Skip to main content

തൽസമയം നീലനിറം

കാട് സ്വന്തമായുള്ള
അമ്പ് കടം വാങ്ങിയ വേടൻ
ദേഹത്തിൻ്റെ തിരിച്ചടവ് മുടങ്ങിയ
ആത്മാവ് സ്വന്തമായുള്ള കൃഷ്ണൻ

വയസ്സായ കാലുകൾ
വയസ്സായ പീലികൾ
ഓരോ നോക്കിലും വയസ്സാവും ധർമ്മവും

പ്രായത്തിൻ്റെ അമ്പുകൾ കൃഷ്ണനേ
ഉന്നം വെക്കുന്നു
അപ്പോഴും ലക്ഷ്യം  പ്രായം 
എന്നിങ്ങനെ സാധൂകരണങ്ങൾ

കൃഷ്ണന് മുന്നിൽ 
മാനെന്നും വേടനെന്നും 
കുലയ്ക്കപ്പെടും അമ്പുകൾ

കൃഷ്ണൻ തൽസമയം ഇര 
വേട്ടക്കാരൻ എന്ന തരിശ്ശ്

2

പ്രായത്തിൻ്റെ അമ്പുകൾക്ക് 
വേടനും കൃഷ്ണനും
ഒരേസമയം മൂർച്ചകൂട്ടുന്നു
അരികിൽ കാഴ്ചക്കാരനാകും വേട്ടക്കാരൻ

ദാഹത്തിൻ്റെ ഭാഷയിൽ 
ചിറകടിക്കും വേഴാമ്പലുകൾ
കൃഷ്ണൻ അതിൽ
ഇനിയും ഉയരാത്ത
ഏതോ വേഴാമ്പലിൻ ചിറക്

3

പഴക്കമുള്ള കാലുകൾകൊണ്ട്
കൃഷ്ണൻ,
വെച്ചുതീരാത്ത നൃത്തംവെയ്ക്കുന്നു
അതിൻ്റെ ചലനങ്ങളിലേക്കും
മുദ്രകളിലേക്കും ചാരി,
അതിൻ്റെ നിശ്ചലതക്കും അരികിലിരിക്കുന്നു

വേടനിൽ നിന്നും വേട്ടക്കാരനിലേക്ക്
ഇനിയും പുറപ്പെടാത്ത ഒരമ്പിൻ്റെ
അകലം
വില്ലിൻ്റെ ഞാണൊലി

ഇനിയും കൊള്ളാത്ത ഒരമ്പിൻ്റെ
ദൂരം ഒപ്പം ഭാരവും
കൃഷ്ണൻ വഹിക്കുന്നു
ഇനിയും പുറപ്പെടാ അമ്പിൽ ചാരി
വേട്ടക്കാരനും നിൽക്കുന്നു

4

എല്ലാ ചലനങ്ങളും കഴിഞ്ഞ്
ലക്ഷ്യവും നിശ്ചലതയും കഴിഞ്ഞ് 
ഓരോ അമ്പും ചെന്ന് എത്തിനോക്കും 
മനുഷ്യനിലെ മുറിവുകൾ
അതിൻ്റെ കൂർത്തമൂർച്ചകൾ

ദൈവത്തിൽ നിന്ന്
മനുഷ്യനിലേക്കന്ന വണ്ണം 
അമ്പുകൾ പായുന്നു
പലപ്പോഴും അതിൻ്റെ 
ലക്ഷ്യമെടുക്കാതെ മൂർച്ചയെടുക്കാതെ
ചിലപ്പോഴെങ്കിലും അമ്പുകൾ, 
തൊടുക്കും മുമ്പ് പിഴക്കുന്നു

5

തൊടുത്തതിന് ശേഷം 
കൂടുതൽ പ്രായമാകും അമ്പുകൾ
കൂടുതൽ ചെറുപ്പക്കാരനാകും
വേടനും
വേട്ടക്കാരനും

