Skip to main content

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി 
എനിക്ക് 
നടത്തം എന്ന് എഴുതണമെന്നുണ്ട്

ഒന്നും തടയുവാനില്ലാത്തത് കൊണ്ട് 
ഒരു നിറവും എടുക്കാതെ
ബ്രഷുകളുടെ പണികൂടി എടുക്കുന്ന
കാലുകൾ എന്ന്
വഴികളുടെ കാൻവാസുകളേ
ബോധ്യപ്പെടുത്തുക മാത്രം ചെയ്തു

മുകളിൽ എവിടെയോ
എഴുതാതെ വിട്ട 
വെറുതേ എന്ന വാക്കിൽ കുറേനേരം 
ചാരിയിരുന്നു വർണ്ണങ്ങൾ

എന്താരു ക്യാൻവാസാണ്
ഇന്നലെ
അതിലെ ഒരു നിറവും പണിയെടുക്കാത്ത
ഋതു
എന്ന മുറുമുറുപ്പ്,
വിരലിന്നറ്റത്ത് വന്നിരുന്നു 
കുറേനേരം കുറുകി
പിന്നെ എപ്പോഴോ 
പ്രാവുകളായി ചിറകടിച്ച് പറന്നുപോയി
 
ഇന്നലെയുടെ ക്യാൻവാസുകളിൽ
നിറങ്ങൾ അധികം ചേർക്കാതെ
അപ്പോഴും ചുരുണ്ടുകൂടി
ഭൂതകാലങ്ങൾ

പരിചയപ്പെടുത്തലിൻ്റെ ജലം
അവഗണനക്കും പരിഗണനക്കും
ഇടയിലൂടൊഴുകി
പുതുക്കി നിറങ്ങൾ ഋതുക്കൾ

നോക്കിയിട്ടുണ്ടാവും
ഓർക്കുന്നില്ല
ജലം ചേർത്ത്
നാരുകളിലേക്ക് ഉടലുകൾ
മടങ്ങുന്നതിനെ കുറിച്ച്
മറഞ്ഞുനിന്ന് മണ്ണിന്
ക്ലാസെടുക്കുന്ന
ഋതുവിനെ

മാഞ്ഞുപോകുന്നതിൻ്റെ കല
അപ്പോഴും ചന്ദ്രനിൽ നിന്ന് 

മണ്ണിന് നിറം വെറും
മറവിയാവുന്നിടത്ത്
ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന
വസന്തങ്ങളുടെ
ഹേമന്തകലഹങ്ങളോട്

താഴ്വാരങ്ങളിൽ വീഴും
ആഴങ്ങൾ കൊണ്ട് നിർമ്മിച്ച
വെയിലിനോട്

ഒരു തുമ്പിയായി സൂര്യൻ
ഇന്നലെകളിൽ വന്നിരിക്കുമ്പോലെ
സൂര്യന്നോരങ്ങളിലെ
ഉറവകളിലൂടെ തുമ്പികളെ  ഒഴുക്കിവിടുന്നു
അതും വ്യത്യസ്ഥതകളുടെ 
ഒരായിരം നിലാവുകളിലേക്ക്

പറന്നതിൻ്റെ മറവി
ചിറകുകൾ തുടച്ച് 
തുമ്പികൾ എടുത്തു വെക്കുമ്പോലെ
അത്രയും ശാന്തമായി
തുമ്പിക്കൊപ്പം എൻ്റെ ഋതുക്കൾ
അതിൻ്റെ ഇന്നലെയുടെ ശാന്തത

ആകാശമായി തുടരുവാൻ
ആവശ്യമായ ഇന്ധനം
നീലനിറം തുടച്ച് മാറ്റാതെ 
കരുതുന്നുണ്ടാവണം
അപ്പോഴും ശൂന്യത

