Skip to main content

ഒന്നേ രണ്ടേ മൂന്നേ കവിതകൾ

1

ദിവസങ്ങളുടെ ചിത്രശലഭങ്ങൾ
പറന്നുവന്നിരുന്ന
കാപ്പിപൂന്തോപ്പായിരുന്നെന്റെ
കലണ്ടർ

എത്ര പെട്ടെന്നാണ്
ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ
അത് സ്വന്തം ചുവരിൽ
സ്വന്തമല്ലാത്ത ദിനങ്ങളുടെ
മറ്റൊരു
എ ടി എം കൗണ്ടറായി
മാറിയത്

ഇനിയും പിൻവലിച്ചു കഴിഞ്ഞിട്ടില്ല
എന്റെ അവസാന
ദിനങ്ങൾ

അധിനിവേശങ്ങളുടെ ആര്യസൂര്യ
വെയിലു കൊണ്ട്
ഞങ്ങളുടെ പകലുകൾ
വെളുപ്പിച്ചു തരാമെന്ന്
നീ എന്തിനാണ് കളവ് പറഞ്ഞത്?

2

കറുപ്പിനപ്പുറം
ഞങ്ങളുടെ
ഇരുണ്ട രാത്രികൾ
തൊലിപ്പുറത്ത്
സമാധാനപൂർണ്ണമായിരുന്നു

അവിടെ
നാടകങ്ങൾ നടന്നിരുന്നെങ്കിലും
കലകൾ അരങ്ങേറിയിരുന്നു
അരക്ഷിത അക്ഷരങ്ങളിൽ
സാഹിത്യം
സന്നിവേശിച്ചിരുന്നു

അടുത്ത ചുവടറിയില്ലെങ്കിലും
തെറ്റാത്ത നൃത്തം
സമാധാനപരമായി വെച്ചിരുന്നു

കറുത്തിരുന്നെങ്കിലും
സുരക്ഷിതമായിരുന്നു
ഞങ്ങളുടെ ദളിതരാത്രികൾ

തിരിച്ചെടുത്തോളൂ
നിങ്ങളുടെ വാഗ്ദാന
പൗർണ്ണമികൾ
തിരിച്ചു തരൂ
ഞങ്ങളുടെ ഇന്നലകളോളം
പോന്ന
അമാവാസികൾ

നോക്കൂ
പറുദീസയിലെ
നിലാവു കൊണ്ട് പോലും
നിനക്ക് വെളുപ്പിക്കുവാനാവില്ല
ഞങ്ങളുടെ
ദ്രാവിഡചന്ദ്രനെ

3

ഓർമ്മകൾ കൊണ്ടുള്ള
പ്രാർത്ഥനകളാണിവിടുത്തെ
കിളികൾ

അവ പറക്കുവാൻ
മറന്നേക്കാവുന്ന
നാളത്തെ
ദിവസത്തിനെ
എന്തിനാണിത്ര ആരാധിക്കുന്നത്
ദൈവമേ?

Comments

  1. തിരിച്ചെടുത്തോളൂ നിങ്ങളുടെ വാഗ്ദാന
    പൗർണ്ണമികൾതിരിച്ചു തരൂ ഞങ്ങളുടെ
    ഇന്നലകളോളം പോന്ന അമാവാസികൾ

    നോക്കൂ പറുദീസയിലെ നിലാവു കൊണ്ട് പോലും
    നിനക്ക് വെളുപ്പിക്കുവാനാവില്ല ഞങ്ങളുടെ ദ്രാവിഡചന്ദ്രനെ

    ReplyDelete
  2. ഹൃദ്യം!
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...