ഒരു വായനക്കാരൻ്റെ പരാതി
ഞാൻ ചെയ്ത തെറ്റായതിന് ശേഷം
യാഥാർത്ഥ്യത്തിൻ്റെ കഠിനതടവുകാരനാവുകയും
സങ്കൽപ്പങ്ങളുടെ പരോൾ
അപ്രീതിക്ഷിതമായി
അനുവദിക്കപ്പെടുകയുമായിരുന്നു,
അതും കവിതയിൽ
ഋതു ഏതോ ഒരു പൂവിൻ്റെ
തടവുകാരനായതിൽ പിന്നെ
സൂര്യൻ
വിഷാദത്തിൻ്റെ സുഗന്ധം ഒഴിച്ചു വെക്കും അസ്തമയത്തിൻ്റെ അത്തറുകുപ്പി എന്നും
അത്തറാകാത്തപ്പോൾ വിഷാദം,
സുഗന്ധത്തിൻ്റെ ചിറകടികളുള്ള കിളികൾ എന്നും സങ്കൽപ്പിക്കുവാൻ
എനിക്കായിട്ടുണ്ട്
സങ്കൽപ്പത്തിൽ ഞാൻ ചേക്കേറുവാൻ ഒരു കിളിയുടൽ
കടം വാങ്ങിക്കുന്നു
ഉണരുമ്പോൾ ഉടൽ തിരികേ മേടിക്കുവാൻ കിളികൾ
അവയുടെ യാഥാർത്ഥ്യങ്ങളിൽ വന്ന് ചിറകടിക്കുന്നു
വ്യത്യസ്ഥമായി പൂക്കൾ വിരിയുന്നത്
എങ്ങിനെ എന്ന് നിരീക്ഷിക്കുകയായിരുന്നു
വ്യത്യസ്ഥമായ ആവൃത്തികളിൽ
ചന്ദ്രനെ എടുത്തുവെച്ച്
ആകാശത്തിൻ്റെ പ്രതികരണങ്ങൾ
നിരീക്ഷിച്ചു.
ചായയിൽ ഏലക്കയുടെ രുചി കലരുന്നത് പോലെ
കാലുകൾ നടത്തത്തിൽ,
ഉടൽ അതിൻ്റെ വെറുതേയിരുപ്പിൽ
കലർന്നു
വേനലിൽ നിന്ന് വെയിൽ,
തിരികേയെടുത്തു മടങ്ങുകയാവണം
സൂര്യൻ
വെറുതേയിരിപ്പിൽ നിന്നും ഉടൽ
തിരികേയെടുക്കുന്നു
ഏലക്കാ മണമുള്ള കാലുകൾ എന്ന്
നടത്തം നിരീക്ഷിക്കുന്നു
യാഥാർത്ഥ്യത്തിനും സങ്കൽപ്പത്തിനും
അപ്പുറം
ശരിക്കും എങ്ങിനെ വ്യത്യസ്ഥമായി വെറുതേയിരിക്കാം എന്ന് പരീക്ഷിക്കുകയായിരുന്നു
രതിയുടെ അറുപത്തിനാല്
കലകളിൽ വെറുതേയിരിക്കുന്നു
Comments
Post a Comment