Skip to main content

തൽസമയം നീലനിറം

കാട് സ്വന്തമായുള്ള
അമ്പ് കടം വാങ്ങിയ വേടൻ
ദേഹത്തിൻ്റെ തിരിച്ചടവ് മുടങ്ങിയ
ആത്മാവ് സ്വന്തമായുള്ള കൃഷ്ണൻ

വയസ്സായ കാലുകൾ
വയസ്സായ പീലികൾ
ഓരോ നോക്കിലും വയസ്സാവും ധർമ്മവും

പ്രായത്തിൻ്റെ അമ്പുകൾ കൃഷ്ണനേ
ഉന്നം വെക്കുന്നു
അപ്പോഴും ലക്ഷ്യം  പ്രായം 
എന്നിങ്ങനെ സാധൂകരണങ്ങൾ

കൃഷ്ണന് മുന്നിൽ 
മാനെന്നും വേടനെന്നും 
കുലയ്ക്കപ്പെടും അമ്പുകൾ

കൃഷ്ണൻ തൽസമയം ഇര 
വേട്ടക്കാരൻ എന്ന തരിശ്ശ്

2

പ്രായത്തിൻ്റെ അമ്പുകൾക്ക് 
വേടനും കൃഷ്ണനും
ഒരേസമയം മൂർച്ചകൂട്ടുന്നു
അരികിൽ കാഴ്ചക്കാരനാകും വേട്ടക്കാരൻ

ദാഹത്തിൻ്റെ ഭാഷയിൽ 
ചിറകടിക്കും വേഴാമ്പലുകൾ
കൃഷ്ണൻ അതിൽ
ഇനിയും ഉയരാത്ത
ഏതോ വേഴാമ്പലിൻ ചിറക്

3

പഴക്കമുള്ള കാലുകൾകൊണ്ട്
കൃഷ്ണൻ,
വെച്ചുതീരാത്ത നൃത്തംവെയ്ക്കുന്നു
അതിൻ്റെ ചലനങ്ങളിലേക്കും
മുദ്രകളിലേക്കും ചാരി,
അതിൻ്റെ നിശ്ചലതക്കും അരികിലിരിക്കുന്നു

വേടനിൽ നിന്നും വേട്ടക്കാരനിലേക്ക്
ഇനിയും പുറപ്പെടാത്ത ഒരമ്പിൻ്റെ
അകലം
വില്ലിൻ്റെ ഞാണൊലി

ഇനിയും കൊള്ളാത്ത ഒരമ്പിൻ്റെ
ദൂരം ഒപ്പം ഭാരവും
കൃഷ്ണൻ വഹിക്കുന്നു
ഇനിയും പുറപ്പെടാ അമ്പിൽ ചാരി
വേട്ടക്കാരനും നിൽക്കുന്നു

4

എല്ലാ ചലനങ്ങളും കഴിഞ്ഞ്
ലക്ഷ്യവും നിശ്ചലതയും കഴിഞ്ഞ് 
ഓരോ അമ്പും ചെന്ന് എത്തിനോക്കും 
മനുഷ്യനിലെ മുറിവുകൾ
അതിൻ്റെ കൂർത്തമൂർച്ചകൾ

ദൈവത്തിൽ നിന്ന്
മനുഷ്യനിലേക്കന്ന വണ്ണം 
അമ്പുകൾ പായുന്നു
പലപ്പോഴും അതിൻ്റെ 
ലക്ഷ്യമെടുക്കാതെ മൂർച്ചയെടുക്കാതെ
ചിലപ്പോഴെങ്കിലും അമ്പുകൾ, 
തൊടുക്കും മുമ്പ് പിഴക്കുന്നു

5

തൊടുത്തതിന് ശേഷം 
കൂടുതൽ പ്രായമാകും അമ്പുകൾ
കൂടുതൽ ചെറുപ്പക്കാരനാകും
വേടനും
വേട്ടക്കാരനും

