Skip to main content

തെരുവ്

എങ്ങോട്ടോ പോകണം എന്ന് 
പെട്ടെന്ന് തോന്നുമ്പോൾ 
തെരുവ് ഉടനെ ഒരു 
കറുത്ത ഉടുപ്പെടുത്തിടും
ആദ്യത്തെ ഒന്ന് രണ്ടു ബട്ടൻസ്
നെഞ്ചത്ത്‌ തന്നെ 
ഗട്ടർ പോലെ വെറുതെ തട്ടി ഇടും 
ചില രോമങ്ങൾ അപ്പോൾ 
യാത്രക്കാരെ പോലെ 
എഴുന്നേറ്റു നില്ക്കും 
ആദ്യം വരുന്ന ഏതെങ്കിലും 
വാഹനത്തിന്റെ തേഞ്ഞു തീരാറായ 
ടയറിലേയ്ക്ക് 
അശ്രദ്ധമായി എന്ന് തോന്നത്തക്കവണ്ണം 
തന്നെ ഓടിക്കയറും 
കയറുന്നതിനു മുമ്പ് 
ഒന്ന് ചവച്ചു മുറുക്കാൻ പോലെ 
ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും 
തുപ്പി തീരും മുമ്പേ 
അപകടം എന്ന് ബോർഡ്‌
വച്ച വളവുള്ള സ്ഥലത്ത് 
ആളിറങ്ങണം എന്ന് പറയാതെ 
വെറുതെ കാറ്റ് കൂടി ഊരി ടയറിൽ 
നിന്ന് തെരുവ് ഇറങ്ങി പോകും 
അവിടുന്ന് ഇടത്തോട്ടു തിരിഞ്ഞു 
വലത്തോട്ട് മാറി 
ഏതെങ്കിലും വീട്ടിലോട്ടു വെറും 
വഴിയായി കയറി ചെല്ലും
കുറച്ചു കണ്ണുനീർ വാങ്ങി കുടിച്ചു 
വിലാപയാത്രയായി 
തിരിച്ചിറങ്ങി അനുശോചനം പോലെ
നടന്നു പോകും

Comments

  1. സമ്മോഹനമേളം!
    ആശംസകള്‍

    ReplyDelete
  2. ഭാവഗീതികളുടെ പുതുവഴികൾ .....

    ReplyDelete
  3. അടിപൊളി ആശയം.....നടപ്പാക്കല്‍.......ഇഷ്ട്ടായി...!

    ReplyDelete
  4. തെരുവിന്റെ വിളി എത്ര നിശബ്ദമാണ് ....അതിന്റെ നിറം ചുവപ്പുമാണ്

    ReplyDelete
  5. theruvu...oru thirivaaakunnu ivide..valare nallathu..

    ReplyDelete
  6. അസ്സല്‍ വരികള്‍ ...നന്നായി ..!

    ReplyDelete
  7. തെരുവിന്‍ ഉത്തരങ്ങള്‍...rr

    ReplyDelete
  8. അപകടം എന്ന് ബോർഡ്‌
    വച്ച വളവുള്ള സ്ഥലത്ത്
    ആളിറങ്ങണം എന്ന് പറയാതെ
    വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
    നിന്ന് തെരുവ് ഇറങ്ങി പോകും

    ReplyDelete
  9. ഒന്ന് ചവച്ചു മുറുക്കാൻ പോലെ
    ചുവപ്പിച്ചു എന്തോ ഒന്ന് നീട്ടി തുപ്പും
    തുപ്പി തീരും മുമ്പേ
    അപകടം എന്ന് ബോർഡ്‌
    വച്ച വളവുള്ള സ്ഥലത്ത്
    ആളിറങ്ങണം എന്ന് പറയാതെ
    വെറുതെ കാറ്റ് കൂടി ഊരി ടയറിൽ
    നിന്ന് തെരുവ് ഇറങ്ങി പോകും

    മനോഹരമായ ഭാവന. ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!