Skip to main content

തൽസമയം നീലനിറം

കാട് സ്വന്തമായുള്ള
അമ്പ് കടം വാങ്ങിയ വേടൻ
ദേഹത്തിൻ്റെ തിരിച്ചടവ് മുടങ്ങിയ
ആത്മാവ് സ്വന്തമായുള്ള കൃഷ്ണൻ

വയസ്സായ കാലുകൾ
വയസ്സായ പീലികൾ
ഓരോ നോക്കിലും വയസ്സാവും ധർമ്മവും

പ്രായത്തിൻ്റെ അമ്പുകൾ കൃഷ്ണനേ
ഉന്നം വെക്കുന്നു
അപ്പോഴും ലക്ഷ്യം  പ്രായം 
എന്നിങ്ങനെ സാധൂകരണങ്ങൾ

കൃഷ്ണന് മുന്നിൽ 
മാനെന്നും വേടനെന്നും 
കുലയ്ക്കപ്പെടും അമ്പുകൾ

കൃഷ്ണൻ തൽസമയം ഇര 
വേട്ടക്കാരൻ എന്ന തരിശ്ശ്

2

പ്രായത്തിൻ്റെ അമ്പുകൾക്ക് 
വേടനും കൃഷ്ണനും
ഒരേസമയം മൂർച്ചകൂട്ടുന്നു
അരികിൽ കാഴ്ചക്കാരനാകും വേട്ടക്കാരൻ

ദാഹത്തിൻ്റെ ഭാഷയിൽ 
ചിറകടിക്കും വേഴാമ്പലുകൾ
കൃഷ്ണൻ അതിൽ
ഇനിയും ഉയരാത്ത
ഏതോ വേഴാമ്പലിൻ ചിറക്

3

പഴക്കമുള്ള കാലുകൾകൊണ്ട്
കൃഷ്ണൻ,
വെച്ചുതീരാത്ത നൃത്തംവെയ്ക്കുന്നു
അതിൻ്റെ ചലനങ്ങളിലേക്കും
മുദ്രകളിലേക്കും ചാരി,
അതിൻ്റെ നിശ്ചലതക്കും അരികിലിരിക്കുന്നു

വേടനിൽ നിന്നും വേട്ടക്കാരനിലേക്ക്
ഇനിയും പുറപ്പെടാത്ത ഒരമ്പിൻ്റെ
അകലം
വില്ലിൻ്റെ ഞാണൊലി

ഇനിയും കൊള്ളാത്ത ഒരമ്പിൻ്റെ
ദൂരം ഒപ്പം ഭാരവും
കൃഷ്ണൻ വഹിക്കുന്നു
ഇനിയും പുറപ്പെടാ അമ്പിൽ ചാരി
വേട്ടക്കാരനും നിൽക്കുന്നു

4

എല്ലാ ചലനങ്ങളും കഴിഞ്ഞ്
ലക്ഷ്യവും നിശ്ചലതയും കഴിഞ്ഞ് 
ഓരോ അമ്പും ചെന്ന് എത്തിനോക്കും 
മനുഷ്യനിലെ മുറിവുകൾ
അതിൻ്റെ കൂർത്തമൂർച്ചകൾ

ദൈവത്തിൽ നിന്ന്
മനുഷ്യനിലേക്കന്ന വണ്ണം 
അമ്പുകൾ പായുന്നു
പലപ്പോഴും അതിൻ്റെ 
ലക്ഷ്യമെടുക്കാതെ മൂർച്ചയെടുക്കാതെ
ചിലപ്പോഴെങ്കിലും അമ്പുകൾ, 
തൊടുക്കും മുമ്പ് പിഴക്കുന്നു

5

തൊടുത്തതിന് ശേഷം 
കൂടുതൽ പ്രായമാകും അമ്പുകൾ
കൂടുതൽ ചെറുപ്പക്കാരനാകും
വേടനും
വേട്ടക്കാരനും