കാളിന്ദി നദിയിൽ
യമുനയിൽ അതിൻ്റെ കൈവഴികളിൽ
രൂപപ്പെടും
ഏറ്റവും പുതിയ പുളിനം
പുളിന്നത്തിന്നരികിലിരിക്കും നദി
എന്ന് ജീവൻ ഓളങ്ങളിൽ ചാഞ്ചാടും കൃഷ്ണനും

6

ചെസ്റ്റ് നമ്പരില്ലാതെ
പങ്കെടുക്കുവാൻ നൃത്തമില്ലാതെ
കാണുവാൻ കാണികളില്ലാത്ത 
വേദിയിൽ
ഏകനായി കൃഷ്ണൻ
തലയിൽ, ഏകാന്തത പുതുക്കിപ്പണിയും പീലിയും

നാടോടിനൃത്തങ്ങളിൽ നിന്നും
പുറത്തിറങ്ങി
മരണത്തിന്നരികിൽ
വിധികർത്താവായി 
കസേര നീക്കിയിട്ടിരിക്കും വേടൻ
ഒരു പക്ഷേ ജീവിതത്തിനും
വളരെ അകലെ 
വിശപ്പിന്നരികിൽ വേട്ടക്കാരനും

ഒരു പക്ഷേ ഇരിക്കുന്നതിനും മുമ്പ് 
തെറ്റിദ്ധാരണകളിലേക്ക്
കൂടുതൽ ചരിഞ്ഞത്
പരബ്രഹ്മത്തിലേക്ക്
ഒന്നുകൂടി അടുത്തത്

അതേസമയം കൃഷ്ണൻ
മനുഷ്യനിലേക്ക് ഒന്നുകൂടി ചാഞ്ഞത്
തന്നിലേക്ക് ഒന്നുകൂടി ചരിഞ്ഞത്

7

അമ്പ് അവസാനിക്കുന്നിടത്ത് നിന്ന് വേടനും വേട്ടക്കാരനും പിന്നെയും തുടങ്ങുന്നു

വിരലും കഴിഞ്ഞ്
അമ്പിലേക്ക് വേടനൊപ്പം
വേട്ടക്കാരനും തുളുമ്പുന്നു
കറുപ്പിൻ്റെ തുളുമ്പലിൽ വേടൻ.
വേട്ടക്കാരൻ്റെ കണ്ണിൽ കൃഷ്ണൻ

വേടൻ്റെ കണ്ണിൽ നിരന്തരം പുതുക്കപ്പെടും  കൃഷ്ണനും മാനും

കറുപ്പിനും നീലക്കും ഇടയിൽ
കൃഷ്ണനും വേടനും
ഒരേ സമയം വരും മുഖാമുഖം

അമ്പ് ഒരു മാർഗ്ഗം മാത്രമാവുന്നു
മാർഗ്ഗമായി അത് തുടരുന്നു
ലക്ഷ്യത്തെ അത് 
എന്നന്നേയ്ക്കുമായി തമസ്ക്കരിക്കുമോ
എന്ന് കൃഷ്ണനും വേട്ടക്കാരനും
ഒരേ സമയം സംശയിക്കുന്നു
നിസ്സഹായനാവും വേടൻ ഇടയിൽ

ഇപ്പോൾ വേടൻ ശ്വസിക്കും,
കൃഷ്ണൻ സംശയിക്കും ശബ്ദം
വേട്ടക്കാരൻ അപ്പോഴും അമ്പ് കുലക്കുന്നു

8

കടമ്പ്,
ഏറ്റവും പുതുക്കപെടുന്ന നിറത്തിൽ 
കൃഷ്ണനിലേക്ക് മാത്രം കൊഴിയുന്നു അത് അതിൻ്റെ തന്നെ നിറത്തെ
സംശയിക്കും വിധത്തിൽ പൂത്തിട്ടുണ്ടാവണം അന്ന്
ഉറപ്പൊന്നുമില്ല വേടന്
ഉറപ്പുണ്ടാവണം കൃഷ്ണന്

വേടൻ കൂടുതൽ കറുക്കുമ്പോഴും
കൃഷ്ണൻ അമ്പിനെ വെളുപ്പിക്കുന്നു
ഒതുക്കങ്ങളിൽ കൃഷ്ണൻ,
അല്ലികളുടെ അമ്പുകളുള്ള
ഒരു നീലനാരങ്ങ.

