നീ കടൽക്കൊള്ളക്കാരന്റെ ഭാര്യ
ഓരോ കൊള്ളയും കഴിഞ്ഞാൽ അയാളിത്ര
നന്നാവുന്നതെന്തിനാണെന്ന് ഞാൻ വിചാരിക്കുന്നു
കടൽകൊള്ള കഴിഞ്ഞാൽ
അയാൾ ഏറ്റവും കൂടുതൽ സമയം,
ചിലവഴിയ്ക്കുന്നത്
നിന്നെ സ്നേഹിക്കുവാനാണെന്ന്
നീ പറയുന്നു
അയാൾക്ക് താമരവിരിയുന്ന മണമാണെന്ന്,
അയാൾക്ക് മാറത്ത്
നീലപ്പൊന്മാൻ നിറമുള്ള ചുണങ്ങുണ്ടെന്ന്,
അത് പക്ഷിയോളം പറക്കുമെന്ന്
കൊള്ളയുടെ ഭാഗമായി അയാൾ
ഭാര്യയും കുഞ്ഞുമുള്ള ഒരു നാവികനെ
അതിക്രൂരമായി കൊന്നിട്ടുണ്ട്.
അത് നീ എന്നോട്,
ഒരു കൂസലുമില്ലാതെ പറയുന്നു.
എന്തിനാണ് അയാളിങ്ങനെ കൊള്ളയടിക്കുന്നത് ?
എന്ന് ചോദിക്കുമ്പോൾ നീ ചിരിക്കുന്നു
അതും ഉറക്കെയുറക്കെ.
പക്ഷികൾ അകന്നകന്നുപോകുമ്പോലെ.
അവരുടെ സമയം കൊള്ളയടിക്കുന്നുണ്ടാവും
അല്ലാതെ അയാൾ ആരെയും കൊല്ലുന്നുണ്ടാവില്ല
സ്വയം ആശ്വസിപ്പിക്കുവാനെന്നോണ്ണം
ഞാൻ പറയുന്നു
അപ്പോഴും,
എന്റെ ഓർമ്മ അതിന്റെ ഗൂഗിളിൽ
തിരയുന്നുണ്ട്,
എന്തിനാണ്
കടൽകൊള്ളക്കാർ അവരുടെ ഒരു കണ്ണ്
മറയ്ക്കുന്നത് ?
എന്തിനാണ് അവർ
മക്കാവു എന്ന പേരുള്ള തത്തകളെ
ഓമനകളായി
ചുമലിൽ കരുതുന്നത്
കണ്ണുകൾ പാതിമറച്ചാൽ,
ഒരു പകൽ കൊള്ളക്കാരനാവുകയാണ്
സൂര്യൻ.
ജീവിതം പാതി മറച്ചവർ,
ഏത് നിമിഷവും കൊള്ളയടിക്കപ്പെട്ടേക്കാവുന്ന,
കൊല്ലപ്പെട്ടേക്കാവുന്ന
നാവികരും വഴിയാത്രക്കാരും
എല്ലാ കൊള്ളകൾക്കൊടുവിലും
അയാൾ അരികിൽ കരുതി
നിന്നിലേക്ക് തുറക്കുന്ന ഒരു ജാലകം
കപ്പലൊഴിയും നേരം,
അരക്കെട്ടിന്റെ അഴിയുള്ള ജാലകം
എന്ന് ഉടലിനെ
എടുത്തുവെയ്ക്കുന്നിടമെല്ലാം
അപ്പോൾ അയാൾക്ക് വീടായി
അരക്കെട്ടുകളും ജാലകങ്ങളും
ഒരു കടൽക്കൊള്ളക്കാരന്റെ അരക്കെട്ടിന്
ഒരുലച്ചിൽ കൂടുതലാണ്
എന്നാവും നിന്റെയുള്ളിൽ
ഇപ്പോൾ അയാളുടെ ഉലച്ചിലിനെ
കൊന്തിത്തൊട്ടുകളിക്കുന്ന
ഒരു കുട്ടിയുണ്ടാവും നിന്റെ ഉള്ളിൽ
ഒരു ഓർമ്മറാഞ്ചിപ്പക്ഷിയാവുകയാണ്
കാലം.
പഴക്കം ഒരു പുള്ളിപുലി
അതിനെ കൊള്ളക്കാരൻ
കഥകൾ കൊടുത്ത് ഓമനിയ്ക്കുകയാണ്
അവളുടെ ഓർമ്മകളിൽ
കടൽകൊള്ളക്കാർ കയറുമ്പോൾ
കപ്പലുകൾ ഓർത്തുവെയ്ക്കും
ഒരുലച്ചിലുണ്ട്
മുള്ളുകളുള്ള കടൽ
കപ്പൽ മാത്രം മാറുന്നു
കൊലകളുടെ, കൊള്ളകളുടെ
പഴക്കമുള്ള കപ്പലിൽ
ഭാരമുള്ള കഥകളാണ്,
പല കപ്പലുകളുടേയും
നങ്കൂരം
പറക്കലൊതുക്കുന്നു
പക്ഷി അതിന്റെ നങ്കൂരമായി
നീലയും നിലത്തേയ്ക്കിടുന്നു
കാക്കകളെ കടൽ മണപ്പിച്ചുനോക്കുന്നു
അവയുടെ കറുപ്പ്
വെളുപ്പിൽ നേർപ്പിച്ച് കടൽകാക്കകൾക്ക്
വിതറുന്നു
കടൽചൂര് കലർന്ന
ഉണങ്ങിയ കുരുമുളകിന്റെ
മണമാണ് ഇപ്പോൾ അവൾക്ക്
ഒരു തിരമാല മാത്രം തിരശ്ശീല
പ്രതീക്ഷ എന്ന കൊളുത്തിവെച്ച നാളം.
കാലം എന്ന നിലവിളക്ക്.
കപ്പലുകൾ,
കടലുകളിലെ ആടും കഥകളിവേഷക്കാർ
കഥകളിലെ മിത്ത്
ചുറ്റിവരും കപ്പൽ
മുദ്രവെച്ച കവറിൽ
ഞാൻ കൊല്ലപ്പെട്ട നാവികൻ
എന്ന എന്റെ ഓർമ്മ
നീയാ നാവികനാവല്ലേ എന്ന
നിന്റെ അടുത്തടുത്തുവരും
പ്രാർത്ഥന
മുറിവേറ്റതിനും മരിയ്ക്കുന്നതിനുമിടയിലെ
ഓർമ്മയുടെ കടലിടുക്ക്
അടുത്ത ജന്മം എന്ന കപ്പലിൽ
നമ്മൾ രണ്ട് യാത്രക്കാർ
അവളെത്തൊടും നീയെന്ന വാക്കാണ്
കടൽ
നിനക്കിപ്പോൾ
വല്ലാതെ ഇറുകിത്തുടങ്ങിയിട്ടുണ്ട്,
കൊള്ളക്കാരന്റെ ഭാര്യയാകുന്നതിന് മുമ്പ്
നീ ധരിച്ചിരുന്ന
കൊല്ലപ്പെട്ട നാവികന്റെ ഭാര്യ എന്ന കുപ്പായം.
ഉയ്യയ്യോ 🥰
ReplyDelete