Skip to main content

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി 
എനിക്ക് 
നടത്തം എന്ന് എഴുതണമെന്നുണ്ട്

ഒന്നും തടയുവാനില്ലാത്തത് കൊണ്ട് 
ഒരു നിറവും എടുക്കാതെ
ബ്രഷുകളുടെ പണികൂടി എടുക്കുന്ന
കാലുകൾ എന്ന്
വഴികളുടെ കാൻവാസുകളേ
ബോധ്യപ്പെടുത്തുക മാത്രം ചെയ്തു

മുകളിൽ എവിടെയോ
എഴുതാതെ വിട്ട 
വെറുതേ എന്ന വാക്കിൽ കുറേനേരം 
ചാരിയിരുന്നു വർണ്ണങ്ങൾ

എന്താരു ക്യാൻവാസാണ്
ഇന്നലെ
അതിലെ ഒരു നിറവും പണിയെടുക്കാത്ത
ഋതു
എന്ന മുറുമുറുപ്പ്,
വിരലിന്നറ്റത്ത് വന്നിരുന്നു 
കുറേനേരം കുറുകി
പിന്നെ എപ്പോഴോ 
പ്രാവുകളായി ചിറകടിച്ച് പറന്നുപോയി
 
ഇന്നലെയുടെ ക്യാൻവാസുകളിൽ
നിറങ്ങൾ അധികം ചേർക്കാതെ
അപ്പോഴും ചുരുണ്ടുകൂടി
ഭൂതകാലങ്ങൾ

പരിചയപ്പെടുത്തലിൻ്റെ ജലം
അവഗണനക്കും പരിഗണനക്കും
ഇടയിലൂടൊഴുകി
പുതുക്കി നിറങ്ങൾ ഋതുക്കൾ

നോക്കിയിട്ടുണ്ടാവും
ഓർക്കുന്നില്ല
ജലം ചേർത്ത്
നാരുകളിലേക്ക് ഉടലുകൾ
മടങ്ങുന്നതിനെ കുറിച്ച്
മറഞ്ഞുനിന്ന് മണ്ണിന്
ക്ലാസെടുക്കുന്ന
ഋതുവിനെ

മാഞ്ഞുപോകുന്നതിൻ്റെ കല
അപ്പോഴും ചന്ദ്രനിൽ നിന്ന് 

മണ്ണിന് നിറം വെറും
മറവിയാവുന്നിടത്ത്
ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന
വസന്തങ്ങളുടെ
ഹേമന്തകലഹങ്ങളോട്

താഴ്വാരങ്ങളിൽ വീഴും
ആഴങ്ങൾ കൊണ്ട് നിർമ്മിച്ച
വെയിലിനോട്

ഒരു തുമ്പിയായി സൂര്യൻ
ഇന്നലെകളിൽ വന്നിരിക്കുമ്പോലെ
സൂര്യന്നോരങ്ങളിലെ
ഉറവകളിലൂടെ തുമ്പികളെ  ഒഴുക്കിവിടുന്നു
അതും വ്യത്യസ്ഥതകളുടെ 
ഒരായിരം നിലാവുകളിലേക്ക്

പറന്നതിൻ്റെ മറവി
ചിറകുകൾ തുടച്ച് 
തുമ്പികൾ എടുത്തു വെക്കുമ്പോലെ
അത്രയും ശാന്തമായി
തുമ്പിക്കൊപ്പം എൻ്റെ ഋതുക്കൾ
അതിൻ്റെ ഇന്നലെയുടെ ശാന്തത

ആകാശമായി തുടരുവാൻ
ആവശ്യമായ ഇന്ധനം
നീലനിറം തുടച്ച് മാറ്റാതെ 
കരുതുന്നുണ്ടാവണം
അപ്പോഴും ശൂന്യത

വീട്ടമ്മ എന്ന തുമ്പി
അടുക്കളയിൽ 
ഒഴിഞ്ഞുകിടക്കുന്ന സ്വീകരണ മുറികളിൽ 
നിരത്തിൽ ഓരോ തിരക്കുകളിലും
മുനിഞ്ഞു കത്തുന്ന
തിരിനാളങ്ങളിലും
അതും ഒരേ സമയം

ഒരു പക്ഷേ പറന്നുപറ്റലിൻ്റെ കല

ഉടലുകൾ പറയുന്ന സുഖമെന്ന
നുണ
അപരൻ്റെ ചുണ്ടുകളിൽ
തുമ്പിയായി
പറന്നുപറ്റുന്ന നാടാണ്

ഇലകൾ മണങ്ങളിൽ
വകയുമ്പോൾ
അപരനാരകങ്ങൾക്ക്
പൂക്കണം എന്ന് 

അപരഅഭിസംബോധനകളെ 
തൽക്കാലം പുറത്ത്നിർത്തുന്നു
സായാഹ്നത്തിൻ്റെ ജനലുള്ള കുരുവി
എന്നപരനേ

ഉടലുകൾ മനുഷ്യരായി ഒഴുകിപ്പരക്കുന്നിടത്ത്
കാലുകൾ കലുങ്കുകൾ
പൊടുന്നന്നെ അവിടെ പ്രത്യക്ഷപ്പെടും 
ഒഴുക്കുള്ള ജലം