കൃഷ്ണന് അപ്പോഴും
പുതിയൊരു അമ്പ് ചായും മാറ്.
അകലങ്ങളിൽ അസ്തമയം പുതുക്കും
സൂര്യനും

ഏറ്റവും പുതുക്കമുള്ള 
ഒരു മാനുടലിലേക്ക് 
അമ്പു പുരണ്ട് 
ഒന്ന് ചാഞ്ഞിട്ടുണ്ടാവണം കൃഷ്ണൻ

സംശയിച്ചിട്ടുണ്ടാവുമോ വേടൻ
ശ്രമിച്ചിട്ടുണ്ടാവുമോ വേടൻ 
പിടിച്ചുനിൽക്കുവാനെങ്കിലും
അമ്പിന്നപ്പുറം
അന്നുമുതൽ ഇന്നുവരെ?

അത്തിപ്പഴക്കം മുദ്രകൾ
തത്തപ്പഴക്കം കാട്
കറുത്ത പഴക്കങ്ങളുമായി കാക്കകൾ

ഇനിയും അവസാനിച്ചിട്ടില്ലാത്ത
അമ്പ് പുറപ്പെടും ശബ്ദം
കൃഷ്ണൻ്റെ കൺപീലിയിൽ

9

സ്വതന്ത്രമായിട്ടുണ്ടാവുമോ 
വേടൻ്റെ വിരൽത്തുമ്പ്
തന്നിലേക്ക് കൊണ്ട അമ്പിൽ നിന്നും പിന്നെ എന്നെങ്കിലും

ഒരു പീലിയാഴം മിഴി
വേടൻ്റെ മാറിടയാഴത്തിലേക്ക്  കൃഷ്ണൻ്റെ മറിഞ്ഞുവീഴൽ വെറും ബിംബങ്ങളിൽ

കൂടെ എവിടെയോ ഒരു മയിൽ
അതിൻ്റെ നൃത്തങ്ങളിൽ നിന്നും
അതിൻ്റെ കാടകങ്ങളിലേക്ക്
അതിൻ്റെ പീലികളിൽ നിന്നും 
അതിൻ്റെ ശാന്തനിലത്തേക്ക്
അസ്വസ്ഥതകളുടെ 
അഴകളുവുകളിൽ നിന്നും 
ശാന്തമായ ഒരു മറിഞ്ഞുവീഴൽ 

മയിൽ അതിൻ്റെ നൃത്തങ്ങളിൽ നിന്നും
ലളിതമാം വിധം
ഒരു മറിഞ്ഞുവീഴൽ പൂർത്തിയാക്കുന്നു

പൂർത്തിയാക്കാത്ത വീഴ്ച്ച
കൃഷ്ണൻ ആഴങ്ങളിൽ
പീലികളിൽ കൊണ്ടുനടക്കുന്നു

10

കൗസ്തുഭം 
മാറിൽ കലങ്ങും കൃഷ്ണൻ
കൃഷ്ണൻ്റെ കാലിൽ
നിലക്കും
അമ്പ് പുറപ്പെടും ശബ്ദവും

രാധാരഹിതം വിരഹം
എല്ലാ ഗീതങ്ങളിൽ നിന്നും വിമുക്തി
ഈണത്തിൻ്റെ സാക്ഷയിട്ട്
ഓടക്കുഴലിലെ ഓരോ സുഷിരവും, 
ചാരി പുറത്തിറങ്ങിയിട്ടുണ്ടാവുമോ
അന്നേ കൃഷ്ണൻ
കൂടെ എടുത്തിട്ടുണ്ടാകുമോ ഉടലും
ഉയിരും

