Skip to main content

ഒന്നേ രണ്ടേ മൂന്നേ കവിതകൾ

1

ദിവസങ്ങളുടെ ചിത്രശലഭങ്ങൾ
പറന്നുവന്നിരുന്ന
കാപ്പിപൂന്തോപ്പായിരുന്നെന്റെ
കലണ്ടർ

എത്ര പെട്ടെന്നാണ്
ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ
അത് സ്വന്തം ചുവരിൽ
സ്വന്തമല്ലാത്ത ദിനങ്ങളുടെ
മറ്റൊരു
എ ടി എം കൗണ്ടറായി
മാറിയത്

ഇനിയും പിൻവലിച്ചു കഴിഞ്ഞിട്ടില്ല
എന്റെ അവസാന
ദിനങ്ങൾ

അധിനിവേശങ്ങളുടെ ആര്യസൂര്യ
വെയിലു കൊണ്ട്
ഞങ്ങളുടെ പകലുകൾ
വെളുപ്പിച്ചു തരാമെന്ന്
നീ എന്തിനാണ് കളവ് പറഞ്ഞത്?

2

കറുപ്പിനപ്പുറം
ഞങ്ങളുടെ
ഇരുണ്ട രാത്രികൾ
തൊലിപ്പുറത്ത്
സമാധാനപൂർണ്ണമായിരുന്നു

അവിടെ
നാടകങ്ങൾ നടന്നിരുന്നെങ്കിലും
കലകൾ അരങ്ങേറിയിരുന്നു
അരക്ഷിത അക്ഷരങ്ങളിൽ
സാഹിത്യം
സന്നിവേശിച്ചിരുന്നു

അടുത്ത ചുവടറിയില്ലെങ്കിലും
തെറ്റാത്ത നൃത്തം
സമാധാനപരമായി വെച്ചിരുന്നു

കറുത്തിരുന്നെങ്കിലും
സുരക്ഷിതമായിരുന്നു
ഞങ്ങളുടെ ദളിതരാത്രികൾ

തിരിച്ചെടുത്തോളൂ
നിങ്ങളുടെ വാഗ്ദാന
പൗർണ്ണമികൾ
തിരിച്ചു തരൂ
ഞങ്ങളുടെ ഇന്നലകളോളം
പോന്ന
അമാവാസികൾ

നോക്കൂ
പറുദീസയിലെ
നിലാവു കൊണ്ട് പോലും
നിനക്ക് വെളുപ്പിക്കുവാനാവില്ല
ഞങ്ങളുടെ
ദ്രാവിഡചന്ദ്രനെ

3

ഓർമ്മകൾ കൊണ്ടുള്ള
പ്രാർത്ഥനകളാണിവിടുത്തെ
കിളികൾ

അവ പറക്കുവാൻ
മറന്നേക്കാവുന്ന
നാളത്തെ
ദിവസത്തിനെ
എന്തിനാണിത്ര ആരാധിക്കുന്നത്
ദൈവമേ?

Comments

  1. തിരിച്ചെടുത്തോളൂ നിങ്ങളുടെ വാഗ്ദാന
    പൗർണ്ണമികൾതിരിച്ചു തരൂ ഞങ്ങളുടെ
    ഇന്നലകളോളം പോന്ന അമാവാസികൾ

    നോക്കൂ പറുദീസയിലെ നിലാവു കൊണ്ട് പോലും
    നിനക്ക് വെളുപ്പിക്കുവാനാവില്ല ഞങ്ങളുടെ ദ്രാവിഡചന്ദ്രനെ

    ReplyDelete
  2. ഹൃദ്യം!
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഹൃദയത്തിന്റെ പരുക്ക്

അധരങ്ങൾക്കിടയിൽ വിരിഞ്ഞ ചുവന്നു തുടുത്ത ഒരു പുഞ്ചിരി  നീ അറിയാതെ പറിക്കുവാൻ എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ് ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത് വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ നാണിച്ചോതുങ്ങി നിന്ന നഖത്തിൽ ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ- പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി