Skip to main content

വിരസത ഒരു കവിതയാണ്

1

ഞാൻ
എന്തുചെയ്യുകയാണെന്ന്
എത്തിനോക്കുകയായിരുന്നു
മീനുകൾ

ഞാനൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല

എത്തിനോക്കുന്നതിന് മുമ്പ്
മീനുകളും
ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല

ഇപ്പോൾ
എത്തിനോക്കിയത് കൊണ്ട്
മീനുകൾക്ക്
ഇല്ല എന്ന വാക്കുകൾ
കീറിക്കീറി
ഇട്ടുകൊടുത്തുകൊണ്ടിരിക്കുകയാണ്
എന്റെ വിരസത

ശരീരത്തിന്റെ പ്രതിദ്ധ്വനി പോലെ
ഉള്ളിലാകെ മുഴങ്ങുന്ന
വിരസത.

കൂട്ടം കൂട്ടമായി വന്നു
ഇല്ല എന്ന വാക്കുകൾ
കൊത്തിവലിച്ചു തിന്നുകയാണ്
മീനുകൾ

അതിനിടയിൽ
എന്നെ തിരിഞ്ഞ് തിരിഞ്ഞ്
നോക്കുന്ന
ഒരൊറ്റ മീൻ

അതിന് ചുറ്റും
അതിന്റെ മാത്രം
ഏകാന്തത

മീനുകൾക്കിടയിലെ
ബുദ്ധനാവണം
ആ മീൻ

2

ബോധി മരം പോലെ
ആ മീനിന്റെ ഉള്ളിലുണ്ടാവണം
സ്വന്തം മുള്ള്

അതിന്റെ ചോട്ടിൽ
അതേ മീനിന്റെ
കഴിഞ്ഞ ജന്മത്തിലെ
പൂർത്തിയാക്കാനാവാത്ത
ധ്യാനം

ധ്യാനിക്കുന്ന
മീനിന്
ബുദ്ധന്റെ കണ്ണുകൾ

അവയ്ക്ക്
ഭൂതകാലത്തിന്റെ
ചലനം
ഇന്നിന്റെ ഇമകൾ

3

വല്ലാതെ തിരക്കിലായിരിക്കുന്നു
ജലത്തിൽ പ്രതിഫലിക്കുന്ന
എന്റെ പ്രതിബിംബം

കൊത്തിതിന്നാൻ വരുന്ന
മീനുകളെ
ബഹുവചനത്തിലും
കരയിലിരിക്കുന്ന
കാക്കയെ
ഏകവചനത്തിലും
അത്
ആട്ടിയോടിക്കുവാൻ
ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു

വർത്തമാനകാലത്തിന്റെ
വ്യാകരണമാണ്
ഇപ്പോൾ
വിരസത

4

വിരസതയിൽ
കൊത്തുന്ന മീനുകളൊക്കെ
ആൺ മത്സ്യങ്ങൾ
അവയ്ക്ക് വീട്ടിലിരിക്കുന്ന
പെൺമത്സ്യങ്ങളുടെ ചുണ്ടുകൾ

അവയുടെ പുറത്ത്
പൂർവ്വാശ്രമത്തിലെ
വാത്മീകചെതുമ്പലുകൾ

പരവേശത്തിന്റെ പരാശരച്ചെകിളകൾ

ആഴം കൊത്തിക്കൊണ്ട് വന്ന്
ജലോപരിതലം
പണിയുന്ന
മത്സ്യഗന്ധി
മീനുകൾ

അവയെ നീലനിറത്തിൽ
ഉയരങ്ങളിലേയ്ക്ക്
കൊത്തിപ്പറക്കുന്ന
പൂന്താനപൊന്മാനുകൾ

മീനുകളെ
തൊടണമെന്നുണ്ട്
തൊട്ടാൽ
അവ വിരലുകളിൽ
കൈകൾ
പണിഞ്ഞുവെക്കുമോ
എന്ന ഭയം
വെള്ളത്തിൽ
നാരായണീയത്തോളം
ആഴങ്ങൾ തീർക്കുന്നു

ആഴം കൂടുന്തോറും
വെള്ളത്തിലേക്കിറങ്ങുവാൻ
പേടികാണിക്കുന്ന
കുട്ടിയായി
മാറിക്കൊണ്ടിരിക്കുന്ന
ഞാൻ

5

എന്നെ വെള്ളത്തിലേയ്ക്ക്
തള്ളിയിട്ട്
മീനുകളായി
ശരീരം
കൊത്തിത്തിന്നു തുടങ്ങിയിരിക്കുന്നു
മനസ്സ്

അപ്പോഴും
മീനുകൾക്ക്
നുണക്കുഴിമണമുള്ള ഉമ്മകൾ
വെയ്ക്കുന്ന
അഴുകിത്തുടങ്ങിയ
ശരീരത്തിന്റെ
തണുപ്പ്

വെള്ളത്തിൽ
അപ്പുപ്പന്താടികളുടെ
നനഞ്ഞ
കാൽപ്പാടുകൾ

പണ്ടെന്നോ
പണ്ടുപണ്ടെങ്ങോ
പിച്ചവെയ്ക്കുമ്പോഴേ
കടലിലേയ്ക്ക് നടന്നുതുടങ്ങിയ
കുട്ടിയുണ്ടാവണം

തിരിച്ചുവരാത്ത ആ കുട്ടിയുടെ
നാളാവണം
തിരമാലകൾ!

Comments

  1. As usual this is a beautiful unique poem.Getting bored is dexterously delineated as a beautiful poem . The imagery is excellent. the images of fish ,Sir Buddha.....Getting bored is the grammar of the present..This classic poem has a pretty stanza 5 that captivates the sensitive reader..Dear poet congratulations from the recesses of my heart

    ReplyDelete
  2. വിരസതയിൽ നാമ്പെടുക്കുന്ന
    കിണ്ണങ്കാച്ചി വരികളാൽ വിരിയുന്ന
    കവിതയുടെ മുകുളങ്ങളാകുന്ന കാഴ്ച്ചകൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...