Skip to main content

ഒഴുകിപ്പോകുന്നു

പിന്നിലേക്ക് നീന്തി മീനുകൾ നടും ഞാറ്
പതിയേ ഒരു പാടമാവും പുഴ

അവളുടെ കാതിന്നരികിൽ ഞാൻ പിന്നിലേക്ക് നീന്തുന്നു
എന്നെങ്കിലും മീനാകുവാനുള്ള
എന്റെ അപേക്ഷ,
അവളുടെ ചുണ്ടുകൾക്കരികിൽ

ഉടലിന്റെ റേഡിയോകളെ
പാടുവാൻ വെച്ച് അറിയിപ്പുകളുടെ
പാടുകളുമായി
അവൾക്ക് ചുറ്റും
വയലും വീടും എന്ന കാറ്റടിക്കുന്നു

തനിയേ കാറ്റടിച്ചടയും
വാതിലുകൾക്ക് അവൾ 
വീടിന്റെ ഇങ്ക് കൊടുക്കുന്നു
അതും അത്രയും ശ്രദ്ധിച്ച് 
വാൽസല്യം ചേർത്ത് കുഞ്ഞിനെ പ്പോലെ

യൂക്കാലിപ്റ്റസ് ഇലകളുടെ 
നദിയാകും ഋതു

വിരിയുന്നത് ചാരി മൊട്ടുകൾ
ഇതളുകൾ മാത്രം ചാരും
പൂക്കളും

അതിന്റെ അരക്കെട്ടുപേക്ഷിച്ച് മഴ
പാദങ്ങൾ മാത്രമണിഞ്ഞ്, 
നടന്നുപോകും വഴി
ഋതു ഏതോ പൂവിന്റെ അതിഥി

നമ്മുടെ നഗ്നതകൾ,
അതേ മഴയിൽ കയറിനിൽക്കുന്നു
ഉടലിന്റെ തീർത്ഥാടകരാവുന്നു

എത്ര അടക്കിപ്പിടിച്ചിട്ടും
ശൂന്യത മുകളിലേക്ക് പറന്നുയരും
മെർലിൻമെൻട്രോ ആകാശം,
ഉടലിന്നരികിൽ

ഇപ്പോൾ
ഞാനും എന്റെ മീനും
നിന്റെ പിന്നിലേക്കൊഴുകും
കാതുകളുടെ അതിഥി

നമ്മുടെ അടക്കിപ്പിടിച്ച നഗ്നതയിലൂടെ ഒരു കളിവഞ്ചി ഒഴുകിപ്പോകുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...