Skip to main content

കവിതകൾ നിർത്തുന്ന വിധം

മിന്നാംമിനുങ്ങുകൾക്ക് 
പെറ്റുകിടക്കുവാൻ
ഞാനെന്റെ സൂര്യനെ വിട്ടുകൊടുക്കുകയായിരുന്നു

പകൽ കൊണ്ട് മറച്ച മുറികൾ

പൂച്ചയേപ്പോലെ വെളിച്ചം
അതിന്റെ നാവുകൊണ്ട് നക്കി
പൊള്ളലേറ്റ സൂര്യൻ

അതിലൊരു മിന്നാമിന്നിയുടെ
പേറ്റുനോവിന്
പകലുകൾ കൊണ്ട് മറച്ച മുറിയിൽ
വയറ്റാട്ടിയെ പോലെ 
കൂട്ടിരിയ്ക്കും നിന്റെ കാത്

കണ്ണുകൾ പ്രസവമെടുക്കുന്നു

ഓർമ്മയുടെ വയറ്റാട്ടി
മടക്കിവെച്ച കാലുകളിൽ
ആടുന്ന തുടയിൽ 
വെളിച്ചം ഓർമ്മയുടെ കുഞ്ഞ്

നമ്മൾ
ആകാശത്തിന്റെ പ്രസവമെടുത്തു
തളർന്ന രണ്ടപ്പൂപ്പന്താടികൾ

നിന്റെ മൂക്കൂത്തിയിലെ
വെളിച്ചത്തിന്റെ കടത്തുകാരൻ കല്ല്
ഞാൻ ഒഴുക്ക് ഒളിച്ചുകടത്തും പുഴ

നിന്റെ മൂക്കൂത്തിയിലെ സുഷിരം
ഒരു മൃഗമാണ്
അത് വെള്ളം കുടിക്കുവാൻ വരും
അരുവിയായി
നിന്റെ മൂക്കൂത്തിക്കല്ലിൽ
ഞാൻ തെളിഞ്ഞുകിടക്കുന്നു

പ്രതിഫലനങ്ങൾ വെള്ളാരങ്കല്ലുകൾ
മീനുകൾ അവ ചുറ്റിപ്പോകുന്നു

ആകാശത്തിന്റെ നാഭിക്കുഴികളിൽ
ആകാശം ശേഖരിയ്ക്കുന്ന ഒരു നക്ഷത്രമുണ്ടായിരുന്നു എനിയ്ക്ക് 
എന്നൊരു കളവ് പറഞ്ഞു
കവിത നിർത്തുവാൻ
തുടങ്ങുകയായിരുന്നു ഞാൻ

കടുംനീലകൾക്ക് പാലൂട്ടും
മുലഞെട്ടുകളിലെ ഞാവൽ

ശലഭം കയറുമ്പോൾ
ഹൈറേഞ്ചിലൊക്കെ
ആകാശം എഴുന്നേറ്റ് 
സീറ്റൊഴിഞ്ഞു കൊടുക്കുമായിരുന്നു എന്ന് 
കവിതയ്ക്കരികിലെ നീ.

ഞാൻ കഥ നിർത്തികൊടുക്കുന്നു
നിന്റെയൊരു മൂളൽ കവിതയിലേയ്ക്ക്
കയറുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.