Skip to main content

സ്റ്റാറ്റസ് കവിതകൾ മൂന്നാം ഭാഗം

ഞാൻ മുള്ള്  

നിന്നെ സ്നേഹിക്കുവാനായി 
മാത്രം കൂർപ്പിച്ചവയാണ്
ഭൂമിയിലെ എല്ലാ മുള്ളുകളും 
എന്നെ പോലെ


കണ്ണാടി
നിന്റെ ചുണ്ടുകൾ 
രഹസ്യമായി മുഖം നോക്കുന്ന 
കണ്ണാടിയാണ് 
എന്റെ കാതുകൾ


തോരണം
ഒഴുകുന്ന പുഴയിൽ നിന്ന് 
ഇരുകൈ കൊണ്ട് 
ഉലയാതെ 
കോരി എടുക്കണം 
നിന്റെ നാണം കുണുങ്ങുന്ന 
പ്രതിച്ഛായ 
അതിൽ എനിക്കെന്റെ 
മുഖം കൊണ്ട് തീർത്ത
മഴമാല ചാർത്തണം
ഒരിക്കലും അടങ്ങി കിടക്കാത്ത
നിന്റെ കണ്‍പീലിയിൽ
മഴവില്ലരച്ച്
മയിൽപീലി വർണത്തിൽ
മൈലാഞ്ചി പുതപ്പിക്കണം
പിന്നെ എന്റെ കണ്ണിലെ
ഇമകൾ തുറന്ന്
എപ്പോഴും കാണുന്ന
സ്വപ്നത്തിലെ
മായാത്ത തോരണമാക്കണം


മഴയിൽ കുഴിച്ചിടണം

ആഴത്തിൽ കുഴിയെടുത്ത് 
മഴയിൽ കുഴിച്ചിടണം 
ജീവിച്ചു നശിപ്പിച്ച 
ചവിട്ടി നിൽക്കേണ്ട മണ്ണുകൾ

കണ്ണുകൾ

കണ്ണുനീർ 
തിളപ്പിക്കുന്ന അടുപ്പുകളാണ് 
കണ്ണുകൾ


വീടില്ലാത്ത വെയിൽ

സന്ധ്യ ആയാലും 
പോകുവാൻ 
ഒരു വീട് പോലും ഇല്ലാത്ത 
വെയിലുകളും ഉണ്ട് 
അതാണ്‌ പിന്നെ
ഏതെങ്കിലും 
തെരുവ് വിളക്കുകളിൽ
ബൾബോ ട്യൂബോ വിരിച്ചു 
പ്രാണികളെയും ആട്ടി 
ഉറക്കം വരാതെ 
കിടക്കുന്നുണ്ടാവുക


വെടിയുണ്ട

തൊട്ടു തൊട്ടില്ല 
എന്ന മട്ടിൽ വന്ന്
മരണത്തിലേയ്ക്കുള്ള 
വഴി ചോദിക്കുന്നു 
ഹൃദയാകൃതിയിൽ 
രക്തത്തിൽ പൊതിഞ്ഞ 
ഒരു വെടിയുണ്ട


വര

നീ കണ്ണടച്ച് തന്ന 
ചുംബനത്തിൽ 
എന്റെ കണ്‍ പീലികൾ വച്ച് 
കണ്ണ് 
വരച്ചു ചേർക്കുന്നു 
ഞാൻ

വേനൽമഴ

വേനൽ എന്ന 
പുസ്തകം പൊതിയുന്ന
ബ്രൌണ്‍ പേപ്പർ ആണ് 
വെയിൽ
അതിൽ ഒട്ടിച്ചാലും 
ഇളകി പോകുന്ന 
മഴയെന്ന നെയിംസ്ലിപ്


ഉറ 

ഓരോ മഴയത്തും 
ഒരു പുഴയോളം 
പഴവെള്ളം കടൽ 
എടുത്തു വയ്ക്കുന്നുണ്ട്‌ 
നാളത്തെ തിരയ്ക്ക് 
ഇന്നേ ഉറ ഒഴിക്കാൻ


