Skip to main content

വിരലുകളുടെ മ്യൂസിയം

പാകത്തിന് ചേർക്കുന്ന ഉപ്പ് പോലെ
പാകം മാത്രമാവുകയായിരുന്നു ഭാഷ
കൊന്തുന്ന കാലിന്നരികിൽ കല്ലായ്
കടലിനെത്തൊട്ട് കിടന്നു
ഇനിയും ചേർക്കാത്ത ഉപ്പ്

അവിടെ തന്നെ തുടർന്നു 
ആകാശം
അതും 
അനശ്വരതയുടെ മ്യൂസിയം പോലെ

നശ്വരത കല്ലായി 
കടൽ കിടപ്പായി
ഇനി കിടക്കുന്നതിൻ്റെ മ്യൂസിയമാകുമോ കടൽ?

സംശയം അതിൻ്റെ ഉറപ്പിനെ
വെറുതേ ചെന്ന് 
കൊന്തിത്തൊട്ടുവന്നു 
വെറുംവെറുതേ

വേനലിൻ്റെ സൂര്യമഗ്ഗ്
സൂര്യൻ വേനലുകളുടെ മ്യൂസിയം
എൻ്റെ വിരലുകൾ,
കൊന്തിത്തൊടലുകൾ എടുക്കാതെ
ചെന്ന്
അതിൻ്റെ ചാരത്തിൽ തൊടുന്നു
എൻ്റെ പ്രണയം അതിൻ്റെ പഴക്കം
ഞാൻ പഴക്കങ്ങളുടെ റാന്തൽ
ഒപ്പം അവയുടെ മ്യൂസിയവും
മ്യൂസിയങ്ങളാവണം വിരലുകളും

തുടർച്ചകളുണ്ടായി മേഘത്തിന് 
മേഘങ്ങളുടെ മ്യൂസിയം എന്ന ആശയം
എങ്ങും തൊടാതെ നിന്നു
ആകാശത്തിൽ

ഇനി അവിടെ ഉണ്ടാകുമോ
മരിച്ചുപോയവർക്കും സന്ദർശകർക്കും പ്രവേശനമില്ല എന്ന ബോർഡ് അതും പൊടിപിടിച്ച്

പൊടികൾ പൊടികളുടെ മ്യൂസിയം അവയുടെ സൂക്ഷമതകൾ മാത്രം അവിടെ സന്ദർശകർ

കൊന്തുന്ന കാലിന്നരികിൽ 
അന്തരീക്ഷം 
ഒപ്പം കിടന്നു കല്ലും ഇടങ്ങളും
ചതുരംഗത്തിലെ കരുപോലെ
തുമ്പികൾ മാത്രം അവയുടെ നീക്കം നീക്കി നീക്കി വെക്കുന്നു

ഞാൻ തുമ്പികൾക്ക്
അന്തരീക്ഷത്തിൽ 
നീക്കവും ഒപ്പം കൊന്തിത്തൊട്ടു- തൊടലുകളും വിളമ്പിവെക്കുന്നു
കുട്ടികൾ തീൻമേശകളിൽ
അവർക്കിഷ്ടമില്ലാത്ത ഭക്ഷണം
നീക്കിവെയ്ക്കും പോലെ
തുമ്പികൾ നീക്കവും
എന്നേയും മാറ്റിവെക്കുന്നു

തുമ്പികൾക്കും മനുഷ്യർക്കും ഇടയിൽ
നീക്കം ഒരവയവം
ആശുപത്രികൾ സ്റ്റെദസ്ക്കോപ്പുകൾ
മരുന്നുകൾ ഡോക്ടർമാർ നഴ്സുകൾ
ബില്ലുകൾ ടെസ്റ്റുകൾ
ഒപ്പം ലാബും എം ആർ ഐ സ്കാനറുകളും

കൂട്ടിരിപ്പുകാർക്കൊപ്പം 
കല്ലെടുക്കാത്ത തുമ്പികളും
രോഗികളേയും അവരുടെ ബില്ലടക്കാത്ത
ഏകാന്തതയേയും ചെന്ന് കൊന്തിത്തൊട്ടു കളിക്കുന്നു

ആരും കാണാതെ
കൊന്തുന്നുണ്ട് ഡോക്ടർമാരും
നെഞ്ചോട് ചേർത്ത്
അവരുടെ സ്റ്റെദസ്ക്കോപ്പുകൾ അപ്പോൾ തുമ്പികൾ

സന്ദർശകർ ചികിൽസകർ
ആശുപത്രികൾ രോഗങ്ങളുടെ 
ഏറ്റവും പുതുക്കമുള്ള മ്യൂസിയങ്ങൾ

ബുദ്ധഉടൽ മാറ്റി വെക്കുവാൻ
ബുദ്ധനായ എൻ്റെ തുമ്പി 
തൻ്റെ ധ്യാനവുമായി
അന്തരീക്ഷം സന്ദർശിക്കുന്നു

എന്ത് വേണമെങ്കിലും പിൻവലിക്കാം
കവിതയോ ഉടലോ
അന്തരീക്ഷമോ തൊടലോ തീണ്ടാരിയോ
ജാതി മാത്രം  നിലനിൽക്കും ഉറപ്പ്

വാക്കുകൾ കുറച്ച് നേരം അന്തരീക്ഷത്തിൽ
നിന്നേക്കാം
അതും സ്വാന്ത്വനദൂരം നടന്ന വാക്കുകൾ

ഇപ്പോൾ ഞാനും തുമ്പിയും

ഞാനെന്ന വാക്കിൽ പറന്നുപറ്റും 
കൊളുന്തുമണമുള്ള തുമ്പി
അതിൻ്റെ തുമ്പികൈയ്യുള്ള അന്തരീക്ഷം
അതിൽ പാകത്തിന് ചേർത്ത അനീതി

പാകത്തിനെങ്കിലും ചേർത്തിട്ടുണ്ടോ
കവിത? അറിയില്ല

കൊന്തിത്തൊട്ടു കളിക്കുമ്പോൾ
കൊന്തുന്നതിനും തൊടുന്നതിനും
ഇടയിൽ, ഉടലിനെ അന്തരീക്ഷത്തിൽ നിർത്തുന്നത് പോലെ
ഇടവും വിരലുകളും പിൻവലിക്കുന്നു
ഉടലിനെ അന്തരീക്ഷത്തിൽ
നിർത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...