Skip to main content

സ്റ്റാറ്റസ് കവിതകൾ

(1)
ആത്മഗതം
-------------------
ഉത്തരം അറിയാത്ത
കുട്ടിയെ പോലെ
നീ 
എന്റെ മുന്നിൽ
മുടി അഴിച്ചിട്ട് 
തലകുനിച്ച് 
എഴുന്നേറ്റ് നില്ക്കുന്നു 

ഗൃഹപാഠം
ചെയ്യാത്ത കുറ്റത്തിന്
വഴക്ക് പറയാതെ
നോക്കി നോവിക്കാതെ
ഇരിക്കുവാനുള്ള ആഗ്യം
തകർന്ന മനസ്സുകൊണ്ട്
നീ കാണാതെ കാട്ടി
ഞാൻ
അടുത്ത കുട്ടിയിലേയ്ക്ക്
മെല്ലെ നടക്കുന്നു

കൂടെ
ചിഹ്നം നഷ്ടപ്പെട്ടിട്ടും
പ്രസക്തി നഷ്ടപെടാത്ത
ചോദ്യമായി
എന്റെ പ്രണയവും

തോല്ക്കാൻ എനിക്ക് മനസ്സില്ല
എന്നുള്ളത്
ബഹുവചനം നഷ്ടപ്പെട്ട
ഒരു പഴയ പാട്ടിന്റെ
വരികൾ മാത്രം അല്ല,
സ്നേഹം കൊതിക്കുന്ന
ഒരു ആത്മാവിന്റെ
നിശബ്ദ ഗദ്ഗദം കൂടിയാണ്
എന്നൊരു അശരീരി
ആത്മഗതം പോലെ
ഞാൻ മാത്രം കേൾക്കുന്നു


(2)
പ്രതീക്ഷ
________________
ഓരോ ഉച്ചയും
പരാജയപ്പെട്ട പ്രഭാതങ്ങളാണ്

പ്രഭാതങ്ങൾ
ഉണരാൻ വൈകി പോയ
നിഷ്കളങ്ക ബാല്യകൌമാരങ്ങളും

ഉണർന്നു വിജയിച്ചു
എന്ന് കരുതി
എത്തപ്പെടുന്ന 
സായന്തനങ്ങൾ
ചിത വെട്ടം കൊളുത്തിയ
സന്ധ്യകളാണ്

അത് മരണഇരുട്ടിലേയ്ക്കുള്ള
വെറും വഴികാട്ടികൾ

എന്നാലും
ജീവിതമേ
ബാക്കി വച്ച ഓരോ പ്രഭാതവും
പുനര്ജനികളാണ്,
പ്രണയം നുകരാൻ സൌന്ദര്യം കാണാൻ
വീണ്ടും ഒരു കൊച്ചു തെറ്റ് ചെയ്തു
പശ്ചാത്തപിക്കാൻ
ആ തെറ്റിലേയ്ക്ക്
എന്നത്തേയും പോലെ ഇന്നും
ജീവിതം പുനരാരംഭിക്കട്ടെ


(3)
കൂർക്കം  
_________
എന്റെ ശ്വാസങ്ങൾക്ക്
ആലിംഗന തൊട്ടിൽ കെട്ടി
ചുംബന താരാട്ട് മൂളി
മധുര സ്വപ്നം കാട്ടി
നിന്റെ ഇമകൾ കൊണ്ട്
പുതപ്പിച്ചു
നിന്റെ നിശ്വാസങ്ങളിൽ
ഉറക്കിയ നീ

ന്നാലും രാവിലെ 
ഉറക്കം വിട്ടു ഞാൻ
എണീക്കുമ്പോ
ചോദിക്കട്ടെ
ഉറങ്ങിയിരുന്നോ നീ
ഇന്നലെ എങ്കിലും
ഞാൻ ഇതുവരെ
കണ്ടിട്ടില്ലാത്ത
കേട്ടിട്ടില്ലാത്ത
എന്റെ സ്വന്തം
കൂർക്കമേ

ഉറക്കത്തിന്റെ
തെറ്റിയ സ്പെല്ലിങ്ങ്
പോലുള്ള കൂർക്കമേ,
നിന്നെ ആരോ
ദു:സ്വപ്നം കാണുന്നു.......