രക്തഗ്രൂപ്പ്

ഓ പോസിറ്റീവ് 
മഞ്ഞു തുള്ളിയുടെ രക്തഗ്രൂപ്പ് 
ഏതു പൂവിനും ചേരും

ചുംബനമഴ

ആഴവും ഒഴുക്കും 
വഴുവഴുപ്പും ഉള്ള 
പുഴയാണ് ചുണ്ട് 
അവിടെ വിജനമായ 
അസമയത്ത് 
കുളിക്കാനിറങ്ങുന്ന 
മഴയാണ് ചുംബനം

പൂരിപ്പിക്കാൻ

മഴ 
ജലം പൂരിപ്പിക്കാതെ സ്ഥലംവിട്ട 
ആകാശം 

ബാർ കോഡ്

മഴ 
ആകാശത്തിൽ ജലത്തിന്റെ 
ബാർ കോഡ്

പഠിപ്പ്

ചിറകില്ലാതെ പറന്നു വന്ന്
ഒഴുക്കുള്ള പുഴയിൽ നീന്തൽ 
പഠിക്കുന്നു മഴത്തുള്ളി

കുഞ്ഞുമുള്ളുകൾ

നീ നിന്റെ കവിളിലെ 
നുണക്കുഴിയിൽ കഴുകി 
മനസ്സിന്റെ തൊട്ടാവാടിയിൽ 
കണ്പീലികൾ കണക്കെ
ഉണക്കാനിടുന്ന നിന്റെ
പ്രണയ മണമുള്ള 
നനുത്ത നാണം 
അതിൽ കാക്കപ്പുള്ളിയുള്ള 
എന്റെ ചുണ്ടുകൾ വന്നിരിക്കാതിരിക്കാൻ 
മന:പൂർവ്വം കൊരുത്തിടുന്ന
നുള്ളിന്റെ മുനയുള്ള കുറുമ്പിന്റെ
കുഞ്ഞുമുള്ളുകൾ


ക്ഷൗരം

ഒഴുക്ക് പതച്ച്
വെള്ളം പുതച്ചു
ഓരോ തവണയും
വളരുന്ന മണൽ
ക്ഷൗരം ചെയ്യുന്ന
നരച്ച പുഴ
 



ജീവിതം

ഓരോ തവണയും 
രക്തം കൊണ്ട് 
പാടുപെട്ട് കത്തിച്ചെടുക്കുന്ന 
ഹൃദയം 
വെറുമൊരു 
ശ്വാസം കൊണ്ട് 
ഊതി അണയ്ക്കുന്ന
പാപത്തിനു 
അനുഭവിക്കുന്ന 
ശിക്ഷയായി ജീവിതം


പ്രതീക്ഷ

അവസാന പ്രതീക്ഷ എന്നോണം 
ഒരു മരത്തോളം കയറി, 
ജീവിച്ചിരിക്കുവാൻ വേണ്ടി മാത്രം 
ഇലകൾക്ക് കടം കൊടുത്ത ശ്വാസങ്ങൾ
തിരിച്ചു ചോദിക്കണം 
തന്നില്ലെങ്കിൽ ബാക്കി ശ്വാസം 
അങ്ങ് ഊതി കളഞ്ഞു 
മനുഷ്യന് എതിരായി 
മരങ്ങൾക്ക് വേണ്ടി മാത്രം 
മരച്ചോട്ടിൽ ഇരുന്നു 
ഭൂഗുരുത്വാകർഷണം
കണ്ടുപിടിച്ച ന്യൂട്ടനെ
ഇലയുടെ മുകളിൽ
കയറി നിന്ന്
വിശ്വാസത്തിന്റെ പുറത്തു
പരസ്യമായി വെല്ലുവിളിക്കണം


