Skip to main content

വിരലുകളുടെ മ്യൂസിയം

പാകത്തിന് ചേർക്കുന്ന ഉപ്പ് പോലെ
പാകം മാത്രമാവുകയായിരുന്നു ഭാഷ
കൊന്തുന്ന കാലിന്നരികിൽ കല്ലായ്
കടലിനെത്തൊട്ട് കിടന്നു
ഇനിയും ചേർക്കാത്ത ഉപ്പ്

അവിടെ തന്നെ തുടർന്നു 
ആകാശം
അതും 
അനശ്വരതയുടെ മ്യൂസിയം പോലെ

നശ്വരത കല്ലായി 
കടൽ കിടപ്പായി
ഇനി കിടക്കുന്നതിൻ്റെ മ്യൂസിയമാകുമോ കടൽ?

സംശയം അതിൻ്റെ ഉറപ്പിനെ
വെറുതേ ചെന്ന് 
കൊന്തിത്തൊട്ടുവന്നു 
വെറുംവെറുതേ

വേനലിൻ്റെ സൂര്യമഗ്ഗ്
സൂര്യൻ വേനലുകളുടെ മ്യൂസിയം
എൻ്റെ വിരലുകൾ,
കൊന്തിത്തൊടലുകൾ എടുക്കാതെ
ചെന്ന്
അതിൻ്റെ ചാരത്തിൽ തൊടുന്നു
എൻ്റെ പ്രണയം അതിൻ്റെ പഴക്കം
ഞാൻ പഴക്കങ്ങളുടെ റാന്തൽ
ഒപ്പം അവയുടെ മ്യൂസിയവും
മ്യൂസിയങ്ങളാവണം വിരലുകളും

തുടർച്ചകളുണ്ടായി മേഘത്തിന് 
മേഘങ്ങളുടെ മ്യൂസിയം എന്ന ആശയം
എങ്ങും തൊടാതെ നിന്നു
ആകാശത്തിൽ

ഇനി അവിടെ ഉണ്ടാകുമോ
മരിച്ചുപോയവർക്കും സന്ദർശകർക്കും പ്രവേശനമില്ല എന്ന ബോർഡ് അതും പൊടിപിടിച്ച്

പൊടികൾ പൊടികളുടെ മ്യൂസിയം അവയുടെ സൂക്ഷമതകൾ മാത്രം അവിടെ സന്ദർശകർ

കൊന്തുന്ന കാലിന്നരികിൽ 
അന്തരീക്ഷം 
ഒപ്പം കിടന്നു കല്ലും ഇടങ്ങളും
ചതുരംഗത്തിലെ കരുപോലെ
തുമ്പികൾ മാത്രം അവയുടെ നീക്കം നീക്കി നീക്കി വെക്കുന്നു

ഞാൻ തുമ്പികൾക്ക്
അന്തരീക്ഷത്തിൽ 
നീക്കവും ഒപ്പം കൊന്തിത്തൊട്ടു- തൊടലുകളും വിളമ്പിവെക്കുന്നു
കുട്ടികൾ തീൻമേശകളിൽ
അവർക്കിഷ്ടമില്ലാത്ത ഭക്ഷണം
നീക്കിവെയ്ക്കും പോലെ
തുമ്പികൾ നീക്കവും
എന്നേയും മാറ്റിവെക്കുന്നു

തുമ്പികൾക്കും മനുഷ്യർക്കും ഇടയിൽ
നീക്കം ഒരവയവം
ആശുപത്രികൾ സ്റ്റെദസ്ക്കോപ്പുകൾ
മരുന്നുകൾ ഡോക്ടർമാർ നഴ്സുകൾ
ബില്ലുകൾ ടെസ്റ്റുകൾ
ഒപ്പം ലാബും എം ആർ ഐ സ്കാനറുകളും

കൂട്ടിരിപ്പുകാർക്കൊപ്പം 
കല്ലെടുക്കാത്ത തുമ്പികളും
രോഗികളേയും അവരുടെ ബില്ലടക്കാത്ത
ഏകാന്തതയേയും ചെന്ന് കൊന്തിത്തൊട്ടു കളിക്കുന്നു

ആരും കാണാതെ
കൊന്തുന്നുണ്ട് ഡോക്ടർമാരും
നെഞ്ചോട് ചേർത്ത്
അവരുടെ സ്റ്റെദസ്ക്കോപ്പുകൾ അപ്പോൾ തുമ്പികൾ

സന്ദർശകർ ചികിൽസകർ
ആശുപത്രികൾ രോഗങ്ങളുടെ 
ഏറ്റവും പുതുക്കമുള്ള മ്യൂസിയങ്ങൾ

ബുദ്ധഉടൽ മാറ്റി വെക്കുവാൻ
ബുദ്ധനായ എൻ്റെ തുമ്പി 
തൻ്റെ ധ്യാനവുമായി
അന്തരീക്ഷം സന്ദർശിക്കുന്നു

എന്ത് വേണമെങ്കിലും പിൻവലിക്കാം
കവിതയോ ഉടലോ
അന്തരീക്ഷമോ തൊടലോ തീണ്ടാരിയോ
ജാതി മാത്രം  നിലനിൽക്കും ഉറപ്പ്

വാക്കുകൾ കുറച്ച് നേരം അന്തരീക്ഷത്തിൽ
നിന്നേക്കാം
അതും സ്വാന്ത്വനദൂരം നടന്ന വാക്കുകൾ

ഇപ്പോൾ ഞാനും തുമ്പിയും

ഞാനെന്ന വാക്കിൽ പറന്നുപറ്റും 
കൊളുന്തുമണമുള്ള തുമ്പി
അതിൻ്റെ തുമ്പികൈയ്യുള്ള അന്തരീക്ഷം
അതിൽ പാകത്തിന് ചേർത്ത അനീതി

പാകത്തിനെങ്കിലും ചേർത്തിട്ടുണ്ടോ
കവിത? അറിയില്ല

കൊന്തിത്തൊട്ടു കളിക്കുമ്പോൾ
കൊന്തുന്നതിനും തൊടുന്നതിനും
ഇടയിൽ, ഉടലിനെ അന്തരീക്ഷത്തിൽ നിർത്തുന്നത് പോലെ
ഇടവും വിരലുകളും പിൻവലിക്കുന്നു
ഉടലിനെ അന്തരീക്ഷത്തിൽ
നിർത്തുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...