മനുഷ്യരേ മനുഷ്യരായി ഇരുത്തുന്നു
പക്ഷികളായി,
പ്രാവുകൾ പറന്നുപോകുന്നു 
ഒരു പക്ഷേ പ്രായവും ആവാമത്

ചിറകടികളുടെ മടക്കത്തപാലിൽ
പഴയകാലത്തിൻ്റെ
പോസ്റ്റ്മാനാവുകയാണ് ആകാശം

കാത്തിരിപ്പിൻ്റെ പഞ്ഞി വെച്ച
മുറിവുകൾ വിശേഷങ്ങളാവുന്നു

മേൽവിലാസമുള്ള അജ്ഞാതർ എന്ന് ഗൃഹാതുരത്വങ്ങളിലേക്ക്
മനുഷ്യർ ഒഴുകിപ്പരക്കുന്നിടത്ത്

എല്ലാ മനുഷ്യരും വൈകുന്നേരങ്ങളാവുന്നു

ഒരു പക്ഷേ
വൈകുന്നേരത്തിൻ്റെ 
കാക്കി യൂണിഫോം 
അണിഞ്ഞും അണിയാതെയും

ഒരേസമയം അസ്തമയം ഉള്ളിൽ ഒളിപ്പിക്കുന്നവർ

അസ്തമയത്തിൻ്റെ നാളങ്ങളുള്ള
അപരമെഴുകുതിരി എന്ന് അരണ്ട വെളിച്ചങ്ങൾ പിന്നെ തിരുത്തുന്നത്

ഒഴുകിവന്ന നദീ എന്നവളുടെ
ഏകാന്തതയേ വർണ്ണിക്കുവാൻ
എടുക്കുകയായിരുന്നു

അവളുടെ ഏറ്റവും പ്രീയപ്പെട്ട ഏകാന്തതേ എന്ന് 
ഒരു സായാഹ്നം അപ്പോഴും ചേർത്തുനിർത്തുന്നു

ഇപ്പോൾ ചേർത്ത്നിർത്തുവാൻ
തോന്നുന്നതൊക്കെ അവിടെ
നിൽക്കട്ടെ

ഒന്നോർത്താൽ
എല്ലാ ഏകാന്തതകളും
കവിതകളാണ്

മനുഷ്യനിർമ്മിതം എന്ന വാക്കിൻ്റെ
ഓരത്തുകൂടി 
ഒഴുകിപ്പോകും നദീ എന്ന് 
എനിക്ക് എല്ലാ ഏകാന്തതകളേയും കവിതകളേയും
വിളിക്കുവാൻ തോന്നുന്നു.




Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

ഹൈക്കുവിൽ ഒരു കൈ

1) എനിക്ക് നിന്നിലേയ്ക്കെത്തുവാൻ മാത്രം  മഴയിലെ  താഴെ വീഴാത്തൊരു തുള്ളിയാകണം 2) ഉറക്കത്തിനും മരണത്തിനും  ഇടയിൽ ഗുളികയുടെ  ഒരു   കിടക്ക 3) നിർത്തിയിട്ടിരുന്ന മരത്തിന്റെ തണലിൽ കയറാതെ ഓടിക്കൊണ്ടിരിക്കുന്ന വെയിലിന്റെ ചൂടിലേയ്ക്ക് ചാടി കയറുന്നു  നിഴൽ കാത്തു നിന്ന് തളർന്ന ബസ്‌ സ്റ്റാന്റ് 4) വിഷം ഇല്ലാതെ കയറെടുക്കാതെ  കുറച്ചു സമയം മാത്രം എടുത്തു  സ്ലോ മോഷനിൽ ഹൃദയത്തിന്റെ ആത്മഹത്യാ 5) ജീവിച്ചു ജയിക്കുമെന്നുറപ്പായപ്പോൾ  തോൽവിഒഴിവാക്കുവാൻ തുറുപ്പു ചീട്ടിറക്കുന്നു മരണം 6) നെഞ്ചിൽ കൊത്തിയ  രണ്ടു മീസാൻ കല്ലുകൾക്കിടയിൽ  സ്ത്രീത്വത്തെ അടക്കി കാലം 7) തിരയുടെ കൈ പിടിച്ചു  കരയുടെ തിണ്ണ നിരങ്ങുന്നു കണ്ണീരോടെ കടൽ 8) വിറച്ച ചുണ്ടുകൾ ഒരു ചുംബനം  പുതച്ചുറങ്ങുന്നു 9) പ്രണയിനിയുടെ മുഖം മേഘം പോലെ സൂര്യ ചുംബനത്തിൽ  ചിരി വെയിൽനാളം പോലെ 10) പിറന്ന ഉടനെ  മുട്ടിലിഴഞ്ഞു മണ്ണ് തിന്നുന്നു  കുഞ്ഞി മഴ 11) വൈബ്രേഷൻ മോഡിൽ ഹൃദയം  എടുക്കുവാൻ മടിച്ചു  മരണം 12) ത...