പകൽ തീരെ ഇടമുണ്ടായിരുന്നില്ല
രാത്രിയിലേയ്ക്ക് നീക്കിവെച്ചതിൽ
ജീവിതവും
ഒരു കാക്കയും
ഒരിത്തിരി കറുപ്പും
കറുപ്പ് ഇരുട്ടായി പിടിച്ചുനിന്നു
ചേക്കേറാൻ മറന്ന കാക്കയും
ജീവിതവും
ബാക്കിയായി
പതിവായി വരുന്നത്
മൂന്ന് നാല് മിന്നാമിന്നികൾ
ഒരു രാത്രിയും പാകമാകാത്തത്
പലതും
ഇടമില്ലാത്തത് കൊണ്ട്
വെളിച്ചം പോലും അണച്ചുപിടിച്ചത്
ഇന്ന് അഞ്ചാമതൊരണ്ണം വന്നു
അതും സ്വന്തം
വെളിച്ചവുമായി
രാത്രിയ്ക്കും അതിന്റെ
വെളിച്ചത്തിനും ഇടയിൽ ഇറുകുന്ന
അതിന്റെ ശരീരം
ഒപ്പം
എന്റെ ഉപമയും
എനിയ്ക്കും
പാകമാകുന്നില്ല
ഒരു നോവും
കൂടെ നിന്ന് വിരിഞ്ഞ
പൂവിനെ മാത്രമെടുത്ത്
യൗവ്വനം
നരയിൽ പൊതിഞ്ഞ്
കൊണ്ടുകളയാനൊരുങ്ങുന്നു
കൂടെ കാക്കയേയും
അതിന്റെ കറുപ്പിനേയും എടുക്കുന്നു
മാത്രമെന്ന മുകളിൽ
പറഞ്ഞ വാക്ക് പോലും
ഇപ്പോൾ
അധികപറ്റ്
ഒരു നാളത്തിന്റെ ആഴം
ഒരു മെഴുകുതിരി ചുരുൾ
എരിയുന്തോറും ചുരുളുന്ന
തീ
വായിക്കുന്തോറും ചുരുളുന്ന പേജ്
ഇറങ്ങുമ്പോൾ
ലൈബ്രറിയുടെ ലായനി
കലക്കി ചുവരിലൊഴിക്കുന്നു
ചുവടുകൾ ഒരുപാടുണ്ട്
പലതും പുതിയത്
എന്നിട്ടും നടക്കുവാൻ
പഴയ ചുവടുകൾ തന്നെ
തിരഞ്ഞെടുക്കുന്നു
എതിരെ വരുന്നത്
സ്വന്തം ഭാരം,
ചുമന്നുകൊണ്ട് പോകുന്ന മഴ
വഴിതരുമായിരിക്കും...
ഇടം തേടി ഇടമില്ലാത്തവർ ...
ReplyDelete