Skip to main content

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി 
എനിക്ക് 
നടത്തം എന്ന് എഴുതണമെന്നുണ്ട്

ഒന്നും തടയുവാനില്ലാത്തത് കൊണ്ട് 
ഒരു നിറവും എടുക്കാതെ
ബ്രഷുകളുടെ പണികൂടി എടുക്കുന്ന
കാലുകൾ എന്ന്
വഴികളുടെ കാൻവാസുകളേ
ബോധ്യപ്പെടുത്തുക മാത്രം ചെയ്തു

മുകളിൽ എവിടെയോ
എഴുതാതെ വിട്ട 
വെറുതേ എന്ന വാക്കിൽ കുറേനേരം 
ചാരിയിരുന്നു വർണ്ണങ്ങൾ

എന്താരു ക്യാൻവാസാണ്
ഇന്നലെ
അതിലെ ഒരു നിറവും പണിയെടുക്കാത്ത
ഋതു
എന്ന മുറുമുറുപ്പ്,
വിരലിന്നറ്റത്ത് വന്നിരുന്നു 
കുറേനേരം കുറുകി
പിന്നെ എപ്പോഴോ 
പ്രാവുകളായി ചിറകടിച്ച് പറന്നുപോയി
 
ഇന്നലെയുടെ ക്യാൻവാസുകളിൽ
നിറങ്ങൾ അധികം ചേർക്കാതെ
അപ്പോഴും ചുരുണ്ടുകൂടി
ഭൂതകാലങ്ങൾ

പരിചയപ്പെടുത്തലിൻ്റെ ജലം
അവഗണനക്കും പരിഗണനക്കും
ഇടയിലൂടൊഴുകി
പുതുക്കി നിറങ്ങൾ ഋതുക്കൾ

നോക്കിയിട്ടുണ്ടാവും
ഓർക്കുന്നില്ല
ജലം ചേർത്ത്
നാരുകളിലേക്ക് ഉടലുകൾ
മടങ്ങുന്നതിനെ കുറിച്ച്
മറഞ്ഞുനിന്ന് മണ്ണിന്
ക്ലാസെടുക്കുന്ന
ഋതുവിനെ

മാഞ്ഞുപോകുന്നതിൻ്റെ കല
അപ്പോഴും ചന്ദ്രനിൽ നിന്ന് 

മണ്ണിന് നിറം വെറും
മറവിയാവുന്നിടത്ത്
ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന
വസന്തങ്ങളുടെ
ഹേമന്തകലഹങ്ങളോട്

താഴ്വാരങ്ങളിൽ വീഴും
ആഴങ്ങൾ കൊണ്ട് നിർമ്മിച്ച
വെയിലിനോട്

ഒരു തുമ്പിയായി സൂര്യൻ
ഇന്നലെകളിൽ വന്നിരിക്കുമ്പോലെ
സൂര്യന്നോരങ്ങളിലെ
ഉറവകളിലൂടെ തുമ്പികളെ  ഒഴുക്കിവിടുന്നു
അതും വ്യത്യസ്ഥതകളുടെ 
ഒരായിരം നിലാവുകളിലേക്ക്

പറന്നതിൻ്റെ മറവി
ചിറകുകൾ തുടച്ച് 
തുമ്പികൾ എടുത്തു വെക്കുമ്പോലെ
അത്രയും ശാന്തമായി
തുമ്പിക്കൊപ്പം എൻ്റെ ഋതുക്കൾ
അതിൻ്റെ ഇന്നലെയുടെ ശാന്തത

ആകാശമായി തുടരുവാൻ
ആവശ്യമായ ഇന്ധനം
നീലനിറം തുടച്ച് മാറ്റാതെ 
കരുതുന്നുണ്ടാവണം
അപ്പോഴും ശൂന്യത

