Skip to main content

ബുദ്ധനിൽ നിന്നും ബോധിയിലേയ്ക്ക് ഒരു ഘടികാരദൂരം

1

ഒരുനേരത്തെ
ബുദ്ധനാണ്
സ്വന്തമല്ലാത്ത
ഘടികാരത്തിലെ
പന്ത്രണ്ട് മണി

ആരെങ്കിലും നോക്കിയിട്ടുണ്ടോ
ആരുടെ വിധവയാണ്
സമയമെന്ന്?

ചുരുണ്ടു കൂടുന്നതിനിടയിൽ
വിദൂരത്തെവിടെയോ
ഉറക്കമുണരുന്ന
തീവണ്ടി
ആരുടേയോ വിധിയാവണം

2

സ്വന്തം കാലടികൾ തന്നെ
റെയിൽവേ സ്റ്റേഷനായ
കുറച്ച് പേർ

നടക്കുമ്പോൾ
അവരുടെ കാലിൽ
തടഞ്ഞേക്കാവുന്ന ചെടിയാവുന്നു
കാത്തുനിൽപ്പ്

ഇപ്പോൾ
തീവണ്ടിയാപ്പീസിന് അടുത്ത്
വാടകവീടിന് പുറത്ത്
തരിശ്ശ് കിടക്കുന്ന ഭൂമി,
മറ്റാരുടേയോ ഘടികാരം

അതിലോടുന്ന സൂചികൾ
സമയമില്ലാത്തവരുടെ
ചിത്രശലഭങ്ങൾ

അവയെ പിടിക്കുവാൻ
ഓടുന്ന
അയലത്തെ വീട്ടിലെ,
കുട്ടിയിട്ടിരിക്കുന്ന തട്ടം
ആ കുട്ടിയുടേതാവില്ല

നിങ്ങൾ
ആ കുട്ടിയുടെ
ആരുമല്ലാതാവുന്നിടം വരെ...

3

മൂന്നെന്ന അക്കമായി
അതേ ഘടികാരത്തിൽ
സ്വന്തം ആടിനെ കൊണ്ടുകെട്ടുന്ന
ഒരാൾ

ഒരു പക്ഷേ നിങ്ങൾ

കൃത്യം അഞ്ച് മണി
പശുവിന്റെ
അകിടായി
രൂപപ്പെടുന്ന ഘടികാരം

ഭൂമിയിലെ ഉപമകളെല്ലാം
പൂവുകളാകുന്ന സമയം
ആഗതമായിരിക്കുന്നു

സ്വന്തമായി സമ്പാദ്യമില്ലാത്ത
അക്കങ്ങളെ
കണക്ക് പഠിപ്പിക്കുവാൻ
വരുന്ന
ഒരു വശം ചരിഞ്ഞ
നിലാവ്

എങ്കിൽ പിന്നെ
എന്ന വാക്കിനെ
തൊട്ട്  തൊട്ട്
വിരലുകൾ മടക്കുന്ന
നിങ്ങളും
നിലാവും

തെരുവിന്റെ ഓരത്ത്
തൊട്ടാവാടിച്ചെടിയായി
പിടിച്ചു തുടങ്ങുന്ന
ഒരാൾ

ബോധിമരം
ഒരു തീവണ്ടിപ്പാളമായിട്ടുണ്ടാകും
ബുദ്ധനൊരു തീവണ്ടിയും!

Comments

  1. ഉപമകളുടെ കൂമ്പാരമാകുന്ന ഒരു ഘടികാരം ..

    ReplyDelete
    Replies
    1. ഏറെ സന്തോഷം സ്നേഹം മുരളിഭായ്

      Delete
  2. Rich in analogies.....This was published in Janayugam?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!