Skip to main content

ഴജ

പതിനെട്ടാം നൂറ്റാണ്ടിൽ
എന്നോപെയ്ത
രണ്ട് മഴകൾ
അന്നു പങ്കുവെച്ച
നാലു രഹസ്യങ്ങളിൽ
ഒന്നായിരുന്നു ഴജ

അന്ന്
അക്കങ്ങളായിരുന്നു
രഹസ്യങ്ങളുടെ
കൂട്ടിരിപ്പുകാർ

കൂടുതൽ രഹസ്യങ്ങൾ
സൂക്ഷിച്ചിരുന്നതിനാൽ
അന്ന്
നാലിനേക്കാൾ
വല്യസംഖ്യയായിരുന്നു
മൂന്ന്

കാലം കൊണ്ട് പോലും
അത്ര പഴക്കമുള്ളതായിരുന്നില്ല
പതിനെട്ടാം നൂറ്റാണ്ട്

എന്നിട്ടും
സൂക്ഷിച്ചിരുന്ന
രഹസ്യങ്ങളുടെ പഴക്കം കൊണ്ട്
പതിനെട്ടാം നൂറ്റാണ്ട്
അതിന് മുമ്പുള്ള നൂറ്റാണ്ടുകളേക്കാൾ
പഴകികൊണ്ടേയിരുന്നു

അന്നത്തെ
അഞ്ചിതളുള്ള പൂക്കളിൽ
ആറും
രഹസ്യങ്ങളായിരുന്നു

കേസരങ്ങൾ ചാരൻമാരും

അന്ന്
എന്നത്
സാധാരണക്കാർക്ക്
ഒരിക്കലും
ആരും കാണാനാവാത്ത
തീയതികളിൽ പൊതിഞ്ഞ
ഒരക്കവും

ഒന്നാമത്തെ രഹസ്യം
തിരഞ്ഞാണ്
അന്ന് പാതി പെയ്ത മഴ
ഇന്നും
തോരാൻ മറന്ന്
വന്നുപോകുന്നത്...

ഇന്നും
ഒരു പാതി കൊണ്ട് തോരാനും
മറു പാതി കൊണ്ട് പെയ്യാനും
മറന്നു പോകുന്ന
തുള്ളികളിൽ ഓരോന്നിലും
ഏകാന്തതയുടെ
നിറച്ച മഴ
അന്നത്തെ വെറുമൊരു രഹസ്യമാകുന്നു

ഇനിയും കെട്ടിട്ടില്ലാത്ത
മഴയുടെ ചിത

ചുറ്റും കൂടി നിൽക്കുന്ന
അതേ മഴയുടെ തോർച്ചകൾ

2

രണ്ടാമത്തെ രഹസ്യം
തിരഞ്ഞ് പോയത്
മൊട്ടുകളുള്ള കാലം വരെയും
പൂക്കളായത്

വിരിയുന്ന
വിരിയുന്ന
പൂക്കൾ മൊട്ടിലേയ്ക്ക്
അവയുടെ
രഹസ്യങ്ങൾ കൈമാറി വന്നു

കാറ്റ് വന്ന്
വിടർത്തി നോക്കുമ്പോൾ
വിരിയുന്നതായി മാത്രം
അഭിനയിച്ചു പൊലിപ്പിച്ചിരുന്നു
പൂക്കൾ

അന്ന് വസന്തത്തിനിത്രയും
പൂക്കളില്ല
നാൽപ്പത്തിയൊമ്പത് പൂക്കളുള്ള
വസന്തവും
അമ്പത് തുള്ളികൾ മാത്രം
പെയ്യുന്ന മഴയും

അന്നത്തെ ഗ്രാമത്തിലെ
ഇന്ന് ജീവിച്ചിരിയ്ക്കുന്ന
പെൺകുട്ടി

ഇനിയും കണ്ടുപിടിയ്ക്കാത്ത
രഹസ്യങ്ങളെല്ലാം
ഒരു കവിതയിലും
എഴുതാനാവാത്ത വിധം
വെറും രണ്ടക്ഷരങ്ങളിൽ
അവളാകുന്നു...

Comments

  1. ഇനിയും കെട്ടിട്ടില്ലാത്ത
    മഴയുടെ ചിത

    ചുറ്റും കൂടി നിൽക്കുന്ന
    അതേ മഴയുടെ തോർച്ചകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഒരു പക്ഷേയെ സ്നേഹിക്കുമ്പോൾ

വെറുതെ ഇരിക്കുമ്പോഴൊക്കെ ദൈവം ഒരു കോട്ടുവായിടും പിന്നെ എന്നെ തോണ്ടി വിളിക്കും ഡാ ഇങ്ങോട്ട് നോക്കിക്കേ ല്ല പെണ്ണ്... നിന്നെ പ്രേമിക്കുന്നെന്നാ തോന്നുന്നേ... ഈയിടെയായി ദൈവത്തിനു ഇത് പതിവാണ് കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും എന്നെ വിളിച്ചു കാണിക്കും ശരിക്കും പ്രണയിക്കുന്നത്‌ ദൈവമായിരിക്കും ഞാൻ ഇത്തവണ ദൈവത്തിന്റെ കണ്ണിലേയ്ക്കു നോക്കി ആ കൃഷ്ണമണികൾ ഒരു അന്ധനെ പിടിച്ചു നടത്തുകയാണ് നല്ല തിരക്കുള്ള തെരുവ് .. ഞാൻ അന്ധനെ നോക്കി അയാളും പ്രണയിക്കുന്നുണ്ടായിരുന്നു അത്രമേൽ കാഴ്ചയുള്ള ഏതോ സുന്ദരിയായ പെണ്‍കുട്ടിയെ! ദൈവം അതു കണ്ടിരിക്കുകയായിരുന്നു .... ഞാൻ ദൈവത്തിനെ തട്ടിവിളിച്ചു ദൈവം ഞെട്ടിത്തരിച്ചു എന്നെ നോക്കി ഏതു പെണ്ണ്? ഞാൻ ചോദിച്ചു.. അന്ധൻ സ്നേഹിക്കുന്ന അന്ധൻ കണ്ടിട്ടില്ലാത്ത പെണ്ണിനെ ദൈവം എനിക്ക് കാണിച്ചു തന്നു അതു നീയായിരുന്നു!!!! ഞാൻ അതിശയത്തോടെ ദൈവത്തിനെ നോക്കി... അവിശ്വസനീയമായ രീതിയിൽ ഞാൻ അന്ധനായി കഴിഞ്ഞിരുന്നു... ഇപ്പോൾ ഞാൻ അന്ധമായി നിന്നെ പ്രണയിക്കുകയാണ് പെണ്ണെ... ഒരു പക്ഷെ ഞാൻ  ദൈവമായാലോ?

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം