Skip to main content

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും
കടപുഴകിയ മരങ്ങളും
വരണ്ട പുഴകളും
നാമാവശേഷമായ പക്ഷികളും
അവയുടെ ജീവിച്ചിരുന്നപ്പോൾ
കൊഴിഞ്ഞ തൂവലുകളും
വെവേറെ കൂട്ടി വച്ച്
തോർന്ന മഴ കൊണ്ട് വേലി കെട്ടി
മരിച്ച മനുഷ്യന്റെ ഓർമ്മകൾ
കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട

അതിലേയ്ക്ക്
ഒരു നെടുവീർപ്പോളം നീളമുള്ള
ഇടുങ്ങിയ വഴി

അവിടെ
ആക്രിക്കാരനെ പോലെ
കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
ഭൂമിയിൽ വച്ച് കണ്ടിട്ടും
ഗൌനിക്കാതിരുന്ന
തീരെ പരിചയമില്ലാത്ത
അന്യമതത്തിന്റെ ഏതോ ദൈവം
സൗജന്യവിൽപ്പനക്കാരൻ

അവിടേയ്ക്ക്
സ്വന്തം ആത്മാവിന്റെ
മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന
കൊന്നു തള്ളിയ
മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട
ചൂണ്ടുപലകകൾ

താൻ ഇല്ലാത്തതു കൊണ്ട് മാത്രം
വിജനമായി തോന്നുന്ന
ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
ശുദ്ധ വായു പുകച്ച്
അവരവർ ചവുട്ടി അരച്ച
കൂട്ടം തെറ്റിയ
ഉറുമ്പുകളെ നിരീക്ഷിച്ചു
അവിടെയും നിശബ്ദമായി
വരി നില്ക്കുന്നു
മരിച്ച മനുഷ്യർ

Comments

  1. അപ്പോള്‍ ഇതുവരെയും പറഞ്ഞുവിശ്വസിപ്പിച്ചിരുന്നതുപോലെ അല്ലെന്നോ അവിടെ?!

    ReplyDelete
  2. അന്യമതത്തിന്റെ ഏതോ ദൈവം

    ReplyDelete
  3. സിരകളിൽ ഉന്മാദം പടർത്തുന്ന നിരമുള്ള ലഹരി അവിടെയും വിതരണം ചെയ്യുന്നുവെന്നോ ........

    കാവ്യഭാവനക്ക് നല്ല നമസ്കാരം ......

    ReplyDelete
  4. 'താൻ ഇല്ലാത്തതു കൊണ്ട് മാത്രം
    വിജനമായി തോന്നുന്ന
    ഭൂമിയിലെ ഓരോ വഴിയും അയവിറക്കി
    ശുദ്ധ വായു പുകച്ച്
    അവരവർ ചവുട്ടി അരച്ച
    കൂട്ടം തെറ്റിയ
    ഉറുമ്പുകളെ നിരീക്ഷിച്ചു
    അവിടെയും നിശബ്ദമായി
    വരി നില്ക്കുന്നു
    മരിച്ച മനുഷ്യർ'

    നല്ല കവിത, മാഷേ

    ReplyDelete
  5. ഇവിടം പോലെ അവിടവും.

    ReplyDelete
  6. അവിടെ
    ആക്രിക്കാരനെ പോലെ
    കീറിപറിഞ്ഞ വസ്ത്രം ധരിച്ച്
    ഭൂമിയിൽ വച്ച് കണ്ടിട്ടും
    ഗൌനിക്കാതിരുന്ന
    തീരെ പരിചയമില്ലാത്ത
    അന്യമതത്തിന്റെ ഏതോ ദൈവം
    സൗജന്യവിൽപ്പനക്കാരൻ

    ReplyDelete
  7. കവിതക്ക് ശേഷം..എന്നില്‍നിന്നിറങ്ങിന്നിന്ന് ഞ്ഞാനുമൊന്നു നോക്കി.

    ReplyDelete
  8. അതിലേയ്ക്ക്
    ഒരു നെടുവീർപ്പോളം നീളമുള്ള
    ഇടുങ്ങിയ വഴി

    Good.

    ReplyDelete
  9. അ വിടെയും വരിയായി നിൽക്കേണ്ടി വരുന്നു.

    ReplyDelete
  10. എനിക്ക് മനസ്സിലാകത്ത ഭാവന മാഷേ...
    ആശംസകൾ....

    ReplyDelete
  11. തോർന്ന മഴകൊണ്ടുള്ള വേലി !! ഇന്നലെ വായിച്ചിട്ടും തോരുന്നുമില്ല അഴിയുന്നുമില്ല ഈ ബിംബം !! ആശംസകൾ !!!

    ReplyDelete
  12. അന്യായമായ വിഷ്വല്‍സ് ,
    ഒന്നില്‍ തന്നെ പലയാവര്‍ത്തി പരതനം ആശയം കണ്ടെടുക്കാന്‍.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.