Skip to main content

നാണംകുണുങ്ങികളുടെ ദൈവം

നാണംകുണുങ്ങിയായി
ദൈവത്തിന്റെ പരിസരങ്ങളിൽ
വന്നുനിൽക്കും,
ആദ്യകാലകവിതകൾ

നിർവ്വചനങ്ങൾക്കുമപ്പുറം
പൂർണ്ണമായി രൂപപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത
ഒന്നായി
മനുഷ്യർക്കിടയിൽ
ഒളിച്ചുംപാത്തും കഴിയും
പ്രണയം

മനുഷ്യർ കവിതകളെ 
അടുത്തേയ്ക്ക് വിളിക്കുന്നു

നാണിച്ചും മടിച്ചും 
കവിതകൾ, 
മനുഷ്യർക്കടുത്തേയ്ക്ക് വരുന്നു

കവിതകൾ അടുത്തേയ്ക്ക് വരും,
മനുഷ്യരുടെ മുഖത്തും,
നാണം
അതും കാണാവുന്ന വിധം

ദൈവമിപ്പോൾ ആ രംഗം
ചിത്രീകരിക്കും സംവിധായകൻ.

2

കാലം,
മനുഷ്യരുടെ മുഖത്തേയ്ക്ക് തിരിയും
ട്രോളിയുടലുള്ള 
പഴഞ്ചൻക്യാമറ

ദൈവം ഇപ്പോൾ
മനുഷ്യരുടെ കൂടുതൽ അടുത്ത്.
കവിതകളിൽ നിന്നകന്ന്

പ്രണയം അനേകം നിറങ്ങളിൽ.
കാലം, 
അതിനും പിന്നിൽ
അപ്പോഴും ബ്ലാക്ക് & വൈറ്റിൽ

ദൈവത്തിനിപ്പോൾ,
ആ നിമിഷങ്ങൾ ആലേഖനം ചെയ്യും 
ഛായാഗ്രാഹകന്റെ നോട്ടം,
ഭാവം

3

തുടർച്ചയുമായി ഇടകലർന്നിട്ടുണ്ടെന്നേയുള്ളു
ദൈവം ഇപ്പോഴും 
തന്റെ
കറുപ്പിലും വെളുപ്പിലും

സംഭാഷണങ്ങൾ പോലും 
സംവിധാനം ചെയ്യപ്പെടേണ്ടതുള്ളത് കൊണ്ടാവണം,
നിർമ്മിയ്ക്കപ്പെടും
ഡോക്കുമെൻറികളിൽ പോലും
എന്റെ ദൈവത്തിനിപ്പോൾ
അധികം സംസാരങ്ങളില്ല

ദൈവമിപ്പോൾ,
സംസാരിക്കുവാൻ നാണമുള്ള 
ഒരാളെന്ന് നീ
അതും കവിതയിൽ.

4

വിരിഞ്ഞുകഴിഞ്ഞ പൂവിന്റെ നാണം
നീ എടുത്തുവെയ്ക്കും ഇടങ്ങൾ

ഇപ്പോൾ,
ദൈവത്തിന്റെ മുഖത്തും
സൂചിമുഖിപ്പക്ഷികൾ കൂട് കൂട്ടും
നാണം

ദൈവത്തിന്റെ ഉടൽ
തൂക്കണാംകിളികളുടെ കൂട്

നീ പക്ഷികൾക്കും മുമ്പേ
നാണം കുണുങ്ങുന്നു.
നാണം ഇപ്പോൾ കിഴക്ക്
അതും ഉദിച്ചിട്ടില്ലാത്ത വണ്ണം
സൂര്യന്നടുത്ത്

5

ദൂരെ നിന്ന് നോക്കിയാൽ
കുണുങ്ങലുകളുടെ കാലടികളിൽ
നടന്നുപോകും
ദൈവം

കൃത്യമായി പറഞ്ഞാൽ
നിന്റെ നാണംകുണുങ്ങലിൽ 
പങ്കടുക്കുന്ന ദൈവം

നീ നാണംകുണുങ്ങുന്നു
ദൈവവും നാണംകുണുങ്ങുന്നു

തിരിഞ്ഞുനോക്കുമ്പോൾ
നിന്റെ നാണത്തിന് 
അവതാരികയെഴുതും ദൈവം

പരസ്പരം പരിചയപ്പെടുന്നില്ല
നാണംകുണുങ്ങികളുടെ ദൈവം.
നാണം, 
അവയുടെ ദേവാലയങ്ങൾ.

