Skip to main content

നാണംകുണുങ്ങികളുടെ ദൈവം

നാണംകുണുങ്ങിയായി
ദൈവത്തിന്റെ പരിസരങ്ങളിൽ
വന്നുനിൽക്കും,
ആദ്യകാലകവിതകൾ

നിർവ്വചനങ്ങൾക്കുമപ്പുറം
പൂർണ്ണമായി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത
ഒന്നായി
മനുഷ്യർക്കിടയിൽ
ഒളിച്ചുംപാത്തും കഴിയും
പ്രണയം

മനുഷ്യർ കവിതകളെ 
അടുത്തേയ്ക്ക് വിളിക്കുന്നു

നാണിച്ചും മടിച്ചും 
കവിതകൾ, 
മനുഷ്യർക്കടുത്തേയ്ക്ക് വരുന്നു

കവിതകൾ അടുത്തേയ്ക്ക് വരും,
മനുഷ്യരുടെ മുഖത്തും,
നാണം
അതും കാണാവുന്ന വിധം

ദൈവമിപ്പോൾ ആ രംഗം
ചിത്രീകരിക്കും സംവിധായകൻ.

2

കാലം,
മനുഷ്യരുടെ മുഖത്തേയ്ക്ക് തിരിയും
ട്രോളിയുടലുള്ള 
പഴഞ്ചൻക്യാമറ

ദൈവം ഇപ്പോൾ
മനുഷ്യരുടെ കൂടുതൽ അടുത്ത്.
കവിതകളിൽ നിന്നകന്ന്

പ്രണയം അനേകം നിറങ്ങളിൽ.
കാലം, 
അതിനും പിന്നിൽ
അപ്പോഴും ബ്ലാക്ക് & വൈറ്റിൽ

ദൈവത്തിനിപ്പോൾ,
ആ നിമിഷങ്ങൾ ആലേഖനം ചെയ്യും 
ഛായാഗ്രാഹകന്റെ നോട്ടം,
ഭാവം

3

തുടർച്ചയുമായി ഇടകലർന്നിട്ടുണ്ടെന്നേയുള്ളു
ദൈവം ഇപ്പോഴും 
തന്റെ
കറുപ്പിലും വെളുപ്പിലും

സംഭാഷണങ്ങൾ പോലും 
സംവിധാനം ചെയ്യപ്പെടേണ്ടതുള്ളത് കൊണ്ടാവണം,
നിർമ്മിയ്ക്കപ്പെടും
ഡോക്കുമെൻറികളിൽ പോലും
എന്റെ ദൈവത്തിനിപ്പോൾ
അധികം സംസാരങ്ങളില്ല

ദൈവമിപ്പോൾ,
സംസാരിക്കുവാൻ നാണമുള്ള 
ഒരാളെന്ന് നീ
അതും കവിതയിൽ.

4

വിരിഞ്ഞുകഴിഞ്ഞ പൂവിന്റെ നാണം
നീ എടുത്തുവെയ്ക്കും ഇടങ്ങൾ

ഇപ്പോൾ,
ദൈവത്തിന്റെ മുഖത്തും
സൂചിമുഖിപ്പക്ഷികൾ കൂട് കൂട്ടും
നാണം

ദൈവത്തിന്റെ ഉടൽ
തൂക്കണാംകിളികളുടെ കൂട്

നീ പക്ഷികൾക്കും മുമ്പേ
നാണം കുണുങ്ങുന്നു.
നാണം ഇപ്പോൾ കിഴക്ക്
അതും ഉദിച്ചിട്ടില്ലാത്ത വണ്ണം
സൂര്യന്നടുത്ത്

5

ദൂരെ നിന്ന് നോക്കിയാൽ
കുണുങ്ങലുകളുടെ കാലടികളിൽ
നടന്നുപോകും
ദൈവം

കൃത്യമായി പറഞ്ഞാൽ
നിന്റെ നാണംകുണുങ്ങലിൽ 
പങ്കടുക്കുന്ന ദൈവം

നീ നാണംകുണുങ്ങുന്നു
ദൈവവും നാണംകുണുങ്ങുന്നു

തിരിഞ്ഞുനോക്കുമ്പോൾ
നിന്റെ നാണത്തിന് 
അവതാരികയെഴുതും ദൈവം

പരസ്പരം പരിചയപ്പെടുന്നില്ല
നാണംകുണുങ്ങികളുടെ ദൈവം.
നാണം, 
അവയുടെ ദേവാലയങ്ങൾ.