ഒറ്റപ്പെടൽ

ചില രാത്രികളിൽ
ഭീകര സ്വപനങ്ങളുടെ പരസ്യങ്ങൾക്കിടയിൽ
ഉറങ്ങാൻ വൈകി
സാവധാനം ഉണർന്നു വരുന്ന
വിരസ ദിവസങ്ങളിൽ
വല്ലാതെ ഒറ്റപ്പെട്ടു പോകാറുണ്ട്
അന്ന് ചിലപ്പോൾ ഒരു ആകാശം പോലും
ഒറ്റയ്ക്ക് ഏതെങ്കിലും ഒറ്റ നിറം 
വെയിലു കൊണ്ട് അടിച്ചു തീർക്കേണ്ടി വരും
വൈകുന്നത് വരെ ആ ആകാശം ഒറ്റയ്ക്ക്
ചുമക്കേണ്ടി വരും
ചിലപ്പോൾ ഒരു രോഗിയെ പോലെ ചുമച്ചു
പോയെന്നു വരും
അപ്പോൾ മേൽവേദന ഒന്നിറക്കി വയ്ക്കാൻ
മേൽവിലാസം ഇല്ലാത്ത
ഒരു ചിരി ചിരിച്ചെന്നു വരും
ആ ചിരി ആരും കൈപറ്റാതെ
ഭ്രാന്തൻ എന്ന മുദ്ര കുത്തി
ഒരു രൂക്ഷ നോട്ടത്തോടെ
തിരിച്ചു വന്നെന്നു വരും
അപ്പോൾ സങ്കടം ഒന്നിറക്കി വയ്ക്കാൻ
ഒരു തീവണ്ടി പാളത്തിന്റെ തണുപ്പിനെ
ആരെയും നോവിക്കാതെ ചുംബിക്കുവാൻ
ശ്രമിച്ചെന്നും വരും
ആ ചുംബനത്തിന്റെ കടുപ്പത്തിലാണ്
പാളങ്ങളുടെ കാഠിന്യം പോലും
മനസ്സലിഞ്ഞു ഏതോ പേരറിയാത്ത
പ്രണയിനിയുടെ മുലകൾ പോലെ
മൃദുലമായി പോയിട്ടുണ്ടാവുക



താലി

എന്റെ ഹൃദയമിടിപ്പുകൾ
ശ്വസോച്ച്വാസത്തിൽ കോർത്ത്‌
നിനക്കായി തീർത്ത താലി


അടക്കൽ

ഞാൻ മരിച്ചാൽ
നിന്റെ ചുണ്ടിൽ അടക്കണം
എന്റെ  ചിരി


അക്വേറിയം

കടുത്ത ദാഹം നോക്കി നില്ക്കുന്നു
നാരങ്ങ അല്ലികൾ നീന്തുന്ന
ഉപ്പിട്ട തണുത്ത ഒരു അക്വേറിയം


വിശപ്പിന്റെ ചിത്രം

ഓരോ മഴയും
എന്നോ കെട്ടു പോയ തീയാണ്
പൊള്ളുന്ന ചൂട് കൈവിട്ടു
തണുത്ത് താഴേക്ക്‌ വീണു പോയത്
ആകാശം സ്വപ്നം കണ്ടു
കത്തി മുകളിലേയ്ക്ക്
ഉയർന്നു പോയത്
അണയ്ക്കുവാൻ
ആരും ഇല്ലാത്തതു കൊണ്ട്
സ്വയം തണുത്ത്
അണഞ്ഞു പോയത്
ഭാരമില്ലാതെ
മേഘത്തിൽ ചെന്ന് തട്ടി
ശാപമോക്ഷം കിട്ടിയത്
കത്താൻ ഒന്നും
ഇല്ലാത്തതു കൊണ്ട് എന്നോ കെട്ടു പോയ
പേരില്ലാത്ത തീ
എന്നാലും ഓരോ തീയും
രക്തത്തിൽ
വെള്ളം ചേർത്ത്
ജീവ വായു ഊതി
അമ്മയെ പോലെ
ഏതോ വീട്ടമ്മ വരച്ച
എന്നും പൊള്ളുന്ന
അടുപ്പിലെ വിശപ്പിന്റെ
ചിത്രം തന്നെയാണ്


പുഴക്കരയിലെ തോണികൾ

നിന്നെ പിരിഞ്ഞു കഴിഞ്ഞാൽ
നീ തിരികെ വരുന്നത് വരെ
എന്റെ കണ്ണുകളാണ്
പുഴക്കരയിലെ തോണികൾ


