കടന്നു പോകുന്ന
തീവണ്ടിയുടെ ജാലകത്തിൽ
കൃഷി ചെയ്യുന്ന ഒരാൾ
പണ്ടെങ്ങോ
ദൂരദേശത്ത്
മറ്റൊരു കാലത്ത്
പെയ്ത
ജാലകത്തിലൂടെ ഒഴുകിവരുന്ന
മഴയ്ക്ക്
സ്വന്തം കവിളിലൂടെ
ഒരു ചാലുകീറി കൊടുക്കുന്നുണ്ട്
അയാൾ
ആ ജാലകം
കടന്നുപോകുമ്പോൾ
തൊട്ടടുത്ത ജാലകത്തിൽ
സ്വന്തം വിഷാദവും ഏകാന്തതയും
വിദൂരതയും
മേയ്ച്ച് നടക്കുന്ന
മറ്റൊരാൾ
കടന്നുപോകുന്ന
തീവണ്ടി
തട്ടിമറിച്ചിടുന്ന
ഒച്ചയെ
പെറുക്കി അടുക്കി വെയ്ക്കുന്ന
വരണ്ട ചുമലുള്ള
കറുത്ത,
ഉടുപ്പിടാത്തകുട്ടിയും
അയാൾ തന്നെയാണ്
ആദ്യത്തെ ജാലകത്തിലെ
കൃഷി
നശിച്ചശേഷമാവണം
അയാൾ
രണ്ടാമത്തെ ജാലകത്തിലെ
വിഷാദങ്ങളുടെ ഇടയനായത്
ഇപ്പോൾ
ആ രണ്ടുപേരെയും
അയാളുടെ കുട്ടിക്കാലത്തേയും
ശ്രദ്ധിക്കാതെ
മൂന്നാമത്തെ
ജാലകത്തിൽ
പണ്ട് പെയ്ത
മഴ നോക്കിയിരിക്കുന്ന
പ്രണയം തകർന്ന
പെൺകുട്ടി
നിങ്ങൾക്ക് ശേഷം
ഒരു പക്ഷേ
കവിത വായിച്ചേക്കാവുന്ന
മറ്റൊരാളാണ്
അങ്ങനൊരു
വായന
നടന്നാൽ
തട്ടി തകർന്നു വീണേക്കാവുന്ന
നിശബ്ദത
പെറുക്കി അടുക്കി വെയ്ക്കുന്ന
മുമ്പേ പറഞ്ഞ കുട്ടി
ഇപ്പോൾ
ഈ കവിത തന്നെയാണ്!
ജാലകങ്ങളുടെ മാറിമായങ്ങൾ ...
ReplyDeleteThis pretty piece opens new windows and avenues...
ReplyDelete