Skip to main content

ക്ഷമയുടെ അറ്റം

കസേരക്കാലുകൾ ഉരച്ച്
സമയത്തിന് തീ കൊളുത്തി
അപ്പോൾ ഉണ്ടായ പ്രകാശത്തിൽ
ഇരുന്നു

ജനിച്ചുവീണ കുഞ്ഞിനെ പ്പോലെ
തെരുവിന്നരികിൽ
നഗരം 

പുകവലിച്ച പുക പോലെ പൂച്ച
ഉടലിനെ അതിൻ്റെ തവിട്ട് കലർന്ന ചാരനിറത്തിൽ ഉരുമി

ഒരു മുറി അത് ഇരിക്കുന്നയാളെ
ഉരുമുവാനെടുക്കുന്ന നേരം
വീടാകുന്നു
ഇരിക്കുവാനെടുക്കുന്നു

നിലവാരമുള്ള നിശ്ശബ്ദത,
പുലർത്തുകയായിരുന്നു നഗരം
പാട്ടില്ല മുദ്രാവാക്യങ്ങളില്ല
കാതടപ്പിക്കുന്ന ശബ്ദങ്ങൾ
എങ്ങുമില്ല

കാതിൻ്റെ തന്നെ ആവശ്യമില്ലാത്ത
വിധം നിശ്ശബ്ദത
മനുഷ്യരുടെ തന്നെ ആവശ്യമില്ലാത്ത
വിധം നഗരം കാലത്തിന് മുന്നിൽ 
മുട്ടിലിഴയുന്നു

നഗരം ചെതുമ്പലുകൾ കളഞ്ഞ്
സമയ നിഷ്ഠത വരഞ്ഞ്
വൃത്തിയാക്കി വെച്ചിരിക്കുന്ന
മീനാകുന്നു
വൈകുന്നുണ്ട് എന്നാലും
ഏത് നിമിഷവും
വെളിച്ചത്തിൽ ഇട്ട് 
വറുത്തെടുത്തേക്കാം

എന്തും ചവിട്ടിക്കെടുത്താവുന്ന
കാലമാവണം

ഒരു പാട്ട് മുന്നിൽ 
താഴെ ഒരാൾ 
അതും സാധാരണക്കാരൻ
കേട്ട് തീരാറായ പാട്ടിൻ്റെ ഈണം
കാണാവുന്ന വിധം 
നിലത്തിട്ട്
ചവുട്ടിക്കെടുത്തുന്നു.

ഒരു പക്ഷേ ക്ഷമയുടെ അറ്റമാവണം!

Comments

ജനപ്രിയ പോസ്റ്റുകൾ

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!

കണ്ണീർവറ്റൽ

തോരാത്ത  മഴയുടെ വിവാഹമായിരുന്നു ഇന്ന് ഒരു പക്ഷെ വരൻ ഞാനായിരുന്നിരിക്കണം കാരണം  ഇന്നലെ വരെ ഞാനൊരു നനഞ്ഞ ആകാശമായിരുന്നു ഇനി തോർന്ന മഴയുടെ  കവിൾക്കരയിൽ കിടന്നു ഞാൻ ആരുടെയോ കനവുണങ്ങിയ കണ്ണീർവറ്റൽ കൊറിക്കട്ടെ

വരൂ കുറച്ച് വെക്കൂ ഈ വിളിപ്പേരുകൾ

  രണ്ടരഅണ എന്നത്   നിലവിലില്ലാത്ത ഗ്രാമത്തിലെ എന്നോ പൂട്ടിപ്പോയ ഷാപ്പിൻ്റെ ഇരട്ടപ്പേരാണെങ്കിൽ രണ്ട് കാലുള്ള നടത്തത്തിൽ  വന്ന ദൂരം കോരി വെച്ച്  മഴ തോരുന്നത് നോക്കി  എടുത്ത് കൊണ്ട് പോകാവുന്ന വാരിക്കീഴുകളിലേ  കയറിനിൽക്കലുകൾ മഴയൊന്നും പെയ്യുന്നില്ലെങ്കിലും തോരാൻ കാത്തുനിൽക്കുമ്പോലെ കയറി നിൽക്കാറില്ലേ ചില വരികളിൽ വാരിക്കീഴുകൾ പോലെ കൈത്തറി പോലെ കൈകൾ കൊണ്ട് തിരയിട്ട് കാലുകൾ കൊണ്ട് ചവിട്ടി നിർമ്മിക്കാവുന്നവയാവണം ചില കയറിനിർത്തങ്ങൾ എങ്കിലും ചവിട്ടിപോലെ  കയർ കൊണ്ട് നിലത്ത് കിടക്കും നനവ്  അതും സിമൻ്റിട്ടത് അതിലേക്ക് ഒരു ചട്ടിച്ചാന്ത് പോലെ കയറിനിൽക്കും നനഞ്ഞ വരിയലുകൾ ഉള്ള  ഉടൽപ്പാടുകൾ തൊണ്ടിൽ നിന്നും വേർപെട്ട വിധം നാരുകൾ പിരിക്കും ഉടൽ തിരിയൻ റാട്ടുകൾ തോരലുകൾ ഓർത്ത് കിടക്കും തിരിയും ജനാലത്താഴത്തേ മഴത്തുള്ളികൾ വാരിക്കെട്ടിവെക്കും അഴിയും കൊറുങ്കച്ചുരുൾമുടി  അതിലെ ഒന്നാം മിന്നാംമിന്നിച്ചുരുൾ  ആദ്യം ഉണരും പറക്കും പിന്നെ  കൂടെ പറക്കും സ്വപ്നങ്ങളും നനഞ്ഞ കക്ഷത്തിൻ്റെ ചരിവിലെ നനയും നക്ഷത്രക്കണ്ണുകൾ വന്ന് വീഴുന്നത് മിന്നും കഴുകി വിരിച്ചിട്ട തോ...