ഊഴം
വെളുപ്പിനുണര്ന്ന ഉപ്പൻ
വിശന്ന്
ഭക്ഷണം തേടി നടക്കുന്നു
കണ്ണിൽ ഒന്നും കാണാഞ്ഞ്
ദാഹിച്ചു
പെയ്തിറങ്ങിയ മഴ
പിടിച്ചു വിഴുങ്ങുന്നു
എന്നിട്ടും വിശപ്പ്‌ മാറാതെ 
അവസാനം
സ്വന്തം കണ്ണ് ചുട്ടു തിന്നുന്നു
അപ്പോഴും വോട്ടിട്ട് തീരാതെ
വിശക്കുന്ന ജനം
കൈവിരലും കുടിച്ചു
വരിവരിയായി
ബൂത്തിൽ
ഊഴം കാത്തു നില്ക്കുന്നു


ഹർത്താൽ

വിജനത ഇട്ടു പൂട്ടിയ
പഴഞ്ചൻ തെരുവാണ്
ഹർത്താൽ,
അവിടെ
പാർട്ടികളുടെ തുറുപ്പു
ചീട്ടിറക്കി
കളിച്ചു തോറ്റ
കുണുക്കിട്ട താഴുകൾ, 
നാവു തുറക്കാൻ
മടിക്കുന്ന
താക്കോല് പോലുള്ള
ജനങ്ങളെ
കാത്തു കിടന്ന്
മുഷിയുന്നു


പൂത്തുലയുന്നത്

ഭൂമിയിലെ ഏറ്റവും മൂര്ച്ചയുള്ള
മുള്ളുകൾ കൂർപ്പിച്ചു
ഇരുനിറങ്ങളിൽ
പുഷ്പം പോലെ തീർത്ത
നിന്റെ കണ്ണുകൾ,
കാഴ്ച
എന്ന മണം പരത്തി
പുലരിയിലേയ്ക്കു വിടരുന്നു
തണുക്കുന്ന പ്രഭാതം
കുളിക്കാൻ മടിച്ചു
നീ ഒരു മഴയരച്ചു
മുടിയിൽ പുരട്ടുന്നു
മുടി മഴയാകുന്നു
നീ പുഴയാകുന്നു
മഴയ്ക്കും പുഴയ്ക്കും
ഇടയിൽ ഞാനെന്ന
പൂത്തുലഞ്ഞ തോണി
പകൽ മിച്ചം വച്ച നിറം
കൂട്ടി വച്ച് ഇന്നലെസന്ധ്യക്ക്
വിരിഞ്ഞ മുല്ലപ്പൂക്കൾ
പകലിനോട് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചു രാത്രി മുഴുവൻ
ഉറക്കം ഒഴിഞ്ഞു
കുളിക്കാതെ സുഗന്ധം
മോഹിച്ചു
നിന്റെ മുടിയിൽ നിന്ന്
ഒരു ഇഴ അടർത്തി
തലയിൽ ചൂടുന്നു


പ്രദക്ഷിണം

ഇലത്തിരിയിൽ
മഴത്തുള്ളി കത്തിച്ച; നിലവിളക്കുകൾ,
കാറ്റിന്റെ പ്രദക്ഷിണം



Comments

  1. Replies
    1. എല്ലാവക്കും സ്നേഹപൂർവ്വം നന്ദി

      Delete
  2. ഭാവനയും,ചിന്തയും,നിരീക്ഷണവും ഇഴച്ചേര്‍ത്ത് വിളക്കിയെടുത്ത വരികള്‍........നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പേട്ടാ സ്നേഹപൂർവ്വം നന്ദി

      Delete
  3. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. പ്രദീപ്‌ മാഷെ, നമസ്കാരം മാഷിന്റെ അഭിപ്രായം നീക്കം ചെയ്തതായി കാണുന്നു, ഇന്നലെ കണ്ടു വായിച്ചാ അഭിപ്രം ആണ് ഇന്ന് അത് എങ്ങിനെ സംഭവിച്ചു എന്ന് അറിയില്ല, അങ്ങിനെ സംഭവിച്ചതിൽ വ്യക്തി പരമായി മാഷിനോട് ക്ഷമ ചോദിക്കുന്നു, സ്നേഹപൂർവ്വം

