Skip to main content

ശബ്ദം ബ്രാക്കറ്റിലിട്ട ഒന്ന്

ഒരു പ്രാവിനെ മീട്ടിയിരിയ്ക്കുന്നു
പ്രാവ് പലവട്ടം തലയാട്ടി
പ്രാവല്ല എന്ന്
സമ്മതിയ്ക്കും വരെ

അതുവരെ
പ്രാവിനെ അനുസ്മരിപ്പിച്ച്,
തോരുന്ന മഴ തോളിലിട്ട്
കാത്തുനിന്ന് മടുത്ത്
കയറുന്ന വാതിൽ
തോർത്തിനെ പോലെ എടുത്തുകുടഞ്ഞ്
ഒരു പ്രൈവറ്റ് ബസ്സിനെ എടുത്തുടുത്ത്
നടന്നുപോകുന്നു

വേദന എന്ന ബസ്സ്

വേദന എന്ന് പേരുള്ള
പൂച്ചകുഞ്ഞ്

അതിന്റെ കണ്ണുകൾ
രണ്ട് മുലഞ്ഞെട്ടുകൾ

അത് 
എന്റെ ദുഃഖങ്ങൾക്ക്
സ്വകാര്യമായി പാലൂട്ടുന്നു

പേരല്ലാത്തപ്പോൾ
പൂച്ചക്കുട്ടിയ്ക്ക് പുറത്ത്
വേദന
ഒരാധാർ കാർഡാണ്
അത്
ഒരുവിധം എല്ലാകോശങ്ങളുമായും
ബന്ധിച്ചിരിയ്ക്കുന്നു

പൂച്ചയുടെ കണ്ണുകളേക്കാൾ
സ്വതന്ത്ര്യമായി ഒന്നുമില്ല
അത് കാണുന്ന കാഴ്ച്ചകളിൽ നിന്നുപോലും
സ്വതന്ത്രൻ

ആകാശം വായിച്ചുമടക്കിവെച്ച
ഇലകളെ പോലെ
ഒറ്റഞെട്ടുകളിൽ മാത്രം
ശിശിരങ്ങളിൽ കാറ്റുവന്ന് വിളിയ്ക്കും വരെ
ഉയരങ്ങളിൽ
ബന്ധിതൻ

ആകാശത്തിന്റെ എത്രാമത്തെ
സ്വാതന്ത്ര്യമായിരിയ്ക്കും
മരം ഇന്നുവായിക്കുന്ന അധ്യായം

ബസ്സിൽ വെച്ചിരിയ്ക്കുന്ന പാട്ട്
ബസ്സിന് പുറത്ത്
മരത്തിന്റെ ഉയരമാവുന്നു
അകത്ത് പൂച്ചകുഞ്ഞിന്റെ മയക്കവും

പൂച്ചകുഞ്ഞിനെ
തട്ടിയുണർത്തുവാൻ
വിരലുകൾ വേണം

ഉയരത്തിൽ
വിരലുകൾ തട്ടിയുണർത്തുമ്പോഴും
കൊഴിഞ്ഞ ഇലതൂകലുകളിൽ
വിതുമ്പി വീഴുമ്പോഴും
മരത്തിന്റെ അടിത്തട്ടിൽ
നിന്നും
വേരുകൾ
ആഴത്തിൽ പൂർത്തിയാക്കുന്ന
വിരൽ മെടഞ്ഞുണ്ടാക്കുന്ന ശബ്ദം

ഭ്രാന്തിന്റെ മൃദംഗമേ
അമ്മ രൂപത്തിൽ
കാണപ്പെടുന്ന
പരിശുദ്ധമായ (ശബ്ദത്തിന്റെ)
മുലപ്പാലാകുന്നു നീ
നിന്റെ മടിയിൽ നിന്നും
നിനക്കെന്നേ
ഒരിക്കലും ഒഴിവാക്കുവാനായേക്കില്ല..

Comments

  1. വേദന എന്ന് പേരുള്ള
    പൂച്ചകുഞ്ഞ്

    അതിന്റെ കണ്ണുകൾ
    രണ്ട് മുലഞ്ഞെട്ടുകൾ

    അത്
    എന്റെ ദുഃഖങ്ങൾക്ക്
    സ്വകാര്യമായി പാലൂട്ടുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...