വീട്ടമ്മ എന്ന തുമ്പി
അടുക്കളയിൽ 
ഒഴിഞ്ഞുകിടക്കുന്ന സ്വീകരണ മുറികളിൽ 
നിരത്തിൽ ഓരോ തിരക്കുകളിലും
മുനിഞ്ഞു കത്തുന്ന
തിരിനാളങ്ങളിലും
അതും ഒരേ സമയം

ഒരു പക്ഷേ പറന്നുപറ്റലിൻ്റെ കല

ഉടലുകൾ പറയുന്ന സുഖമെന്ന
നുണ
അപരൻ്റെ ചുണ്ടുകളിൽ
തുമ്പിയായി
പറന്നുപറ്റുന്ന നാടാണ്

ഇലകൾ മണങ്ങളിൽ
വകയുമ്പോൾ
അപരനാരകങ്ങൾക്ക്
പൂക്കണം എന്ന് 

അപരഅഭിസംബോധനകളെ 
തൽക്കാലം പുറത്ത്നിർത്തുന്നു
സായാഹ്നത്തിൻ്റെ ജനലുള്ള കുരുവി
എന്നപരനേ

ഉടലുകൾ മനുഷ്യരായി ഒഴുകിപ്പരക്കുന്നിടത്ത്
കാലുകൾ കലുങ്കുകൾ
പൊടുന്നന്നെ അവിടെ പ്രത്യക്ഷപ്പെടും 
ഒഴുക്കുള്ള ജലം

മനുഷ്യരേ മനുഷ്യരായി ഇരുത്തുന്നു
പക്ഷികളായി,
പ്രാവുകൾ പറന്നുപോകുന്നു 
ഒരു പക്ഷേ പ്രായവും ആവാമത്

ചിറകടികളുടെ മടക്കത്തപാലിൽ
പഴയകാലത്തിൻ്റെ
പോസ്റ്റ്മാനാവുകയാണ് ആകാശം

കാത്തിരിപ്പിൻ്റെ പഞ്ഞി വെച്ച
മുറിവുകൾ വിശേഷങ്ങളാവുന്നു

മേൽവിലാസമുള്ള അജ്ഞാതർ എന്ന് ഗൃഹാതുരത്വങ്ങളിലേക്ക്
മനുഷ്യർ ഒഴുകിപ്പരക്കുന്നിടത്ത്

എല്ലാ മനുഷ്യരും വൈകുന്നേരങ്ങളാവുന്നു

ഒരു പക്ഷേ
വൈകുന്നേരത്തിൻ്റെ 
കാക്കി യൂണിഫോം 
അണിഞ്ഞും അണിയാതെയും

ഒരേസമയം അസ്തമയം ഉള്ളിൽ ഒളിപ്പിക്കുന്നവർ

അസ്തമയത്തിൻ്റെ നാളങ്ങളുള്ള
അപരമെഴുകുതിരി എന്ന് അരണ്ട വെളിച്ചങ്ങൾ പിന്നെ തിരുത്തുന്നത്

ഒഴുകിവന്ന നദീ എന്നവളുടെ
ഏകാന്തതയേ വർണ്ണിക്കുവാൻ
എടുക്കുകയായിരുന്നു

അവളുടെ ഏറ്റവും പ്രീയപ്പെട്ട ഏകാന്തതേ എന്ന് 
ഒരു സായാഹ്നം അപ്പോഴും ചേർത്തുനിർത്തുന്നു

ഇപ്പോൾ ചേർത്ത്നിർത്തുവാൻ
തോന്നുന്നതൊക്കെ അവിടെ
നിൽക്കട്ടെ

ഒന്നോർത്താൽ
എല്ലാ ഏകാന്തതകളും
കവിതകളാണ്

മനുഷ്യനിർമ്മിതം എന്ന വാക്കിൻ്റെ
ഓരത്തുകൂടി 
ഒഴുകിപ്പോകും നദീ എന്ന് 
എനിക്ക് എല്ലാ ഏകാന്തതകളേയും കവിതകളേയും
വിളിക്കുവാൻ തോന്നുന്നു.




Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

സഹായഹസ്തം

ആരും നനയുവാനില്ലാത്തത് കൊണ്ടാവണം  പായൽ പിടിച്ച മഴ  ആരും നീന്തുവാനിറങ്ങാത്ത  ഒരു കുളത്തിലേയ്ക്ക്  കുളിക്കുവാനിറങ്ങുമ്പോൾ  കാൽ വഴുതി  തെന്നി വീണു പോയത് അതിനെ പുഴ എന്ന് വിളിച്ചു കളിയാക്കി തിരിഞ്ഞു നോക്കാതെ പോയത് ഏതോ വെകളി പിടിച്ച കാറ്റായിരിക്കണം കിളികൾ പറക്കുവാനില്ലാത്തത് കൊണ്ട് മടി പിടിച്ചു പൊടി പിടിച്ച ആകാശം മാറാല പിടിച്ച മേഘങ്ങളെ തുടച്ചു വൃത്തിയാക്കുന്ന തിരക്കിൽ അത് കണ്ടു കാണില്ല തിരക്ക് എന്ന തെരുവിലൂടെ മാനം നഷ്ടപ്പെടാതെ സ്വകാര്യമായി സഞ്ചരിക്കുന്ന വിജന മനസ്സുള്ള ഏതോ സൂര്യ ഹൃദയമാകും ഒരു കണ്ണുനീരെറിഞ്ഞു സഹായഹസ്തം നീരാവി പോലെ നീട്ടി കടലുപ്പ്‌ തേയ്ച്ചു ആ മുറിവുകൾ  ഉണക്കിയിട്ടുണ്ടാവുക

ചൂണ്ടുപലക

കൊഴിഞ്ഞു വീണ ഇലകളും കടപുഴകിയ മരങ്ങളും വരണ്ട പുഴകളും നാമാവശേഷമായ പക്ഷികളും അവയുടെ ജീവിച്ചിരുന്നപ്പോൾ കൊഴിഞ്ഞ തൂവലുകളും വെവേറെ കൂട്ടി വച്ച് തോർന്ന മഴ കൊണ്ട് വേലി കെട്ടി മരിച്ച മനുഷ്യന്റെ ഓർമ്മകൾ കൊണ്ട് നിറം പുരട്ടിയ ഒറ്റമുറികട അതിലേയ്ക്ക് ഒരു നെടുവീർപ്പോളം നീളമുള്ള ഇടുങ്ങിയ വഴി അവിടെ ആക്രിക്കാരനെ പോലെ കീറിപറിഞ്ഞ വസ്ത്രം ധരിച്ച് ഭൂമിയിൽ വച്ച് കണ്ടിട്ടും ഗൌനിക്കാതിരുന്ന തീരെ പരിചയമില്ലാത്ത അന്യമതത്തിന്റെ ഏതോ ദൈവം സൗജന്യവിൽപ്പനക്കാരൻ അവിടേയ്ക്ക് സ്വന്തം ആത്മാവിന്റെ മന:സാക്ഷിയിലേയ്ക്ക് തന്നെ നീളുന്ന കൊന്നു തള്ളിയ മൃഗങ്ങളുടെ അസ്ഥികൾ കുഴിച്ചിട്ട ചൂണ്ടുപലകകൾ താൻ ഇല്ലാത്തതു കൊണ്ട് മാത്രം വിജനമായി തോന്നുന്ന ഭൂമിയിലെ ഓരോ വഴിയും അയവിറക്കി ശുദ്ധ വായു പുകച്ച് അവരവർ ചവുട്ടി അരച്ച കൂട്ടം തെറ്റിയ ഉറുമ്പുകളെ നിരീക്ഷിച്ചു അവിടെയും നിശബ്ദമായി വരി നില്ക്കുന്നു മരിച്ച മനുഷ്യർ