വന്ന് വന്ന് ലോകം
കലാകാരന്മാരുടെ
കലാകാരികളുടെ
പരാതിപ്പെട്ടിയായി മാറി എന്ന്
നിരന്തരം സങ്കടപ്പെടുന്ന ദൈവത്തിനെ
പുകവലിക്ക് മുമ്പിലേക്ക് കൊളുത്തി
ഒരു പുകയിലേക്ക് പകർത്തി
കെടുത്തുന്ന വെളിച്ചത്തിൽ കണ്ടെത്തുന്ന മനുഷ്യനുണ്ടായിരുന്നു
ദൈവം ഒരു കലാകാരനാൽ
കൊല്ലപ്പെടും എന്ന് അയാൾ
ഉറച്ച് വിശ്വസിച്ചു
അതിനാൽ അയാൾ കലാകാരനായില്ല
എന്ന് ഞാനും വിശ്വസിച്ചു
എനിക്ക് അയാളുടെ കെടുത്തുനാടകങ്ങളിൽ
എരിയുന്ന വേഷം
ഇതിനോടകം തന്നെ ദൈവം
കൊല്ലപ്പെട്ടിട്ടുണ്ടാകുമോ
എന്ന സംശയം
എനിക്കോ അയാൾക്കോ ഇടയിൽ കലയാവുന്നില്ല
കാണിയും
വിരിയുവാൻ പോയ ഒരു പൂവിനെ
ചവിട്ടിക്കെടുത്തിയ കാൽ
ദൈവം കൊണ്ട് നടക്കുന്നു എന്ന്
അയാൾ കരുതുന്നു
ഞാനും ദൈവവും
ആ കരുതലിനൊപ്പം നടക്കുന്നു
നടക്കുവാനും കെടുത്തുവാനും
ഒരേ കാലുകൾ ഉപയോഗിക്കുന്ന
മനുഷ്യരെ ദൈവത്തിൻ്റെ കലകൾ അതിശയത്തോടെ നോക്കിനിൽക്കുന്നു
അതേ കാൽ
അതേ കെടുത്തുകാലിൻ്റെ പകർപ്പ്
ചെരുപ്പുകൾക്കുള്ളിൽ വെച്ചടച്ച്
നടത്തങ്ങളിൽ അയാൾ കരുതിയിരുന്നു
വെറുതെ
അപ്പോൾ അയാൾ
ഉടൽ നടത്തങ്ങളിലേക്ക് പടരും വള്ളിച്ചെടി എന്ന് കരുതും ദൈവം
കൂടെ പടരും ദൈവവും
കാലുകൾ പക്ഷികളാകുന്നില്ലെങ്കിൽ
ചെരുപ്പുകൾ പക്ഷിക്കൂടുകൾ
എന്ന് ഞാൻ അപ്പോഴും കാലുകളെ പറഞ്ഞുപഠിപ്പിച്ചു
ഞാൻ പറക്കാത്ത കിളി എന്ന് കാലുകളെ
അഭിസംബോധന ചെയ്യുമ്പോഴെല്ലാം
കാലടികൾ, നൃത്തം എഴുതിപ്പഠിക്കും
സ്ലേറ്റുകളായി
എത്രയോ കിളികൾ
ഒരുമിച്ച് പറക്കുമ്പോൾ രൂപപ്പെടും ഓളങ്ങളിൽ
നീലനിറം കൂട്ടിവെച്ച ആകാശം
ഇളംനീലനിറങ്ങളിൽ
ദൈവത്തിൻ്റെ കാലിൽ ചെന്ന് തട്ടുന്നു
ഓളങ്ങൾ പക്ഷിക്കൂടുകൾ എന്ന്
ഉലയും ദൈവം
ദൈവം സമൂഹങ്ങളിലേക്ക്
കാലിട്ടിരിക്കുന്നു
മീനുകൾ പോലെ മതങ്ങൾ
ദൈവത്തിൻ്റെ കാലുകളിൽ വന്ന് കൊത്തുന്നു