ചാരിയിട്ടുണ്ടാവുമോ 
പിന്നീട് എന്നെങ്കിലും ഒരിക്കൽ
മറ്റൊരുനാട്ടിൽ കൃഷ്ണഗാഥകൾ
ചെറുശ്ശേരി

ഏകാന്തതക്ക് പീലിവെച്ച ഭാഷ കൃഷ്ണനാകുന്നുണ്ടാവുമോ,
എവിടെയെങ്കിലും 
ഓരോ വാക്കും തുളച്ച്കയറും അമ്പും

ഹിരൺനദിയുടെ കരയിൽ
പാദങ്ങൾ മുദ്രകളിൽ പൊതിഞ്ഞ് 
വേടൻ്റെ കാലുകൾ,
എടുത്ത് സൂക്ഷിക്കുമോ
ഇനിയും വെക്കാത്ത കൃഷ്ണൻ്റെ നൃത്തം

എടുത്ത് സൂക്ഷിക്കുമോ മയിലുകൾ
കൃഷ്ണൻ്റെ ഉടൽച്ചരിവിലെ നടത്തം

11

കൃഷ്ണഉടലിനെ തൊടുവാൻ ആയും എൻ്റെ വേടൻവിരൽ
അത് കുറച്ചുവെയ്ക്കും കറുപ്പ്
മറച്ച് വെയ്ക്കും അമ്പുകൾ

ചിത്രങ്ങളിൽ നിന്നും 
പുറത്തേക്ക് ഒഴുകിപ്പരക്കും
ഇനിയും നിലയ്ക്കാത്ത 
കൃഷ്ണനിലെ  നീല 

ഒരു ശലഭപര്യന്തം കഴിഞ്ഞ്
കാടിൻ്റെ പ്യൂപ്പയിലേക്ക് 
തിരിച്ചിറങ്ങിയിട്ടുണ്ടാവുമോ വേടൻ

ഹിരൺനദി അപ്പോഴും ജരായെന്ന് ചേർത്തുപിടിക്കും വേടനെ
മറന്നിട്ടുണ്ടാവുമോ കൃഷ്ണനേ

12

കൃഷ്ണൻ്റെ സഹപാഠി വിരൽ
അരികിലേ കുചേലനാഭി
അവിൽഉടൽ
പിന്നിലെ സന്ദീപനീ നദീതടം

മനുഷ്യനിൽ നിന്നിറങ്ങി
ദൈവത്തിലേക്ക് നടക്കും കൃഷ്ണൻ
എന്നിട്ടും 
മറികടക്കുന്നില്ല ഒരിടത്തും വേടനെ

ഒരു വേട്ടക്കാരന്നെ തരിശ്ശിട്ട്
വേടൻ ഏറ്റെടുക്കും കുറ്റം മാത്രമാവുമോ
അമ്പ്

കൂർത്തമൂർച്ചകൾ ചാലിച്ച
എത്ര വേടൻതുടർച്ചകളാവും
ഒരമ്പാവുക

അമ്പുതളിച്ച കൃഷ്ണനുടൽ
അതിൻ്റെ നീലയിലേക്ക്
എടുത്തുകിടത്തിയിട്ടുണ്ടാവുമോ
വേടൻ

ഓരോ അലക്ഷ്യ അമ്പും
തീർത്ഥമാവും വണ്ണം 
കൂടുതൽ പരിശുദ്ധമാവും കൃഷ്ണൻ

ഇനിയും ഒഴുകിത്തീരാത്ത നീലനിറത്തിൻ്റെ നദി എന്നൊരു
അഭിസംബോധന തൽക്കാലം.
തൽസമയം അതിൻ്റെ നീലനിറം.