കാളിന്ദി നദിയിൽ
യമുനയിൽ അതിൻ്റെ കൈവഴികളിൽ
രൂപപ്പെടും
ഏറ്റവും പുതിയ പുളിനം
പുളിന്നത്തിന്നരികിലിരിക്കും നദി
എന്ന് ജീവൻ ഓളങ്ങളിൽ ചാഞ്ചാടും കൃഷ്ണനും

6

ചെസ്റ്റ് നമ്പരില്ലാതെ
പങ്കെടുക്കുവാൻ നൃത്തമില്ലാതെ
കാണുവാൻ കാണികളില്ലാത്ത 
വേദിയിൽ
ഏകനായി കൃഷ്ണൻ
തലയിൽ, ഏകാന്തത പുതുക്കിപ്പണിയും പീലിയും

നാടോടിനൃത്തങ്ങളിൽ നിന്നും
പുറത്തിറങ്ങി
മരണത്തിന്നരികിൽ
വിധികർത്താവായി 
കസേര നീക്കിയിട്ടിരിക്കും വേടൻ
ഒരു പക്ഷേ ജീവിതത്തിനും
വളരെ അകലെ 
വിശപ്പിന്നരികിൽ വേട്ടക്കാരനും

ഒരു പക്ഷേ ഇരിക്കുന്നതിനും മുമ്പ് 
തെറ്റിദ്ധാരണകളിലേക്ക്
കൂടുതൽ ചരിഞ്ഞത്
പരബ്രഹ്മത്തിലേക്ക്
ഒന്നുകൂടി അടുത്തത്

അതേസമയം കൃഷ്ണൻ
മനുഷ്യനിലേക്ക് ഒന്നുകൂടി ചാഞ്ഞത്
തന്നിലേക്ക് ഒന്നുകൂടി ചരിഞ്ഞത്

7

അമ്പ് അവസാനിക്കുന്നിടത്ത് നിന്ന് വേടനും വേട്ടക്കാരനും പിന്നെയും തുടങ്ങുന്നു

വിരലും കഴിഞ്ഞ്
അമ്പിലേക്ക് വേടനൊപ്പം
വേട്ടക്കാരനും തുളുമ്പുന്നു
കറുപ്പിൻ്റെ തുളുമ്പലിൽ വേടൻ.
വേട്ടക്കാരൻ്റെ കണ്ണിൽ കൃഷ്ണൻ

വേടൻ്റെ കണ്ണിൽ നിരന്തരം പുതുക്കപ്പെടും  കൃഷ്ണനും മാനും

കറുപ്പിനും നീലക്കും ഇടയിൽ
കൃഷ്ണനും വേടനും
ഒരേ സമയം വരും മുഖാമുഖം

അമ്പ് ഒരു മാർഗ്ഗം മാത്രമാവുന്നു
മാർഗ്ഗമായി അത് തുടരുന്നു
ലക്ഷ്യത്തെ അത് 
എന്നന്നേയ്ക്കുമായി തമസ്ക്കരിക്കുമോ
എന്ന് കൃഷ്ണനും വേട്ടക്കാരനും
ഒരേ സമയം സംശയിക്കുന്നു
നിസ്സഹായനാവും വേടൻ ഇടയിൽ

ഇപ്പോൾ വേടൻ ശ്വസിക്കും,
കൃഷ്ണൻ സംശയിക്കും ശബ്ദം
വേട്ടക്കാരൻ അപ്പോഴും അമ്പ് കുലക്കുന്നു

8

കടമ്പ്,
ഏറ്റവും പുതുക്കപെടുന്ന നിറത്തിൽ 
കൃഷ്ണനിലേക്ക് മാത്രം കൊഴിയുന്നു അത് അതിൻ്റെ തന്നെ നിറത്തെ
സംശയിക്കും വിധത്തിൽ പൂത്തിട്ടുണ്ടാവണം അന്ന്
ഉറപ്പൊന്നുമില്ല വേടന്
ഉറപ്പുണ്ടാവണം കൃഷ്ണന്

വേടൻ കൂടുതൽ കറുക്കുമ്പോഴും
കൃഷ്ണൻ അമ്പിനെ വെളുപ്പിക്കുന്നു
ഒതുക്കങ്ങളിൽ കൃഷ്ണൻ,
അല്ലികളുടെ അമ്പുകളുള്ള
ഒരു നീലനാരങ്ങ.