      Delete
    2. "സ്റ്റാറ്റസിനുമപ്പുറത്തേക്ക് നീങ്ങുന്ന ഭാവനകൾ" മാഷിന്റെ അഭിപ്രായം മെയിലിൽ നിന്ന് കോപ്പി ചെയ്യുന്നു സ്നേഹപൂർവ്വം നന്ദിയോടെ

      Delete
  4. ഹൃദയാകൃതിയിൽ രക്തത്തിൽ പൊതിഞ്ഞ
    വെടിയുണ്ട പോലെയുള്ള 28 ഭാവനാ സ്റ്റാറ്റസ്സുകൾ ...!

    ReplyDelete
    Replies
    1. മുരളി ഭായ് വളരെ സന്തോഷം വായനയ്ക്ക് അഭിപ്രായത്തിനു ഈ പ്രോത്സാഹനങ്ങൾക്ക്

      Delete
  5. ഓയ്‌.... ബൈജു ഭായ്‌............................................................................. :) :)

    ReplyDelete
    Replies
    1. അജിത്‌ ഭായ്, സൌഗന്ധികം... നിങ്ങളുടെ ഒക്കെ അഭാവം വല്ലാതെ അനുഭവപ്പെടും. സൌഗന്ധികത്തിനെ കാണാറില്ലല്ലോ എന്ന് റിനു വും ഞാനും ഇടയ്ക്ക് സംസാരിച്ചിരുന്നു, വളരെ സന്തോഷം ഈ വരവിൽ നന്ദി സ്നേഹപൂർവ്വം

      Delete
  6. വീണ്ടും വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത

കൂട്ടത്തിലിരിയ്ക്കുമ്പോൾ നിരന്തരമായ അവഗണന ആവശ്യപ്പെടുകയും അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിയ്ക്കുവാനാവാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തിരിയ്ക്കുന്ന ഒരാളും, കഴിഞ്ഞ മാസത്തിലെ ഒരു തീയതിയും. അങ്ങിനെ ഒറ്റയ്ക്കിരിക്കണം, അവഗണിക്കപ്പെടണം, എന്ന് തോന്നിയിട്ടാവണം; വിജനമായ പാർക്കിൽ ചെന്ന് ഒരാൾ തനിച്ചിരിയ്ക്കുന്നത് പോലെ കലണ്ടറിൽ നിന്നും ഇറങ്ങിവന്ന് ഒരു തീയതി അയാളുടെ അരികിലിരിയ്ക്കുന്നു. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പൊടുന്നനെ വിജനമായ ഒരിടമാകുന്ന അയാൾ കാറ്റടിയ്ക്കുമ്പോൾ ഇളകുന്ന കലണ്ടറിൽ ഒഴിഞ്ഞുകിടക്കുന്ന ആ തീയതിയുടെ കള്ളി അവിടെ ഏതെങ്കിലും കൂടില്ലാത്ത കിളി ചേക്കേറുമോ, കൂടു കൂട്ടുമോ; എന്ന ഭയം പുതിയ മാസമാവുന്നു ആ മാസത്തിൽ തീയതിയാവാനുള്ള ഒരു സാധ്യത തള്ളിക്കളയാനാവാത്ത വിധം അയാളുടെ ജീവിതമാവുന്നു കൈയ്യിലാകെയുള്ളത് മണ്ണിന്റെ ഒരിത്തിരി വിത്താണ് വിരലുകൾ കിളിർത്തുവന്നത് ഉടയോന്റെ നെഞ്ച് നടാൻ നിമിഷങ്ങളെണ്ണി കാത്തുവെച്ചത് കവിത എന്നത് അവഗണിക്കപ്പെടുവാനുള്ള എഴുത്തപേക്ഷയാവുന്നിടത്ത്, അവഗണന ഒരു തീയതിയാവണം അണയ്ക്കുവാനാവാത്ത വിധം ഏത് നിമിഷവും തീ പ