Skip to main content

ജമന്തികളോടൊപ്പം

ജമന്തികളോടൊപ്പം 
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ബുദ്ധജമന്തി

വെയിലിന്റെ പശ 
കൊണ്ടൊട്ടിച്ച
സൂര്യൻ
അന്തിമയങ്ങും മുമ്പ്

ജമന്തി
ബുദ്ധനോടൊപ്പം ഒരന്തിമയങ്ങിയ പൂവാകുന്നു

അധികം വരുന്ന ജമന്തിനിറം
ഒരു ബുദ്ധഭിക്ഷു 
വസ്ത്രത്തിൽ പുരട്ടുന്നത് പോലെ

അധികം വരുന്ന ധ്യാനം തലയിൽ തേച്ച്
ഗ്രാമത്തിലേയ്ക്ക്
പോസ്റ്റ്മാനേപ്പോലെ 
സ്ഥലംമാറി വരുന്നൊരാൾ
ബുദ്ധനാണെന്നിരിക്കട്ടെ

ഒന്നോർത്താൽ
എന്നും ഒരു സന്ധ്യ അധികം വരുന്നയിടം
ഗ്രാമമാകുന്നുണ്ട്

ഒരു ഓർമ്മ എടുത്തുവെച്ച് ജമന്തിപ്പൂവാകുന്ന ഇടത്തിലൂടെ സഞ്ചരിയ്ക്കുന്ന ഒരാൾ
ജമന്തിപ്പാടത്തിലെത്തുമ്പോൾ
ജമന്തിപ്പൂവായി
തിരിഞ്ഞുനോട്ടം ഇറുത്തെടുക്കും പോലെ

ജമന്തിപ്പൂവ് ആവശ്യപ്പെടുന്ന നിർത്ത്
ഒരുപക്ഷേ
തമിഴ്ഗ്രാമത്തിലൂടെ ഓടുന്ന
ഒരു ബസ്സ് പോലെ
എന്റെ കവിത പാലിക്കേണ്ടതുണ്ട്

അങ്ങിനെ നിർത്തിയാൽ
എന്റെ കവിതയിൽ നിന്നും ഇറങ്ങിയേക്കാവുന്ന ജമന്തിപ്പൂവ്

നീട്ടിത്തുപ്പ് ഒഴിവാക്കി
ബന്ദിചേർത്ത മുറുക്കാൻ
മുറുക്കിയിരിക്കും നിറങ്ങൾ

ആദ്യം കാണുന്ന നിറത്തിനോട് ചോദിച്ചേക്കാവുന്ന വഴി
അതിലൂടെയാണ് ഇനി നടത്തം
അതും ജമന്തിപ്പൂക്കൾ പുരണ്ടത്

കടന്നുപോകണം
പൂക്കളുടെ കൊന്തിത്തൊട്ട് കളിയിലെ
ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ്
ചെട്ടിമല്ലീ എന്നീ ചുവടുകൾ

എത്തുമ്പോൾ
പകലിന്റെ കൊമ്പുകൾ
വേനലോളം കുലുക്കി
നിറം മറികടന്ന്
ഒരൽപ്പം അല്ല ചേർത്താൽ,
ഋതു അതിന്റെ നിറം.
ഒരു ജല്ലിക്കെട്ട് കാളയാവും
സൂര്യൻ

അരികിൽ ജമന്തിപ്പൂ വിരിഞ്ഞുനിൽക്കും
ധ്യാനഋഷഭം
മഞ്ഞുവിരട്ടൽ എന്ന ഗ്രാമീണ പദം

കൊമ്പിൽ തൂങ്ങി മെരുക്കുമോ
എന്തിനും പോന്ന
ഒരു താൽക്കാലിക 
തമിഴ് യുവാവാകുമോ
അവസാനം നീട്ടുള്ള
തമിഴ്ഭാഷയോളം 
കാത് ഞാത്തിയിട്ട ബുദ്ധൻ?

പാതിയടഞ്ഞ ധ്യാന ഇമകൾക്ക്
താഴെ
മെരുക്കം ഒരു ജമന്തിപ്പൂവ്

നടത്തത്തിൽ
മടക്കം കലർത്തിയാൽ
നടക്കാതെപോയ ജല്ലിക്കട്ടിലെ
കാളയാവും സൂര്യൻ

ഇപ്പോൾ
പ്രാർത്ഥനയിൽ
പൂക്കളോടൊപ്പം 
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ജമന്തിബുദ്ധൻ.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...