6

ഒരേ നാണത്തിന്റെ രണ്ടറ്റത്ത്
നീയും ദൈവവും

ദൈവം ഇപ്പോൾ 
രണ്ട് നാണങ്ങൾക്കിടയിൽ കൂടുതൽ ഞെരുങ്ങുന്നു

ഒരു പക്ഷേ ദൈവത്തിന് 
കൂടുതൽ നാണം

ശരിയ്ക്കും പറഞ്ഞാൽ 
കവിതയിൽ,
കൂടുതൽ നാണം,
ദൈവത്തിനനുവദിക്കുന്ന നീ

നാണം കുണുങ്ങികളുടെ ദൈവം 
എന്ന് നീ കവിതയിൽ

7

നാണം, 
കടുംനിറമുള്ള
ഒരു ജമന്തിപ്പൂവാണെന്ന് നീ

പൂക്കൾ ആടുംവണ്ണം
ദൈവം അത് കേൾക്കുന്നു
തലകുലുക്കുന്നു
ശരിവയ്ക്കുന്നു

ദൈവം,
നാണത്തിന്റെ അയൽക്കാരൻ.
നാണം കുണുങ്ങലുകളുടെ തയ്യൽക്കാരനും

ഒരേ സമയം ദൈവം
നാണത്തിൽ തലപൂഴ്ത്തിവെച്ച്
കൈകളും കാലുകളും  
തുണിയിൽ ചലിപ്പിയ്ക്കുന്നു

നാണം ഒരു എബ്രോയിഡറിവർക്കാണെന്ന്
അപ്പോഴും നീ കവിതയിൽ

തുണിയിൽ
തയ്യൽമെഷിനുകളുടെ കുരുവികൾ
നാണം നാണം എന്ന് അവയ്ക്ക്
ചിറകടികൾ

അതേസമയം പ്രണയത്തിൽ 
പാട്ടുരംഗത്തിൽ  
നിറമുള്ള വസ്ത്രങ്ങൾ
അയയിൽ 
അലക്കിവിരിയ്ക്കുന്ന നീ

8

നിന്റെ ഋതുക്കളെല്ലാം നഗ്നം.
വസന്തം ഒഴിച്ച്.
നിന്റെ വസന്തത്തിന്റെ നാണം ,
ഒരു ജമന്തിപ്പൂ കൊണ്ട് മറയ്ക്കുന്ന നീ

പ്രസക്തി നഷ്ടപ്പെട്ട നാണമാണ്,
ദൈവം എന്ന് നീ 
അപ്പോഴും കവിതയിൽ 

നാണം ഒരു കുരുവി
നീയത് വശങ്ങളിലേയ്ക്ക് 
നീക്കിനീക്കി വെയ്ക്കുന്നു
ആകാശം ശൂന്യം

അറുപത്തിനാലു കളങ്ങളിൽ
ദൈവത്തിന്റെ ഉടൽ
നഗ്നത ഒരു കരു
നാണം ഒരു പക്ഷി

9

നാണവും പുസ്തകങ്ങളും 
നാണത്തിന്റെ പുസ്തകമെടുക്കുവാൻ വരും ദൈവം

കടുംനിറത്തിന്റെ നാണമുള്ള ദൈവം

നാണത്തിന്,
മറിച്ചുനോക്കാത്ത
പുത്തൻ പുസ്തകത്തിന്റെ മണമാണെന്ന് 
ലൈബ്രേറിയനായ പൂവ്

നീ നാണത്തിന്റെ ലൈബ്രറി

നിന്റെ രതിജന്യതീർത്ഥാടനങ്ങൾ
എന്ന പുസ്തകത്തിലെ
നാലുമണിയ്ക്ക് നാണം വരുന്ന ദൈവങ്ങൾ, 
എന്ന അധ്യായത്തിലെ
വെറും ഒരു സൂചിക മാത്രമായിട്ടുണ്ട്
ഇപ്പോൾ ദൈവം

പങ്കൊന്നുമില്ല എനിയ്ക്ക് ഒന്നിലും
എന്നാലും
എനിക്കിപ്പോൾ 
ഒരു ജമന്തിപ്പൂവെങ്കിലും 
ഇറുക്കാതെ വയ്യ, 
കാരണം,
കവിതയിൽ നാണം മറയ്ക്കുവാൻ അതിന്റെ നിറമെങ്കിലും ...








Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...