കാളിന്ദി നദിയിൽ
യമുനയിൽ അതിൻ്റെ കൈവഴികളിൽ
രൂപപ്പെടും
ഏറ്റവും പുതിയ പുളിനം
പുളിന്നത്തിന്നരികിലിരിക്കും നദി
എന്ന് ജീവൻ ഓളങ്ങളിൽ ചാഞ്ചാടും കൃഷ്ണനും

6

ചെസ്റ്റ് നമ്പരില്ലാതെ
പങ്കെടുക്കുവാൻ നൃത്തമില്ലാതെ
കാണുവാൻ കാണികളില്ലാത്ത 
വേദിയിൽ
ഏകനായി കൃഷ്ണൻ
തലയിൽ, ഏകാന്തത പുതുക്കിപ്പണിയും പീലിയും

നാടോടിനൃത്തങ്ങളിൽ നിന്നും
പുറത്തിറങ്ങി
മരണത്തിന്നരികിൽ
വിധികർത്താവായി 
കസേര നീക്കിയിട്ടിരിക്കും വേടൻ
ഒരു പക്ഷേ ജീവിതത്തിനും
വളരെ അകലെ 
വിശപ്പിന്നരികിൽ വേട്ടക്കാരനും

ഒരു പക്ഷേ ഇരിക്കുന്നതിനും മുമ്പ് 
തെറ്റിദ്ധാരണകളിലേക്ക്
കൂടുതൽ ചരിഞ്ഞത്
പരബ്രഹ്മത്തിലേക്ക്
ഒന്നുകൂടി അടുത്തത്

അതേസമയം കൃഷ്ണൻ
മനുഷ്യനിലേക്ക് ഒന്നുകൂടി ചാഞ്ഞത്
തന്നിലേക്ക് ഒന്നുകൂടി ചരിഞ്ഞത്

7

അമ്പ് അവസാനിക്കുന്നിടത്ത് നിന്ന് വേടനും വേട്ടക്കാരനും പിന്നെയും തുടങ്ങുന്നു

വിരലും കഴിഞ്ഞ്
അമ്പിലേക്ക് വേടനൊപ്പം
വേട്ടക്കാരനും തുളുമ്പുന്നു
കറുപ്പിൻ്റെ തുളുമ്പലിൽ വേടൻ.
വേട്ടക്കാരൻ്റെ കണ്ണിൽ കൃഷ്ണൻ

വേടൻ്റെ കണ്ണിൽ നിരന്തരം പുതുക്കപ്പെടും  കൃഷ്ണനും മാനും

കറുപ്പിനും നീലക്കും ഇടയിൽ
കൃഷ്ണനും വേടനും
ഒരേ സമയം വരും മുഖാമുഖം

അമ്പ് ഒരു മാർഗ്ഗം മാത്രമാവുന്നു
മാർഗ്ഗമായി അത് തുടരുന്നു
ലക്ഷ്യത്തെ അത് 
എന്നന്നേയ്ക്കുമായി തമസ്ക്കരിക്കുമോ
എന്ന് കൃഷ്ണനും വേട്ടക്കാരനും
ഒരേ സമയം സംശയിക്കുന്നു
നിസ്സഹായനാവും വേടൻ ഇടയിൽ

ഇപ്പോൾ വേടൻ ശ്വസിക്കും,
കൃഷ്ണൻ സംശയിക്കും ശബ്ദം
വേട്ടക്കാരൻ അപ്പോഴും അമ്പ് കുലക്കുന്നു

8

കടമ്പ്,
ഏറ്റവും പുതുക്കപെടുന്ന നിറത്തിൽ 
കൃഷ്ണനിലേക്ക് മാത്രം കൊഴിയുന്നു അത് അതിൻ്റെ തന്നെ നിറത്തെ
സംശയിക്കും വിധത്തിൽ പൂത്തിട്ടുണ്ടാവണം അന്ന്
ഉറപ്പൊന്നുമില്ല വേടന്
ഉറപ്പുണ്ടാവണം കൃഷ്ണന്

വേടൻ കൂടുതൽ കറുക്കുമ്പോഴും
കൃഷ്ണൻ അമ്പിനെ വെളുപ്പിക്കുന്നു
ഒതുക്കങ്ങളിൽ കൃഷ്ണൻ,
അല്ലികളുടെ അമ്പുകളുള്ള
ഒരു നീലനാരങ്ങ.

