Skip to main content

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു
സൂര്യനൊരു കൊക്കൂൺ
വിഷാദമൊരു കിളിക്കൂട്
എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ

പക്ഷേ കഴിഞ്ഞില്ല 
ജമന്തിനിശ്വാസങ്ങളും
വേനലും പക്കമേളങ്ങളും
എന്ന് ചുരുക്കി
ബാക്കിയായി പെരുക്കങ്ങൾ 

ഒരു തബലയാവും വെയിൽ
അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ
ഒപ്പം പുതിയൊരു തബലയും

സംഗീതത്തിൽ നിന്ന് 
ഒരൽപ്പം മാറി
താളങ്ങൾ ഏതുമില്ലാതെ
ഒരു തബലയാവും സൂര്യൻ
ഈണവെയിൽ
എന്നൊക്കെ കുറിക്കുവാൻ തോന്നി

ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി

ശബ്ദങ്ങൾ പുരട്ടി
ഓരോരുത്തരും കൊണ്ട് വരും 
വിരൽ
വെയിലിൽ തട്ടുന്നു
നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ

വെയിൽ തുടച്ച് 
തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു

മഞ്ഞുകാലം,
ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു

ഉടൽകൊണ്ട് ഉടലിനേ, 
കൊണ്ട് നടക്കുന്നു
വെയിൽ കൊണ്ട് വെയിലിനേ
അടച്ചുവെക്കുന്നു
കാറ്റത്തും മഴയത്തും എന്ന പോലെ

കറുത്ത ശബ്ദത്തിൻ്റെ
കുറുകിയ തോൽ
വിരലുകൾ സൂര്യനേ തബലകളിൽ
ഒഴിച്ചുവെക്കുന്നു
നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ

സിഗററ്റിൽ നിന്നും 
ചാരത്തേ എന്ന പോലെ 
തബലയുടേതല്ലാത്ത ശബ്ദത്തെ
ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു

സൂര്യൻ്റേതല്ലാത്ത വെയിലിനെ
വിരൽ കൊണ്ട്, 
പകൽ തട്ടുന്ന പോലെ തന്നെ

കടുത്തചെമ്പരത്തിക്കാലങ്ങൾ
തബലപുഷ്പങ്ങൾ വിരിയുമിടം
എന്നിങ്ങനെ

തടയുന്നുണ്ടാവുമോ വെയിൽ
മറ്റൊരു കടുത്തവെയിലിനെ ?

ഒരു ചുവന്ന 
തെരുവാകും അസ്തമയം
സൂര്യൻ, 
നാണംകുണുങ്ങിയായ
ഒരു ഇടപാടുകാരൻ
സൂര്യൻ്റെ നാണം 
അതിൻ്റെ കുണുക്കങ്ങൾ മറ്റൊരു
ഇടപാടുകാരൻ എന്ന വിധം
പെരുകീ,
വൈകുന്നേരങ്ങൾ 

അസ്തമയത്തേ ദിവസത്തിൻ്റേതല്ലാത്ത
സൂര്യൻ അനുഗമിക്കുന്നു

ആരുമില്ലാത്ത ഒരിടപാടായി
വിഷാദം തുടരുന്നിടത്താണ്

കടൽത്തീരങ്ങളിലേക്ക്
അതിൻ്റെ നാണത്തിൻ്റെ ചരിവുള്ള
അസ്തമയങ്ങൾ

ഒറ്റയ്ക്കൊറ്റക്കുള്ള ആൾക്കാരായും
ആൾക്കൂട്ടമായും
വൈകുന്നേരം ചിതറുന്നു

സൂര്യനൃത്തങ്ങളിൽ 
വൈകുന്നേരം പങ്കെടുക്കും വിധം
കൊലുസ്സുള്ള 
കൊറ്റികാലുള്ള വൈകുന്നേരങ്ങൾ
എന്നാവണം കിലുക്കങ്ങൾ

അക്കരെക്ക് കടക്കുവാൻ,
കാത്തുനിൽക്കുന്ന കൗതുകം 
ചെമ്പകത്തിനുള്ളിലാക്കി
കാതിനെ പാട്ടുകളിലേക്ക്
പതിയേ ഒഴുക്കിവിടുന്നു

ഇനി,
സൂര്യനൊരു കൂക്ക്
അസ്തമയം ഒരു തോണി
എന്നല്ലാതെന്ത്?

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...