Skip to main content

വിരസത ഒരു കവിതയാണ്

1

ഞാൻ
എന്തുചെയ്യുകയാണെന്ന്
എത്തിനോക്കുകയായിരുന്നു
മീനുകൾ

ഞാനൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല

എത്തിനോക്കുന്നതിന് മുമ്പ്
മീനുകളും
ഒന്നും ചെയ്യുന്നുണ്ടായിരുന്നില്ല

ഇപ്പോൾ
എത്തിനോക്കിയത് കൊണ്ട്
മീനുകൾക്ക്
ഇല്ല എന്ന വാക്കുകൾ
കീറിക്കീറി
ഇട്ടുകൊടുത്തുകൊണ്ടിരിക്കുകയാണ്
എന്റെ വിരസത

ശരീരത്തിന്റെ പ്രതിദ്ധ്വനി പോലെ
ഉള്ളിലാകെ മുഴങ്ങുന്ന
വിരസത.

കൂട്ടം കൂട്ടമായി വന്നു
ഇല്ല എന്ന വാക്കുകൾ
കൊത്തിവലിച്ചു തിന്നുകയാണ്
മീനുകൾ

അതിനിടയിൽ
എന്നെ തിരിഞ്ഞ് തിരിഞ്ഞ്
നോക്കുന്ന
ഒരൊറ്റ മീൻ

അതിന് ചുറ്റും
അതിന്റെ മാത്രം
ഏകാന്തത

മീനുകൾക്കിടയിലെ
ബുദ്ധനാവണം
ആ മീൻ

2

ബോധി മരം പോലെ
ആ മീനിന്റെ ഉള്ളിലുണ്ടാവണം
സ്വന്തം മുള്ള്

അതിന്റെ ചോട്ടിൽ
അതേ മീനിന്റെ
കഴിഞ്ഞ ജന്മത്തിലെ
പൂർത്തിയാക്കാനാവാത്ത
ധ്യാനം

ധ്യാനിക്കുന്ന
മീനിന്
ബുദ്ധന്റെ കണ്ണുകൾ

അവയ്ക്ക്
ഭൂതകാലത്തിന്റെ
ചലനം
ഇന്നിന്റെ ഇമകൾ

3

വല്ലാതെ തിരക്കിലായിരിക്കുന്നു
ജലത്തിൽ പ്രതിഫലിക്കുന്ന
എന്റെ പ്രതിബിംബം

കൊത്തിതിന്നാൻ വരുന്ന
മീനുകളെ
ബഹുവചനത്തിലും
കരയിലിരിക്കുന്ന
കാക്കയെ
ഏകവചനത്തിലും
അത്
ആട്ടിയോടിക്കുവാൻ
ശ്രമിച്ചുകൊണ്ടിരിയ്ക്കുന്നു

വർത്തമാനകാലത്തിന്റെ
വ്യാകരണമാണ്
ഇപ്പോൾ
വിരസത

4

വിരസതയിൽ
കൊത്തുന്ന മീനുകളൊക്കെ
ആൺ മത്സ്യങ്ങൾ
അവയ്ക്ക് വീട്ടിലിരിക്കുന്ന
പെൺമത്സ്യങ്ങളുടെ ചുണ്ടുകൾ

അവയുടെ പുറത്ത്
പൂർവ്വാശ്രമത്തിലെ
വാത്മീകചെതുമ്പലുകൾ

പരവേശത്തിന്റെ പരാശരച്ചെകിളകൾ

ആഴം കൊത്തിക്കൊണ്ട് വന്ന്
ജലോപരിതലം
പണിയുന്ന
മത്സ്യഗന്ധി
മീനുകൾ

അവയെ നീലനിറത്തിൽ
ഉയരങ്ങളിലേയ്ക്ക്
കൊത്തിപ്പറക്കുന്ന
പൂന്താനപൊന്മാനുകൾ

മീനുകളെ
തൊടണമെന്നുണ്ട്
തൊട്ടാൽ
അവ വിരലുകളിൽ
കൈകൾ
പണിഞ്ഞുവെക്കുമോ
എന്ന ഭയം
വെള്ളത്തിൽ
നാരായണീയത്തോളം
ആഴങ്ങൾ തീർക്കുന്നു

ആഴം കൂടുന്തോറും
വെള്ളത്തിലേക്കിറങ്ങുവാൻ
പേടികാണിക്കുന്ന
കുട്ടിയായി
മാറിക്കൊണ്ടിരിക്കുന്ന
ഞാൻ

5

എന്നെ വെള്ളത്തിലേയ്ക്ക്
തള്ളിയിട്ട്
മീനുകളായി
ശരീരം
കൊത്തിത്തിന്നു തുടങ്ങിയിരിക്കുന്നു
മനസ്സ്

അപ്പോഴും
മീനുകൾക്ക്
നുണക്കുഴിമണമുള്ള ഉമ്മകൾ
വെയ്ക്കുന്ന
അഴുകിത്തുടങ്ങിയ
ശരീരത്തിന്റെ
തണുപ്പ്

വെള്ളത്തിൽ
അപ്പുപ്പന്താടികളുടെ
നനഞ്ഞ
കാൽപ്പാടുകൾ

പണ്ടെന്നോ
പണ്ടുപണ്ടെങ്ങോ
പിച്ചവെയ്ക്കുമ്പോഴേ
കടലിലേയ്ക്ക് നടന്നുതുടങ്ങിയ
കുട്ടിയുണ്ടാവണം

തിരിച്ചുവരാത്ത ആ കുട്ടിയുടെ
നാളാവണം
തിരമാലകൾ!

Comments

  1. As usual this is a beautiful unique poem.Getting bored is dexterously delineated as a beautiful poem . The imagery is excellent. the images of fish ,Sir Buddha.....Getting bored is the grammar of the present..This classic poem has a pretty stanza 5 that captivates the sensitive reader..Dear poet congratulations from the recesses of my heart

    ReplyDelete
  2. വിരസതയിൽ നാമ്പെടുക്കുന്ന
    കിണ്ണങ്കാച്ചി വരികളാൽ വിരിയുന്ന
    കവിതയുടെ മുകുളങ്ങളാകുന്ന കാഴ്ച്ചകൾ ...!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...