കൃഷ്ണന് അപ്പോഴും
പുതിയൊരു അമ്പ് ചായും മാറ്.
അകലങ്ങളിൽ അസ്തമയം പുതുക്കും
സൂര്യനും

ഏറ്റവും പുതുക്കമുള്ള 
ഒരു മാനുടലിലേക്ക് 
അമ്പു പുരണ്ട് 
ഒന്ന് ചാഞ്ഞിട്ടുണ്ടാവണം കൃഷ്ണൻ

സംശയിച്ചിട്ടുണ്ടാവുമോ വേടൻ
ശ്രമിച്ചിട്ടുണ്ടാവുമോ വേടൻ 
പിടിച്ചുനിൽക്കുവാനെങ്കിലും
അമ്പിന്നപ്പുറം
അന്നുമുതൽ ഇന്നുവരെ?

അത്തിപ്പഴക്കം മുദ്രകൾ
തത്തപ്പഴക്കം കാട്
കറുത്ത പഴക്കങ്ങളുമായി കാക്കകൾ

ഇനിയും അവസാനിച്ചിട്ടില്ലാത്ത
അമ്പ് പുറപ്പെടും ശബ്ദം
കൃഷ്ണൻ്റെ കൺപീലിയിൽ

9

സ്വതന്ത്രമായിട്ടുണ്ടാവുമോ 
വേടൻ്റെ വിരൽത്തുമ്പ്
തന്നിലേക്ക് കൊണ്ട അമ്പിൽ നിന്നും പിന്നെ എന്നെങ്കിലും

ഒരു പീലിയാഴം മിഴി
വേടൻ്റെ മാറിടയാഴത്തിലേക്ക്  കൃഷ്ണൻ്റെ മറിഞ്ഞുവീഴൽ വെറും ബിംബങ്ങളിൽ

കൂടെ എവിടെയോ ഒരു മയിൽ
അതിൻ്റെ നൃത്തങ്ങളിൽ നിന്നും
അതിൻ്റെ കാടകങ്ങളിലേക്ക്
അതിൻ്റെ പീലികളിൽ നിന്നും 
അതിൻ്റെ ശാന്തനിലത്തേക്ക്
അസ്വസ്ഥതകളുടെ 
അഴകളുവുകളിൽ നിന്നും 
ശാന്തമായ ഒരു മറിഞ്ഞുവീഴൽ 

മയിൽ അതിൻ്റെ നൃത്തങ്ങളിൽ നിന്നും
ലളിതമാം വിധം
ഒരു മറിഞ്ഞുവീഴൽ പൂർത്തിയാക്കുന്നു

പൂർത്തിയാക്കാത്ത വീഴ്ച്ച
കൃഷ്ണൻ ആഴങ്ങളിൽ
പീലികളിൽ കൊണ്ടുനടക്കുന്നു

10

കൗസ്തുഭം 
മാറിൽ കലങ്ങും കൃഷ്ണൻ
കൃഷ്ണൻ്റെ കാലിൽ
നിലക്കും
അമ്പ് പുറപ്പെടും ശബ്ദവും

രാധാരഹിതം വിരഹം
എല്ലാ ഗീതങ്ങളിൽ നിന്നും വിമുക്തി
ഈണത്തിൻ്റെ സാക്ഷയിട്ട്
ഓടക്കുഴലിലെ ഓരോ സുഷിരവും, 
ചാരി പുറത്തിറങ്ങിയിട്ടുണ്ടാവുമോ
അന്നേ കൃഷ്ണൻ
കൂടെ എടുത്തിട്ടുണ്ടാകുമോ ഉടലും
ഉയിരും

