Skip to main content

ഓണബുദ്ധൻ

ഓണബുദ്ധൻ നിറങ്ങൾ ഉപേക്ഷിക്കുന്ന ഇടം
ഓണം ചാരി ഭാഷക്ക് പുറത്തിറങ്ങി
ഒരു വാക്കാവും മാവേലി

മഹാബലിയെ ഉണർത്താതെ
വാക്കുകളുടെ കനമെടുക്കാതെ
വശങ്ങളിലൂടെ 
പൂക്കളുടെ കാലടിപ്പാടുകളുള്ള
ഓണം കടന്നുപോകുന്നു

ഓരോ നിറങ്ങൾക്ക് മുന്നിലും
കാലടികളുടെ ഇലയിട്ട് അപ്പോഴും മാവേലിയിരിക്കുന്നു

ഏറ്റവും പഴക്കമുള്ള നിലാവൊഴിച്ച്
പതിവ് പോലെ ഒരു രാത്രി ഓണമെടുക്കുന്നു

പുഴ ഒരു വെള്ളാരംങ്കല്ലിൻ്റെ അതിഥിയാവുന്നിടത്ത്

ഇനിയും നൂൽക്കാത്ത നൂലിൻ്റെ
ഓണനൂൽ ചർക്കകൾ
ഇനിയും ചവിട്ടിതാഴ്ത്താത്ത കാലടികളുടെ
നെയ്ത്തുകാരനാവും മാവേലി

മാവില മണം
പൂക്കുല താളങ്ങൾ
അന്തിത്തിരി ഉരുകലുകൾ

ഇനിയും ഓണം ആഘോഷിക്കാത്ത
നാലുമണിപ്പൂക്കളുടെ
വിരിയുന്ന തിരക്കിന്നരികിൽ
വിരിയുന്നതിൻ്റെ ആവർത്തനങ്ങൾ,
ഓണമെണ്ണുന്നു

മാവേലി, ഒപ്പം അയാളുടെ
ഓണക്കല്ലെടുത്തു തഴമ്പിച്ച
വാമനൻ തുമ്പിയും

കാലുകളുടെ തീർത്ഥം ഓരോ പൂക്കളും
നിറങ്ങളിൽ ഏറ്റു വാങ്ങുന്നിടത്ത്
ശംഖ് ആകൃതിയുള്ള കാലത്തെ
ശബ്ദം കൊണ്ട് പുതുക്കിപ്പണിത്,
ആഘോഷിക്കാതെ പോയ ഓണത്തിൻ്റെ നിശ്ശബ്ദതയിരിക്കുന്നു

അലിയുന്ന കൂടത്തിൻ്റെ തമിര്
തീയുടെ ചൂട്
തൻ്റെ ശബ്ദത്തിനരികിൽ
അനാദികാലങ്ങളുടെ
ഓണക്കൊല്ലൻ

ഏത്
വിഷാദത്തിൻ്റെ അതിഥിയാവും
ഇത്തവണയും ഓണം?

Comments

  1. ഗൃഹതുരത്വത്തിന്റെ ഓണമഞ്ഞ ❤️

    ReplyDelete
    Replies
    1. 💕 ഗൃഹാതുരത്ത്വത്തിൻ്റെ മാരക വേർഷനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!