വീട്ടമ്മ എന്ന തുമ്പി
അടുക്കളയിൽ 
ഒഴിഞ്ഞുകിടക്കുന്ന സ്വീകരണ മുറികളിൽ 
നിരത്തിൽ ഓരോ തിരക്കുകളിലും
മുനിഞ്ഞു കത്തുന്ന
തിരിനാളങ്ങളിലും
അതും ഒരേ സമയം

ഒരു പക്ഷേ പറന്നുപറ്റലിൻ്റെ കല

ഉടലുകൾ പറയുന്ന സുഖമെന്ന
നുണ
അപരൻ്റെ ചുണ്ടുകളിൽ
തുമ്പിയായി
പറന്നുപറ്റുന്ന നാടാണ്

ഇലകൾ മണങ്ങളിൽ
വകയുമ്പോൾ
അപരനാരകങ്ങൾക്ക്
പൂക്കണം എന്ന് 

അപരഅഭിസംബോധനകളെ 
തൽക്കാലം പുറത്ത്നിർത്തുന്നു
സായാഹ്നത്തിൻ്റെ ജനലുള്ള കുരുവി
എന്നപരനേ

ഉടലുകൾ മനുഷ്യരായി ഒഴുകിപ്പരക്കുന്നിടത്ത്
കാലുകൾ കലുങ്കുകൾ
പൊടുന്നന്നെ അവിടെ പ്രത്യക്ഷപ്പെടും 
ഒഴുക്കുള്ള ജലം

മനുഷ്യരേ മനുഷ്യരായി ഇരുത്തുന്നു
പക്ഷികളായി,
പ്രാവുകൾ പറന്നുപോകുന്നു 
ഒരു പക്ഷേ പ്രായവും ആവാമത്

ചിറകടികളുടെ മടക്കത്തപാലിൽ
പഴയകാലത്തിൻ്റെ
പോസ്റ്റ്മാനാവുകയാണ് ആകാശം

കാത്തിരിപ്പിൻ്റെ പഞ്ഞി വെച്ച
മുറിവുകൾ വിശേഷങ്ങളാവുന്നു

മേൽവിലാസമുള്ള അജ്ഞാതർ എന്ന് ഗൃഹാതുരത്വങ്ങളിലേക്ക്
മനുഷ്യർ ഒഴുകിപ്പരക്കുന്നിടത്ത്

എല്ലാ മനുഷ്യരും വൈകുന്നേരങ്ങളാവുന്നു

ഒരു പക്ഷേ
വൈകുന്നേരത്തിൻ്റെ 
കാക്കി യൂണിഫോം 
അണിഞ്ഞും അണിയാതെയും

ഒരേസമയം അസ്തമയം ഉള്ളിൽ ഒളിപ്പിക്കുന്നവർ

അസ്തമയത്തിൻ്റെ നാളങ്ങളുള്ള
അപരമെഴുകുതിരി എന്ന് അരണ്ട വെളിച്ചങ്ങൾ പിന്നെ തിരുത്തുന്നത്

ഒഴുകിവന്ന നദീ എന്നവളുടെ
ഏകാന്തതയേ വർണ്ണിക്കുവാൻ
എടുക്കുകയായിരുന്നു

അവളുടെ ഏറ്റവും പ്രീയപ്പെട്ട ഏകാന്തതേ എന്ന് 
ഒരു സായാഹ്നം അപ്പോഴും ചേർത്തുനിർത്തുന്നു

ഇപ്പോൾ ചേർത്ത്നിർത്തുവാൻ
തോന്നുന്നതൊക്കെ അവിടെ
നിൽക്കട്ടെ

ഒന്നോർത്താൽ
എല്ലാ ഏകാന്തതകളും
കവിതകളാണ്

മനുഷ്യനിർമ്മിതം എന്ന വാക്കിൻ്റെ
ഓരത്തുകൂടി 
ഒഴുകിപ്പോകും നദീ എന്ന് 
എനിക്ക് എല്ലാ ഏകാന്തതകളേയും കവിതകളേയും
വിളിക്കുവാൻ തോന്നുന്നു.




Comments

ജനപ്രിയ പോസ്റ്റുകൾ

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...