6

ഒരേ നാണത്തിന്റെ രണ്ടറ്റത്ത്
നീയും ദൈവവും

ദൈവം ഇപ്പോൾ 
രണ്ട് നാണങ്ങൾക്കിടയിൽ കൂടുതൽ ഞെരുങ്ങുന്നു

ഒരു പക്ഷേ ദൈവത്തിന് 
കൂടുതൽ നാണം

ശരിയ്ക്കും പറഞ്ഞാൽ 
കവിതയിൽ,
കൂടുതൽ നാണം,
ദൈവത്തിനനുവദിക്കുന്ന നീ

നാണം കുണുങ്ങികളുടെ ദൈവം 
എന്ന് നീ കവിതയിൽ

7

നാണം, 
കടുംനിറമുള്ള
ഒരു ജമന്തിപ്പൂവാണെന്ന് നീ

പൂക്കൾ ആടുംവണ്ണം
ദൈവം അത് കേൾക്കുന്നു
തലകുലുക്കുന്നു
ശരിവയ്ക്കുന്നു

ദൈവം,
നാണത്തിന്റെ അയൽക്കാരൻ.
നാണം കുണുങ്ങലുകളുടെ തയ്യൽക്കാരനും

ഒരേ സമയം ദൈവം
നാണത്തിൽ തലപൂഴ്ത്തിവെച്ച്
കൈകളും കാലുകളും  
തുണിയിൽ ചലിപ്പിയ്ക്കുന്നു

നാണം ഒരു എബ്രോയിഡറിവർക്കാണെന്ന്
അപ്പോഴും നീ കവിതയിൽ

തുണിയിൽ
തയ്യൽമെഷിനുകളുടെ കുരുവികൾ
നാണം നാണം എന്ന് അവയ്ക്ക്
ചിറകടികൾ

അതേസമയം പ്രണയത്തിൽ 
പാട്ടുരംഗത്തിൽ  
നിറമുള്ള വസ്ത്രങ്ങൾ
അയയിൽ 
അലക്കിവിരിയ്ക്കുന്ന നീ

8

നിന്റെ ഋതുക്കളെല്ലാം നഗ്നം.
വസന്തം ഒഴിച്ച്.
നിന്റെ വസന്തത്തിന്റെ നാണം ,
ഒരു ജമന്തിപ്പൂ കൊണ്ട് മറയ്ക്കുന്ന നീ

പ്രസക്തി നഷ്ടപ്പെട്ട നാണമാണ്,
ദൈവം എന്ന് നീ 
അപ്പോഴും കവിതയിൽ 

നാണം ഒരു കുരുവി
നീയത് വശങ്ങളിലേയ്ക്ക് 
നീക്കിനീക്കി വെയ്ക്കുന്നു
ആകാശം ശൂന്യം

അറുപത്തിനാലു കളങ്ങളിൽ
ദൈവത്തിന്റെ ഉടൽ
നഗ്നത ഒരു കരു
നാണം ഒരു പക്ഷി

9

നാണവും പുസ്തകങ്ങളും 
നാണത്തിന്റെ പുസ്തകമെടുക്കുവാൻ വരും ദൈവം

കടുംനിറത്തിന്റെ നാണമുള്ള ദൈവം

നാണത്തിന്,
മറിച്ചുനോക്കാത്ത
പുത്തൻ പുസ്തകത്തിന്റെ മണമാണെന്ന് 
ലൈബ്രേറിയനായ പൂവ്

നീ നാണത്തിന്റെ ലൈബ്രറി

നിന്റെ രതിജന്യതീർത്ഥാടനങ്ങൾ
എന്ന പുസ്തകത്തിലെ
നാലുമണിയ്ക്ക് നാണം വരുന്ന ദൈവങ്ങൾ, 
എന്ന അധ്യായത്തിലെ
വെറും ഒരു സൂചിക മാത്രമായിട്ടുണ്ട്
ഇപ്പോൾ ദൈവം

പങ്കൊന്നുമില്ല എനിയ്ക്ക് ഒന്നിലും
എന്നാലും
എനിക്കിപ്പോൾ 
ഒരു ജമന്തിപ്പൂവെങ്കിലും 
ഇറുക്കാതെ വയ്യ, 
കാരണം,
കവിതയിൽ നാണം മറയ്ക്കുവാൻ അതിന്റെ നിറമെങ്കിലും ...








Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...