Skip to main content

പ്രണയത്തിലേക്ക് കയറിനിൽക്കും രണ്ട് അപരിചിതർ

അപരിചിതത്ത്വം നിലനിർത്തി
പരിചയപ്പെടുകയായിരുന്നു 
അവൾ അപരിചിത എന്നോരു ചിരി ചിരിച്ചു
ഒന്നും മിണ്ടാത്ത ചുണ്ടുകൊണ്ട്
ഞാനതേറ്റുവാങ്ങി

കഴിഞ്ഞ ജന്മത്തെ 
പൊന്മാനായിരുന്നു ഞാൻ
അത്, 
അതിൻ്റെ ജലത്തെ കണ്ടെത്തി
ആഴത്തിനും ഉയരത്തിനും 
ഇടയിൽ നീലനിറത്തിൽ
ഞാൻ തുടർന്നു

അവൾ മൈന 
തവിട്ടുനിറത്തെ എനിക്ക് പരിചയപ്പെടുത്തുവാൻ മറന്നവൾ
എന്ന് പറന്നു
മഞ്ഞ അപ്പോഴും എന്നിൽ 
നിന്നും അവൾ മറച്ചു

എൻ്റെ നാഭി നീല
പൂത്തിട്ട് പന്ത്രണ്ട് വർഷമായെന്ന
കുറിഞ്ഞി എൻ്റെ ഓർമ്മ
കുറിഞ്ഞികൾ പൂക്കുന്ന 
പന്ത്രണ്ട് വർഷങ്ങൾ എന്നിൽ ബാക്കി വെച്ചു ഉടൽ അപ്പോഴും നീലനിറത്തിൽ

അവൾ എൻ്റെ നാഭിയിൽ 
ആഴം കലർത്തി പൂക്കൾ കൊത്തുന്നു
ഞാൻ വിരിഞ്ഞ് തുടങ്ങുന്നു
അരികിലെ തടാകത്തിൽ
ഞാൻ കലരും ഓളങ്ങൾ

അവൾ അവളിൽ ഞാൻ വിരിയും ഋതു

അതിൻ്റെ അപരിചിതത്ത്വങ്ങളിൽ നിന്നും
ഇറുത്തെടുത്ത പനിനീരുപോലെ പ്രണയം
ഞങ്ങൾക്കിടയിൽ നിന്നു
ഒരു പക്ഷേ ഒരൽപ്പം അകന്നു മാറി

അകലങ്ങളുടെ ഇതളുകളുള്ള
പനിനീരുകൾ 
നമ്മുടെ ഭാവികാലങ്ങളിൽ
വന്നു വിടരുന്നു

അലക്ഷ്യമായി സൂക്ഷിക്കാവുന്ന പ്രണയങ്ങളും ഉണ്ട് അവൾ തുടർന്നു
ഒന്നിലും തുടരാത്ത ഒരുവളും 
അവിളിൽ ഒളിച്ചു പാർക്കും വിധം 
അവൾ എന്നെ നോക്കി

നോട്ടങ്ങൾക്ക് തുടർച്ചകൾ
അവയ്ക്ക് കാത്തിരിക്കുന്നവരുടെ ചിത്രങ്ങൾ

ചിരാതുകൾ കൊളുത്തി
കുറുകുന്ന പ്രാവുകൾ
അരികിൽ വെച്ചു അവൾ

അപരിചിതയുടെ ഹൃദയ മിടിപ്പ് സൂക്ഷിക്കുന്ന ഒരുവൾ എന്ന് 
അവളുടെ ഹൃദയം എന്നിൽ വന്ന് കുറുകി

എൻ്റെ ഹൃദയം
പനിനീർപ്പൂക്കൾ സന്ദർശകരായ
പ്രണയ മ്യൂസിയത്തിലെ ശിൽപ്പം
എന്നായി അവൾ

അപരിചിതത്ത്വത്തിൻ്റെ ശിൽപ്പമെന്നോണ്ണം
പ്രണയ മ്യൂസിയങ്ങളുടെ സന്ദർശകർ
എന്ന വിധം അപരിചതരായിരുന്നു
നമ്മൾ 
തുടർന്നുവോ ഞാൻ
മന്ത്രിച്ചുവോ അവൾ

അപരിചിതത്ത്വങ്ങളുടെ കട്ടെടുപ്പ്
വീണ്ടെടെടുപ്പുകൾ ഇട്ടുവെക്കുവാനും
വേണ്ടേ ഒരിടം?

