Skip to main content

ജാലകങ്ങൾക്ക് ശേഷം

കടന്നു പോകുന്ന
തീവണ്ടിയുടെ ജാലകത്തിൽ
കൃഷി ചെയ്യുന്ന ഒരാൾ

പണ്ടെങ്ങോ
ദൂരദേശത്ത്
മറ്റൊരു കാലത്ത്
പെയ്ത
ജാലകത്തിലൂടെ ഒഴുകിവരുന്ന
മഴയ്ക്ക്
സ്വന്തം കവിളിലൂടെ
ഒരു ചാലുകീറി കൊടുക്കുന്നുണ്ട്
അയാൾ

ആ ജാലകം
കടന്നുപോകുമ്പോൾ
തൊട്ടടുത്ത ജാലകത്തിൽ
സ്വന്തം വിഷാദവും ഏകാന്തതയും
വിദൂരതയും
മേയ്ച്ച് നടക്കുന്ന
മറ്റൊരാൾ

കടന്നുപോകുന്ന
തീവണ്ടി
തട്ടിമറിച്ചിടുന്ന
ഒച്ചയെ
പെറുക്കി അടുക്കി വെയ്ക്കുന്ന
വരണ്ട ചുമലുള്ള
കറുത്ത,
ഉടുപ്പിടാത്തകുട്ടിയും
അയാൾ തന്നെയാണ്

ആദ്യത്തെ ജാലകത്തിലെ
കൃഷി
നശിച്ചശേഷമാവണം
അയാൾ
രണ്ടാമത്തെ ജാലകത്തിലെ
വിഷാദങ്ങളുടെ ഇടയനായത്

ഇപ്പോൾ
ആ രണ്ടുപേരെയും
അയാളുടെ കുട്ടിക്കാലത്തേയും
ശ്രദ്ധിക്കാതെ
മൂന്നാമത്തെ
ജാലകത്തിൽ
പണ്ട് പെയ്ത
മഴ നോക്കിയിരിക്കുന്ന
പ്രണയം തകർന്ന
പെൺകുട്ടി
നിങ്ങൾക്ക് ശേഷം
ഒരു പക്ഷേ
കവിത വായിച്ചേക്കാവുന്ന
മറ്റൊരാളാണ്

അങ്ങനൊരു
വായന
നടന്നാൽ
തട്ടി തകർന്നു വീണേക്കാവുന്ന
നിശബ്ദത
പെറുക്കി അടുക്കി വെയ്ക്കുന്ന
മുമ്പേ പറഞ്ഞ കുട്ടി
ഇപ്പോൾ
ഈ കവിത തന്നെയാണ്!

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...