ദൈവം സമൂഹങ്ങളിലേക്ക് വന്ന്
എത്തിനോക്കുമ്പോഴെല്ലാം
ദൈവം കാലുയർത്തുന്നു
ദൈവം കൈയ്യുകൾ ഉയർത്തുന്നു
ഉടലിൻ്റെ കൈയ്യുറയിട്ട് ദൈവം
മതങ്ങൾക്ക്
മനുഷ്യർക്ക് തീറ്റയിട്ട് കൊടുക്കുന്നു
മനുഷ്യരുടെ കാലുകൾ നടത്തങ്ങളിൽ
തുടരുമ്പോഴും
തലകൾ മതങ്ങളിൽ പ്രത്യയശാസ്‌ത്രങ്ങളിൽ അന്ധമായി തുടരുന്നു
ഊർജ്ജശാസ്‌ത്രത്തിലെ ജഡത്വം
എന്ന് യുക്തിവാദിയാകും ദൈവം
കഥയറിയാതെ ആട്ടം കാണുന്ന
ഒരു സഹോദരൻ എല്ലാക്കാലത്തും
എല്ലാ സമൂഹങ്ങളിലും എല്ലാ മതങ്ങളിലും ഉണ്ടായിരുന്നല്ലോ
അയാൾ എന്ത് ചെയ്യുന്നു
എന്ന് ദൈവം ചോദിക്കും
എന്ന് ഞാൻ ഭയക്കുന്നു
കഥയറിയാത്തവരിൽ നിന്നും ദൈവം
ആട്ടം തട്ടിപ്പറിച്ചോടുന്നു
അടക്കങ്ങളിൽ ദൈവം
ഒരു കഥാകാരിയുടെ പരാതിയായി
മാറുന്നു
എന്തൊരു ഭ്രാന്തനാടോ താൻ
എന്നതിശയിക്കുന്ന ദൈവത്തിനേ അവൾ കൂടെ കൊണ്ട് നടക്കുന്നു
കവിതയെഴുതുന്നു എന്ന ഉത്തരം
ഞാൻ രാകിയെടുക്കുമ്പോഴും
ആദ്യകാല റിബലാകും ദൈവം
ദൈവത്തെ മെരുക്കുവാൻ പോകും
ഞാനെന്ന വാക്ക് അവളുടെ മെരുക്കുഉടലിൽ കുരുങ്ങി
മടങ്ങുന്നു
കാലങ്ങളിൽ കലകളിൽ
ദൈവത്തിൻ്റെ മെരുക്കു ഉടലാവും
മനുഷ്യൻ
തൻ്റെ മനുഷ്യത്വം,
തിരിഞ്ഞ് നിൽക്കുന്ന മനുഷ്യൻ്റെ ചുമലിലാണെന്ന്
ദൈവം കരുതുന്നു
മതങ്ങളുടെ ഏലസ്സയിൽ
ദൈവം ഇപ്പോൾ ഏറ്റിവിടുന്ന ഒരു വാക്ക്
കുരുവികളും മനുഷ്യരും
ഒരേ ദിശയിൽ പറക്കുന്ന ഇടങ്ങളിൽ
നിറങ്ങളിൽ
മനുഷ്യൻ്റെയും കുരുവികളുടേയും കാലുകൾ തമ്മിൽ
കുരുങ്ങുന്ന ഇടനാഴികളിൽ
ദൈവം കുരുവികളുടെ ഉടക്കറുക്കുന്നു
മനുഷ്യരെ ഇരുത്തങ്ങളിൽ ചീകിക്കെട്ടിവെക്കുന്നു
കുരുവികളേയും ആകാശത്തേയും
ആസ്വദിക്കുവാൻ വരട്ടെ,
നിഷ്‌ക്കളങ്കതയുടെ ഇന്ധനമുള്ള
വാഹനമേ
എന്ന സമൂഹത്തോടുള്ള
എൻ്റെ പരിഹാസം
ദൈവത്തിനത്ര ഇഷ്ടപ്പെട്ടിട്ടില്ല
എന്ന് തോന്നുന്നു!
Comments
Post a Comment