Skip to main content

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ
അവളുടെ വളർത്തുമൈനയും
പുറത്തിറങ്ങുന്നു
അതും സ്റ്റേഷൻജാമ്യത്തിൽ
ഇതാണ് തലേക്കെട്ട്

ഇനി തുടക്കം

തണൽ പോലെ ഉറക്കം
വീണുകിടക്കും വഴികളിൽ
അപ്പോഴങ്ങോട്ട് കേട്ട,
പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും
ഇറങ്ങിവന്ന നായകനേപ്പോലെ

ആകാശവാണിക്കാലത്തെ 
വയലുംവീടും കൊണ്ടലങ്കരിച്ച
പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക്
അരണ്ടവെളിച്ചത്തിൽ 
ഞാൻ കയറിച്ചെല്ലും

അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും
ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി?
അതവിടെ നിൽക്കട്ടെ
കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ
വേറെയുണ്ട്

ചുടുകട്ടകൾ അതേ നിറത്തിൽ
ഇട്ടുകെട്ടിയ കെട്ടിടത്തിൽ
അടിസ്ഥാനത്തിന് മുകളിൽ
വെള്ളവരകൾ കൊണ്ട്
അതിന് വേർതിരിവുകൾ വരച്ച് വെച്ചത്
മങ്ങിയിട്ടുണ്ടാവാം അൽപ്പം

മുറ്റത്തെ കിണർ 
അതിനരികിലെ വാഴ
തുരുമ്പെടുത്ത വാഹനങ്ങൾ
പോലീസ് ജീപ്പ് 
ജനൽ എന്നിവ കടന്ന്

തുലാവർഷം കഴിഞ്ഞയുടൻ
കാക്കിയണിഞ്ഞ
പോലീസുകാരിയായി ചാർജെടുത്ത
പുഴ
അവിടെയുണ്ടാവും
അവളായി 

ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം 
അവൾ വളർത്തുന്ന മൈന
അവൾ സ്റ്റേഷനിൽ എത്തുന്ന
തോണി എന്ന് മൈനക്കാതിൽ ഞാൻ

മാലിനിനദിയിൽ കണ്ണാടി നോക്കും
മാനിനേ ക്കുറിച്ചുള്ള എൻ്റെ പരാതി
പുള്ളികൾ മാറ്റിവെച്ച ശേഷം 
ഗൗരവം ചേർത്ത് അവൾ
ഫയലിൽ സ്വീകരിക്കും

പിന്നീടങ്ങോട്ട് സ്റ്റേഷനിൽ അനുഭവപ്പെടും നിശ്ശബദ്തകൾ എല്ലാം 
പുള്ളിമാനായി മാറുന്നതും
അവളിൽ ചെന്ന് മുഖം നോക്കുന്നതും
ഞാൻ
നോക്കിനിൽക്കും

അറിയില്ല
അന്ന് വൈകുന്നേരം 
എപ്പോഴാകുമെന്ന്

എപ്പോഴായാലും
അതിലൊരു മാനായി 
ഈ കവിത മാത്രം 
പുറത്തിറങ്ങും!

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...