Skip to main content

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ
അവളുടെ വളർത്തുമൈനയും
പുറത്തിറങ്ങുന്നു
അതും സ്റ്റേഷൻജാമ്യത്തിൽ
ഇതാണ് തലേക്കെട്ട്

ഇനി തുടക്കം

തണൽ പോലെ ഉറക്കം
വീണുകിടക്കും വഴികളിൽ
അപ്പോഴങ്ങോട്ട് കേട്ട,
പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും
ഇറങ്ങിവന്ന നായകനേപ്പോലെ

ആകാശവാണിക്കാലത്തെ 
വയലുംവീടും കൊണ്ടലങ്കരിച്ച
പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക്
അരണ്ടവെളിച്ചത്തിൽ 
ഞാൻ കയറിച്ചെല്ലും

അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും
ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി?
അതവിടെ നിൽക്കട്ടെ
കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ
വേറെയുണ്ട്

ചുടുകട്ടകൾ അതേ നിറത്തിൽ
ഇട്ടുകെട്ടിയ കെട്ടിടത്തിൽ
അടിസ്ഥാനത്തിന് മുകളിൽ
വെള്ളവരകൾ കൊണ്ട്
അതിന് വേർതിരിവുകൾ വരച്ച് വെച്ചത്
മങ്ങിയിട്ടുണ്ടാവാം അൽപ്പം

മുറ്റത്തെ കിണർ 
അതിനരികിലെ വാഴ
തുരുമ്പെടുത്ത വാഹനങ്ങൾ
പോലീസ് ജീപ്പ് 
ജനൽ എന്നിവ കടന്ന്

തുലാവർഷം കഴിഞ്ഞയുടൻ
കാക്കിയണിഞ്ഞ
പോലീസുകാരിയായി ചാർജെടുത്ത
പുഴ
അവിടെയുണ്ടാവും
അവളായി 

ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം 
അവൾ വളർത്തുന്ന മൈന
അവൾ സ്റ്റേഷനിൽ എത്തുന്ന
തോണി എന്ന് മൈനക്കാതിൽ ഞാൻ

മാലിനിനദിയിൽ കണ്ണാടി നോക്കും
മാനിനേ ക്കുറിച്ചുള്ള എൻ്റെ പരാതി
പുള്ളികൾ മാറ്റിവെച്ച ശേഷം 
ഗൗരവം ചേർത്ത് അവൾ
ഫയലിൽ സ്വീകരിക്കും

പിന്നീടങ്ങോട്ട് സ്റ്റേഷനിൽ അനുഭവപ്പെടും നിശ്ശബദ്തകൾ എല്ലാം 
പുള്ളിമാനായി മാറുന്നതും
അവളിൽ ചെന്ന് മുഖം നോക്കുന്നതും
ഞാൻ
നോക്കിനിൽക്കും

അറിയില്ല
അന്ന് വൈകുന്നേരം 
എപ്പോഴാകുമെന്ന്

എപ്പോഴായാലും
അതിലൊരു മാനായി 
ഈ കവിത മാത്രം 
പുറത്തിറങ്ങും!

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!