കൃഷ്ണന് അപ്പോഴും
പുതിയൊരു അമ്പ് ചായും മാറ്.
അകലങ്ങളിൽ അസ്തമയം പുതുക്കും
സൂര്യനും

ഏറ്റവും പുതുക്കമുള്ള 
ഒരു മാനുടലിലേക്ക് 
അമ്പു പുരണ്ട് 
ഒന്ന് ചാഞ്ഞിട്ടുണ്ടാവണം കൃഷ്ണൻ

സംശയിച്ചിട്ടുണ്ടാവുമോ വേടൻ
ശ്രമിച്ചിട്ടുണ്ടാവുമോ വേടൻ 
പിടിച്ചുനിൽക്കുവാനെങ്കിലും
അമ്പിന്നപ്പുറം
അന്നുമുതൽ ഇന്നുവരെ?

അത്തിപ്പഴക്കം മുദ്രകൾ
തത്തപ്പഴക്കം കാട്
കറുത്ത പഴക്കങ്ങളുമായി കാക്കകൾ

ഇനിയും അവസാനിച്ചിട്ടില്ലാത്ത
അമ്പ് പുറപ്പെടും ശബ്ദം
കൃഷ്ണൻ്റെ കൺപീലിയിൽ

9

സ്വതന്ത്രമായിട്ടുണ്ടാവുമോ 
വേടൻ്റെ വിരൽത്തുമ്പ്
തന്നിലേക്ക് കൊണ്ട അമ്പിൽ നിന്നും പിന്നെ എന്നെങ്കിലും

ഒരു പീലിയാഴം മിഴി
വേടൻ്റെ മാറിടയാഴത്തിലേക്ക്  കൃഷ്ണൻ്റെ മറിഞ്ഞുവീഴൽ വെറും ബിംബങ്ങളിൽ

കൂടെ എവിടെയോ ഒരു മയിൽ
അതിൻ്റെ നൃത്തങ്ങളിൽ നിന്നും
അതിൻ്റെ കാടകങ്ങളിലേക്ക്
അതിൻ്റെ പീലികളിൽ നിന്നും 
അതിൻ്റെ ശാന്തനിലത്തേക്ക്
അസ്വസ്ഥതകളുടെ 
അഴകളുവുകളിൽ നിന്നും 
ശാന്തമായ ഒരു മറിഞ്ഞുവീഴൽ 

മയിൽ അതിൻ്റെ നൃത്തങ്ങളിൽ നിന്നും
ലളിതമാം വിധം
ഒരു മറിഞ്ഞുവീഴൽ പൂർത്തിയാക്കുന്നു

പൂർത്തിയാക്കാത്ത വീഴ്ച്ച
കൃഷ്ണൻ ആഴങ്ങളിൽ
പീലികളിൽ കൊണ്ടുനടക്കുന്നു

10

കൗസ്തുഭം 
മാറിൽ കലങ്ങും കൃഷ്ണൻ
കൃഷ്ണൻ്റെ കാലിൽ
നിലക്കും
അമ്പ് പുറപ്പെടും ശബ്ദവും

രാധാരഹിതം വിരഹം
എല്ലാ ഗീതങ്ങളിൽ നിന്നും വിമുക്തി
ഈണത്തിൻ്റെ സാക്ഷയിട്ട്
ഓടക്കുഴലിലെ ഓരോ സുഷിരവും, 
ചാരി പുറത്തിറങ്ങിയിട്ടുണ്ടാവുമോ
അന്നേ കൃഷ്ണൻ
കൂടെ എടുത്തിട്ടുണ്ടാകുമോ ഉടലും
ഉയിരും