ചാരിയിട്ടുണ്ടാവുമോ 
പിന്നീട് എന്നെങ്കിലും ഒരിക്കൽ
മറ്റൊരുനാട്ടിൽ കൃഷ്ണഗാഥകൾ
ചെറുശ്ശേരി

ഏകാന്തതക്ക് പീലിവെച്ച ഭാഷ കൃഷ്ണനാകുന്നുണ്ടാവുമോ,
എവിടെയെങ്കിലും 
ഓരോ വാക്കും തുളച്ച്കയറും അമ്പും

ഹിരൺനദിയുടെ കരയിൽ
പാദങ്ങൾ മുദ്രകളിൽ പൊതിഞ്ഞ് 
വേടൻ്റെ കാലുകൾ,
എടുത്ത് സൂക്ഷിക്കുമോ
ഇനിയും വെക്കാത്ത കൃഷ്ണൻ്റെ നൃത്തം

എടുത്ത് സൂക്ഷിക്കുമോ മയിലുകൾ
കൃഷ്ണൻ്റെ ഉടൽച്ചരിവിലെ നടത്തം

11

കൃഷ്ണഉടലിനെ തൊടുവാൻ ആയും എൻ്റെ വേടൻവിരൽ
അത് കുറച്ചുവെയ്ക്കും കറുപ്പ്
മറച്ച് വെയ്ക്കും അമ്പുകൾ

ചിത്രങ്ങളിൽ നിന്നും 
പുറത്തേക്ക് ഒഴുകിപ്പരക്കും
ഇനിയും നിലയ്ക്കാത്ത 
കൃഷ്ണനിലെ  നീല 

ഒരു ശലഭപര്യന്തം കഴിഞ്ഞ്
കാടിൻ്റെ പ്യൂപ്പയിലേക്ക് 
തിരിച്ചിറങ്ങിയിട്ടുണ്ടാവുമോ വേടൻ

ഹിരൺനദി അപ്പോഴും ജരായെന്ന് ചേർത്തുപിടിക്കും വേടനെ
മറന്നിട്ടുണ്ടാവുമോ കൃഷ്ണനേ

12

കൃഷ്ണൻ്റെ സഹപാഠി വിരൽ
അരികിലേ കുചേലനാഭി
അവിൽഉടൽ
പിന്നിലെ സന്ദീപനീ നദീതടം

മനുഷ്യനിൽ നിന്നിറങ്ങി
ദൈവത്തിലേക്ക് നടക്കും കൃഷ്ണൻ
എന്നിട്ടും 
മറികടക്കുന്നില്ല ഒരിടത്തും വേടനെ

ഒരു വേട്ടക്കാരന്നെ തരിശ്ശിട്ട്
വേടൻ ഏറ്റെടുക്കും കുറ്റം മാത്രമാവുമോ
അമ്പ്

കൂർത്തമൂർച്ചകൾ ചാലിച്ച
എത്ര വേടൻതുടർച്ചകളാവും
ഒരമ്പാവുക

അമ്പുതളിച്ച കൃഷ്ണനുടൽ
അതിൻ്റെ നീലയിലേക്ക്
എടുത്തുകിടത്തിയിട്ടുണ്ടാവുമോ
വേടൻ

ഓരോ അലക്ഷ്യ അമ്പും
തീർത്ഥമാവും വണ്ണം 
കൂടുതൽ പരിശുദ്ധമാവും കൃഷ്ണൻ

ഇനിയും ഒഴുകിത്തീരാത്ത നീലനിറത്തിൻ്റെ നദി എന്നൊരു
അഭിസംബോധന തൽക്കാലം.
തൽസമയം അതിൻ്റെ നീലനിറം.

Comments

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...