Skip to main content

ബുദ്ധനിൽ നിന്നും ബോധിയിലേയ്ക്ക് ഒരു ഘടികാരദൂരം

1

ഒരുനേരത്തെ
ബുദ്ധനാണ്
സ്വന്തമല്ലാത്ത
ഘടികാരത്തിലെ
പന്ത്രണ്ട് മണി

ആരെങ്കിലും നോക്കിയിട്ടുണ്ടോ
ആരുടെ വിധവയാണ്
സമയമെന്ന്?

ചുരുണ്ടു കൂടുന്നതിനിടയിൽ
വിദൂരത്തെവിടെയോ
ഉറക്കമുണരുന്ന
തീവണ്ടി
ആരുടേയോ വിധിയാവണം

2

സ്വന്തം കാലടികൾ തന്നെ
റെയിൽവേ സ്റ്റേഷനായ
കുറച്ച് പേർ

നടക്കുമ്പോൾ
അവരുടെ കാലിൽ
തടഞ്ഞേക്കാവുന്ന ചെടിയാവുന്നു
കാത്തുനിൽപ്പ്

ഇപ്പോൾ
തീവണ്ടിയാപ്പീസിന് അടുത്ത്
വാടകവീടിന് പുറത്ത്
തരിശ്ശ് കിടക്കുന്ന ഭൂമി,
മറ്റാരുടേയോ ഘടികാരം

അതിലോടുന്ന സൂചികൾ
സമയമില്ലാത്തവരുടെ
ചിത്രശലഭങ്ങൾ

അവയെ പിടിക്കുവാൻ
ഓടുന്ന
അയലത്തെ വീട്ടിലെ,
കുട്ടിയിട്ടിരിക്കുന്ന തട്ടം
ആ കുട്ടിയുടേതാവില്ല

നിങ്ങൾ
ആ കുട്ടിയുടെ
ആരുമല്ലാതാവുന്നിടം വരെ...

3

മൂന്നെന്ന അക്കമായി
അതേ ഘടികാരത്തിൽ
സ്വന്തം ആടിനെ കൊണ്ടുകെട്ടുന്ന
ഒരാൾ

ഒരു പക്ഷേ നിങ്ങൾ

കൃത്യം അഞ്ച് മണി
പശുവിന്റെ
അകിടായി
രൂപപ്പെടുന്ന ഘടികാരം

ഭൂമിയിലെ ഉപമകളെല്ലാം
പൂവുകളാകുന്ന സമയം
ആഗതമായിരിക്കുന്നു

സ്വന്തമായി സമ്പാദ്യമില്ലാത്ത
അക്കങ്ങളെ
കണക്ക് പഠിപ്പിക്കുവാൻ
വരുന്ന
ഒരു വശം ചരിഞ്ഞ
നിലാവ്

എങ്കിൽ പിന്നെ
എന്ന വാക്കിനെ
തൊട്ട്  തൊട്ട്
വിരലുകൾ മടക്കുന്ന
നിങ്ങളും
നിലാവും

തെരുവിന്റെ ഓരത്ത്
തൊട്ടാവാടിച്ചെടിയായി
പിടിച്ചു തുടങ്ങുന്ന
ഒരാൾ

ബോധിമരം
ഒരു തീവണ്ടിപ്പാളമായിട്ടുണ്ടാകും
ബുദ്ധനൊരു തീവണ്ടിയും!

Comments

  1. ഉപമകളുടെ കൂമ്പാരമാകുന്ന ഒരു ഘടികാരം ..

    ReplyDelete
    Replies
    1. ഏറെ സന്തോഷം സ്നേഹം മുരളിഭായ്

      Delete
  2. Rich in analogies.....This was published in Janayugam?

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...