Comments

ജനപ്രിയ പോസ്റ്റുകൾ

ചതുര ചുംബനങ്ങൾ

ചതുരനുണകൾ എന്ന് ചുണ്ടുകൾ ചുംബനത്തിൻ്റെ വക്കോളം വന്ന് മടങ്ങിപ്പോയി ഏറ്റവും കൂടുതൽ ചുംബനങ്ങൾ മടക്കങ്ങൾ തന്നെ ഒളിപ്പിച്ചു ഒഴിഞ്ഞ കാൻ പോലെ ചെയ്തുവെച്ച പശ്ചാത്തലസംഗീതങ്ങൾ  തട്ടിത്തെറിപ്പിച്ച് പാട്ടുകൾ  ഒന്നൊന്നായി കടന്നുപോയി ഒപ്പം ഒന്നും തട്ടിത്തെറിപ്പിച്ചില്ലെങ്കിലും ഉടലുകളും നെടുവീർപ്പുകളുടെ കാനുകൾ എന്ന പോലെ പിന്നേയും ബാക്ക് ഗ്രൗണ്ട് സ്കോറുകൾ എന്ന്  അവ ഉടലുകളിൽ പറന്നുവന്നിരുന്നു കുറുകി കെട്ടിക്കിടക്കുന്ന വെള്ളം  പെട്ടെന്ന് ശാന്തമായി കടന്നുപോകുമ്പോൾ വാഹനങ്ങൾ വെള്ളം തെറിപ്പിക്കുന്നത് പോലെ ചുംബനം കഴിഞ്ഞ് മുഖം  കാതുകൾ നമ്മുടെ ഉടലിലുകളിലേക്ക് തെറിപ്പിക്കുന്നു കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്നുപോകുമ്പോൾ വാഹനങ്ങൾ വേഗത കുറക്കുന്നത് പോലെ ചുംബനം പെട്ടെന്ന്  അതിൻ്റെ വേഗത അതിശയകരമായി കുറക്കുന്നതനുഭവപ്പെട്ടു ശാന്തതയോടെ ചുണ്ടുകൾ   ഉടലിലൂടെ കടന്നുപോകുന്നു ഹൃദയത്തിലേക്ക് ഒരു  മിടിപ്പിറക്കുന്നത് പോലെ  ഒരു പക്ഷേ അതിലും പതിയേ, സാവകാശം ശംഖുപുഷ്പങ്ങളിൽ കാറ്റ്  കയറി ഇറങ്ങുമ്പോലെ  പൂക്കളേ അവിടെ നിർത്തി വള്ളികൾ മാത്രം എന്ന് ഒന്ന് ഉയർന്നുതാണു ഒപ്പം ...

ബോറടിക്കുമ്പോൾ ദൈവം!

ബോറഡിക്കുമ്പോൾ ദൈവം മൊട്ട പഫ്സാകുവാൻ പോകുന്ന ബേക്കറി അവിടെ ചെല്ലുമ്പോൾ ദൈവം ഒരു മേശയുടെ അപ്പുറവും ഇപ്പുറവും ഇരിക്കുന്ന പ്രണയിക്കുന്ന രണ്ട് പേരാവും വന്നത് മറക്കും അവർ പറഞ്ഞ  ചായക്കും കടിയ്ക്കും ഓർഡറെടുക്കാവാൻ വരുന്ന ബെയററാകാൻ ദൈവം പിന്നേയും പിന്നേയും ഒരുപാട് കാലം പിന്നിലേക്ക് പോകും ഒരു ബെയറുടെ പഴക്കത്തിലേക്ക് അയാളുടെ ഒഴിവിലേക്ക് അയാളുടെ മുഷിവിലേക്ക് അയാളുടെ കഷ്ടപ്പാടുകളിലേക്ക് അയാളുടേത് മാത്രമായ ക്ഷമയിലേക്ക്  അത്രയും വർഷങ്ങൾ  പിന്നിലേക്ക് പിന്നിലേക്ക് നടന്ന് നടന്ന് ദൈവം അയാളിലേക്ക് കയറിനിൽക്കും  ദൈവം  ബ്ലാക്ക് & വൈറ്റ് കാലത്ത് ജീവിക്കുന്ന അതിപ്രാചീനഉടലുള്ള ഒരാളാകും തിളച്ച ചായയിൽ  പഞ്ചസാരചേർത്ത സ്ഫടികഗ്ലാസിൽ കരണ്ടിതട്ടുന്ന മധുരം നേർപ്പിക്കുന്ന ശബ്ദം കേട്ടാവും അത്രയും പഴക്കത്തിൽ നിന്ന് ദൈവം തിരികേവരിക  അതും ഒറ്റക്ക് മൊരിഞ്ഞ പഫ്സിൻ്റെ പൊടിയുള്ള വൈകുന്നേരം അവർ പറഞ്ഞ ഓർഡർ അന്നും  ഒന്നുമറിയാതെ ദൈവം തെറ്റിക്കും അറിയാതെ എന്ന വാക്ക് മാറ്റി പകരം മന:പ്പൂർവ്വം എന്ന വാക്ക് വെച്ചാൽ അവിടേ പഫ്സിൻ്റെ ഉള്ളിലേക്ക് വെക്കേണ്ട  മുറിച്ച മുട്ടയാക്കാം ദൈവത്തിന് പക...

