാനായി മാത്രം
എന്നെ വാടകയ്ക്ക് എടുത്തിരിയ്ക്കുന്ന
ഒരു മുതലാളിയാവുകയാണ്
നിന്റെ വീട്ടിലെ ഓരോ പാട്ടും.
പാട്ടുകഴിഞ്ഞാൽ
പാട്ട്,
ഉള്ളിൽ നിന്നും
പുറത്തുവന്നു പൂക്കുന്ന
പൂവാക
ഓരോ പൂവും
നമ്മുടെ ഉടലുകൾ
വാടകയ്ക്ക് കൊടുക്കുന്ന
പാട്ടുകളുടെ
കാടാകുന്നു
പൂന്തോട്ടത്തിന്റെയും
വസന്തത്തിന്റേയും
ഉറവകഴിഞ്ഞാൽ
ദ്രാവിഡഭാവങ്ങൾ ഉറവയിൽ
വീണ്ടെടുക്കുന്ന
നീ
ഒരു ഞാൻ നദി
നമ്മൾ രണ്ട് കിളിയരഞ്ഞാണങ്ങൾ
കേട്ടു കഴിഞ്ഞാൽ
പാട്ട് രണ്ടാകുന്നു
അപ്പോൾ നമ്മൾ
അകം കൊണ്ട്
ഓരോ മൺത്തരികൾക്കിടയിലും
അകലം ചുമന്നുകൊണ്ടിടുന്ന
രണ്ടുറുമ്പുകൾ
പാട്ടുകഴിഞ്ഞ
നമ്മുടെ ചുണ്ടുകൾ
ചന്ദ്രനിൽ കൊത്തുപണികൾ
ചെയ്യുന്ന ചാന്ദ്രസംഗീതം
കേട്ടുകഴിഞ്ഞ പാട്ട്
ഉടലിൽ പവിഴമല്ലികളിൽ
പണിയുന്ന
കപ്പൽച്ചാലിന്റെ
രണ്ടുടമസ്ഥർ
കേട്ടു കഴിഞ്ഞിട്ടും
പാട്ട് കഴിയുന്നില്ല
അത് നിറങ്ങളുടെ
കൊത്തുപണികൾ ചെയ്ത
ശലഭത്തിന്റെ
പിറകിൽ തുറക്കാവുന്ന
സിബ്ബായി
പാതിതുറന്ന് കിടന്നുറങ്ങുന്നു...
ഇവിടെ
നിറങ്ങൾ
രണ്ടരയന്നങ്ങൾ
പാട്ടു മറക്കുവാൻ
പല നിറങ്ങളിൽ
പരിശീലിക്കുന്നത്!
പാട്ടുകഴിഞ്ഞാൽ
ReplyDeleteപാട്ട്,ഉള്ളിൽ നിന്നും
പുറത്തുവന്നു പൂക്കുന്ന പൂവാക ...