ചാരിയിട്ടുണ്ടാവുമോ 
പിന്നീട് എന്നെങ്കിലും ഒരിക്കൽ
മറ്റൊരുനാട്ടിൽ കൃഷ്ണഗാഥകൾ
ചെറുശ്ശേരി

ഏകാന്തതക്ക് പീലിവെച്ച ഭാഷ കൃഷ്ണനാകുന്നുണ്ടാവുമോ,
എവിടെയെങ്കിലും 
ഓരോ വാക്കും തുളച്ച്കയറും അമ്പും

ഹിരൺനദിയുടെ കരയിൽ
പാദങ്ങൾ മുദ്രകളിൽ പൊതിഞ്ഞ് 
വേടൻ്റെ കാലുകൾ,
എടുത്ത് സൂക്ഷിക്കുമോ
ഇനിയും വെക്കാത്ത കൃഷ്ണൻ്റെ നൃത്തം

എടുത്ത് സൂക്ഷിക്കുമോ മയിലുകൾ
കൃഷ്ണൻ്റെ ഉടൽച്ചരിവിലെ നടത്തം

11

കൃഷ്ണഉടലിനെ തൊടുവാൻ ആയും എൻ്റെ വേടൻവിരൽ
അത് കുറച്ചുവെയ്ക്കും കറുപ്പ്
മറച്ച് വെയ്ക്കും അമ്പുകൾ

ചിത്രങ്ങളിൽ നിന്നും 
പുറത്തേക്ക് ഒഴുകിപ്പരക്കും
ഇനിയും നിലയ്ക്കാത്ത 
കൃഷ്ണനിലെ  നീല 

ഒരു ശലഭപര്യന്തം കഴിഞ്ഞ്
കാടിൻ്റെ പ്യൂപ്പയിലേക്ക് 
തിരിച്ചിറങ്ങിയിട്ടുണ്ടാവുമോ വേടൻ

ഹിരൺനദി അപ്പോഴും ജരായെന്ന് ചേർത്തുപിടിക്കും വേടനെ
മറന്നിട്ടുണ്ടാവുമോ കൃഷ്ണനേ

12

കൃഷ്ണൻ്റെ സഹപാഠി വിരൽ
അരികിലേ കുചേലനാഭി
അവിൽഉടൽ
പിന്നിലെ സന്ദീപനീ നദീതടം

മനുഷ്യനിൽ നിന്നിറങ്ങി
ദൈവത്തിലേക്ക് നടക്കും കൃഷ്ണൻ
എന്നിട്ടും 
മറികടക്കുന്നില്ല ഒരിടത്തും വേടനെ

ഒരു വേട്ടക്കാരന്നെ തരിശ്ശിട്ട്
വേടൻ ഏറ്റെടുക്കും കുറ്റം മാത്രമാവുമോ
അമ്പ്

കൂർത്തമൂർച്ചകൾ ചാലിച്ച
എത്ര വേടൻതുടർച്ചകളാവും
ഒരമ്പാവുക

അമ്പുതളിച്ച കൃഷ്ണനുടൽ
അതിൻ്റെ നീലയിലേക്ക്
എടുത്തുകിടത്തിയിട്ടുണ്ടാവുമോ
വേടൻ

ഓരോ അലക്ഷ്യ അമ്പും
തീർത്ഥമാവും വണ്ണം 
കൂടുതൽ പരിശുദ്ധമാവും കൃഷ്ണൻ

ഇനിയും ഒഴുകിത്തീരാത്ത നീലനിറത്തിൻ്റെ നദി എന്നൊരു
അഭിസംബോധന തൽക്കാലം.
തൽസമയം അതിൻ്റെ നീലനിറം.

Comments

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...