ഒരു കുമ്പിൾ ഉടൽ

പൂർത്തിയാക്കുവാനായില്ല ഇന്നലെ, ഇന്ന് കൊടുക്കാമെന്നേറ്റ ആകാശം കെട്ടിക്കിടപ്പാണ് ചുറ്റിലും  ഇറക്കുമതി ചെയ്ത ശൂന്യതയുടെ അസംസ്കൃതവസ്തുക്കൾ കുറവ് വന്നേക്കും  ഒരിത്തിരിയാകാശം എന്ന മുന്നറിയിപ്പ്  കിളികൾക്ക് ഒഴിച്ചുകൊടുക്കുന്നു മേഘങ്ങളോട് മിണ്ടാതിരിക്കുന്നു പൂക്കൾ കാട്ടി എല്ലാ ശലഭങ്ങളിൽ നിന്നും  മുന്നറിയിപ്പുകൾ മറച്ചുപിടിക്കുന്നു പനിക്കിടക്കയിൽ പോലും ഒരു മുന്നറിയിപ്പായിട്ടില്ല നാഭി പൂർത്തിയായിട്ടുണ്ട് മതങ്ങൾ പൂർത്തിയാക്കുവാനിയിട്ടില്ല ഇനിയും മതേതരത്വം പൂർത്തിയായ മതങ്ങൾ അക്കാര്യം രാഷ്ട്രത്തിൻ്റെ തലക്കിട്ട് കൈയ്യും കെട്ടി നോക്കിനിൽക്കുന്നു മതേതരത്തത്തിന് വേണ്ടി പ്രവർത്തിച്ച മതങ്ങൾ മനുഷ്യർ അത് അവർ  ജാതി ചോദിക്കുമ്പോഴും ചോദിച്ച് വാങ്ങുന്നില്ല  അവർക്ക് അർഹമായ ബഹുമാനം തല കുമ്പിടുന്ന ഭംഗി എന്നാണിപ്പോൾ കുത്ത് വാക്ക് അതും ഈർക്കിൽ പോലെ തുളച്ച് കയറുമ്പോഴും മഴക്കു മുമ്പും കുമ്പിൾ മഴക്ക് ശേഷവും കുമ്പിൾ രണ്ടും ഒരു പക്ഷേ കേടാകാതെ ഇനി കേടാവുമോ മനസ്സ് അറിയില്ല മതേതരത്തത്തിൻ്റെ തൂങ്ങിക്കിടപ്പാണ് അതും മതങ്ങൾക്കിടയിൽ തൂങ്ങിക്കിടക്കാനൊന്നും വയ്യ  അതും ഒരു വായനയിലും കടിച്ചുതൂങ്ങി പ...