പകൽ, വെളുപ്പാൻകാലങ്ങൾ ഒളിപ്പിക്കുന്നു
അപ്പോൾ രാത്രിയോ
രാത്രി നമ്മളെ എന്നവാം എന്നവൾ

അറിയില്ല എന്ന വാക്കിൻ്റെ
വീണുടയൽ തന്നെയല്ലേ പ്രണയം

പലവട്ടം ഉടഞ്ഞ ഉടൽ
ഒരിക്കൽ കൂടി ഉടയാനുള്ള
വിട്ടുകൊടുപ്പ് 

അപരിചിതത്ത്വം
പ്രണയിക്കുമ്പോൾ മനസ്സ് വെക്കുന്ന ഒരിടം എന്നാവാം അവൾ

നിശ്ശബദ്ത ഇറക്കിവെച്ച കല്ലുപോലെ
ചാരനിറമുള്ള കാലം

മോഷ്ടിക്കുന്നവർക്ക് എപ്പോഴും ധൃതിയാണ് എന്നവൾ
ഞാൻ പ്രണയം മോഷ്ടിച്ചുവോ
എന്ന് സംശയിക്കുവാനൊരുങ്ങും ഞാൻ

പ്രണയത്തിൻ്റെ മോഷണമുതൽ പോലെ
അവൾ

ശരിക്കും സമയം മോഷ്ടിക്കുന്നത്
പോലെ ഞാൻ അവളെ മോഷ്ടിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ

വരൂ കുറച്ച് വെക്കൂ ഈ വിളിപ്പേരുകൾ

  രണ്ടരഅണ എന്നത്   നിലവിലില്ലാത്ത ഗ്രാമത്തിലെ എന്നോ പൂട്ടിപ്പോയ ഷാപ്പിൻ്റെ ഇരട്ടപ്പേരാണെങ്കിൽ രണ്ട് കാലുള്ള നടത്തത്തിൽ  വന്ന ദൂരം കോരി വെച്ച്  മഴ തോരുന്നത് നോക്കി  എടുത്ത് കൊണ്ട് പോകാവുന്ന വാരിക്കീഴുകളിലേ  കയറിനിൽക്കലുകൾ മഴയൊന്നും പെയ്യുന്നില്ലെങ്കിലും തോരാൻ കാത്തുനിൽക്കുമ്പോലെ കയറി നിൽക്കാറില്ലേ ചില വരികളിൽ വാരിക്കീഴുകൾ പോലെ കൈത്തറി പോലെ കൈകൾ കൊണ്ട് തിരയിട്ട് കാലുകൾ കൊണ്ട് ചവിട്ടി നിർമ്മിക്കാവുന്നവയാവണം ചില കയറിനിർത്തങ്ങൾ എങ്കിലും ചവിട്ടിപോലെ  കയർ കൊണ്ട് നിലത്ത് കിടക്കും നനവ്  അതും സിമൻ്റിട്ടത് അതിലേക്ക് ഒരു ചട്ടിച്ചാന്ത് പോലെ കയറിനിൽക്കും നനഞ്ഞ വരിയലുകൾ ഉള്ള  ഉടൽപ്പാടുകൾ തൊണ്ടിൽ നിന്നും വേർപെട്ട വിധം നാരുകൾ പിരിക്കും ഉടൽ തിരിയൻ റാട്ടുകൾ തോരലുകൾ ഓർത്ത് കിടക്കും തിരിയും ജനാലത്താഴത്തേ മഴത്തുള്ളികൾ വാരിക്കെട്ടിവെക്കും അഴിയും കൊറുങ്കച്ചുരുൾമുടി  അതിലെ ഒന്നാം മിന്നാംമിന്നിച്ചുരുൾ  ആദ്യം ഉണരും പറക്കും പിന്നെ  കൂടെ പറക്കും സ്വപ്നങ്ങളും നനഞ്ഞ കക്ഷത്തിൻ്റെ ചരിവിലെ നനയും നക്ഷത്രക്കണ്ണുകൾ വന്ന് വീഴുന്നത് മിന്നും കഴുകി വിരിച്ചിട്ട തോ...