(4)
കൃഷ്ണമണി
_________
നിന്നെ നോക്കി
തിരഞ്ഞെടുത്ത തെറ്റിന്
നീ എന്റെ
കാഴ്ച്ചയിൽ തേച്ച
കറുത്ത മഷി
നീലച്ചു കിടപ്പുണ്ടെന്റെ
കണ്ണുകളിൽ
നിന്നെ എന്റെ കണ്ണിലെ
കൃഷ്ണമണി ആയി
എന്നും
നോക്കുവാൻ മാത്രം



(5)
ആദ്യപ്രവാസി
______________
ആകാശം പ്രവാസിയാണ്..
മഴ;
ഭൂമിയ്ക്ക്
നനവിന്റെ ഭാഷയിൽ
എഴുതുന്ന
പ്രണയ ലേഖനവും



(6)
പാതി മഴ
__________

എന്റെ ആകാശത്ത്
ഞാൻ
മാറ്റി വയ്ക്കാറുണ്ടിപ്പോഴും
നിനക്കായിമാത്രം
ഞാൻ നനഞ്ഞ
പാതി മഴ!

Comments

  1. ഗൃഹപാഠം
    ചെയ്യാത്ത കുറ്റത്തിന്
    വഴക്ക് പറയാതെ
    നോക്കി നോവിക്കാതെ
    ഞാൻ
    അടുത്ത കുട്ടിയിലേയ്ക്ക്
    മെല്ലെ നടക്കുന്നു

    ReplyDelete
  2. നാലു കവിതകളും ഇഷ്ടമായി ബൈജു ഭായ്‌. എന്നാലും "പ്രതീക്ഷയും", "കൂർക്കവും" ഇത്തിരി കൂടുതൽ ഇഷ്ടപ്പെട്ടു.


    നല്ല കവിതകൾ

    ശുഭാശംസകൾ.....





    ReplyDelete
  3. ആഹാ.....
    വീണ്ടും ഈ വഴിയില തിരികെ എത്തി അല്ലെ

    ReplyDelete
  4. കൃഷ്ണ മണി ...ഒരു തരം അധിനിവേശം ..! നന്നായി ..ആശംസകള്‍ ..!

    ReplyDelete
  5. സ്റ്റാറ്റസുകളിൽ കവിത വായിച്ചിരുന്നു
    ഇപ്പോൾ കവിതയിലൂടെ സ്റ്റാറ്റസും വായിച്ചു

    കവിതകൾ ഇനിയും പെയ്തിറങ്ങട്ടെ....

    ReplyDelete
  6. നന്നായിരിക്കുന്നു
    എഫ് ബി യില്‍ പെയ്തിറങ്ങുന്നത് ആസ്വദിക്കുന്നുണ്ട്.....
    ആശംസകള്‍

    ReplyDelete
  7. കവിതകൾ ഏറെ ഇഷ്ടമായി ബൈജു ആശംസകൾ .

    ReplyDelete
  8. ലളിതമാകുമ്പോള്‍ കൂടുതല്‍ ഭംഗിയാവുന്നു.ഏവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന വരികള്‍ :) സല്യൂട്ട്

    ReplyDelete
  9. ആസ്വദിച്ചു നാലു കവിതകളും ...
    ഹൃദയം നിറഞ്ഞ ആശംസകൾ

    ReplyDelete
  10. സ്റ്റാറ്റസ് നിലനിര്‍ത്തി!!

    ReplyDelete
  11. These status poems are beautiful .Aadyapravaasi orupaadishtaayi. All the others are up to the mark.Kavitha peythirangunnu, puma ram puuthulayunnu

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...