Skip to main content

ജമന്തികളോടൊപ്പം

ജമന്തികളോടൊപ്പം 
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ബുദ്ധജമന്തി

വെയിലിന്റെ പശ 
കൊണ്ടൊട്ടിച്ച
സൂര്യൻ
അന്തിമയങ്ങും മുമ്പ്

ജമന്തി
ബുദ്ധനോടൊപ്പം ഒരന്തിമയങ്ങിയ പൂവാകുന്നു

അധികം വരുന്ന ജമന്തിനിറം
ഒരു ബുദ്ധഭിക്ഷു 
വസ്ത്രത്തിൽ പുരട്ടുന്നത് പോലെ

അധികം വരുന്ന ധ്യാനം തലയിൽ തേച്ച്
ഗ്രാമത്തിലേയ്ക്ക്
പോസ്റ്റ്മാനേപ്പോലെ 
സ്ഥലംമാറി വരുന്നൊരാൾ
ബുദ്ധനാണെന്നിരിക്കട്ടെ

ഒന്നോർത്താൽ
എന്നും ഒരു സന്ധ്യ അധികം വരുന്നയിടം
ഗ്രാമമാകുന്നുണ്ട്

ഒരു ഓർമ്മ എടുത്തുവെച്ച് ജമന്തിപ്പൂവാകുന്ന ഇടത്തിലൂടെ സഞ്ചരിയ്ക്കുന്ന ഒരാൾ
ജമന്തിപ്പാടത്തിലെത്തുമ്പോൾ
ജമന്തിപ്പൂവായി
തിരിഞ്ഞുനോട്ടം ഇറുത്തെടുക്കും പോലെ

ജമന്തിപ്പൂവ് ആവശ്യപ്പെടുന്ന നിർത്ത്
ഒരുപക്ഷേ
തമിഴ്ഗ്രാമത്തിലൂടെ ഓടുന്ന
ഒരു ബസ്സ് പോലെ
എന്റെ കവിത പാലിക്കേണ്ടതുണ്ട്

അങ്ങിനെ നിർത്തിയാൽ
എന്റെ കവിതയിൽ നിന്നും ഇറങ്ങിയേക്കാവുന്ന ജമന്തിപ്പൂവ്

നീട്ടിത്തുപ്പ് ഒഴിവാക്കി
ബന്ദിചേർത്ത മുറുക്കാൻ
മുറുക്കിയിരിക്കും നിറങ്ങൾ

ആദ്യം കാണുന്ന നിറത്തിനോട് ചോദിച്ചേക്കാവുന്ന വഴി
അതിലൂടെയാണ് ഇനി നടത്തം
അതും ജമന്തിപ്പൂക്കൾ പുരണ്ടത്

കടന്നുപോകണം
പൂക്കളുടെ കൊന്തിത്തൊട്ട് കളിയിലെ
ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ്
ചെട്ടിമല്ലീ എന്നീ ചുവടുകൾ

എത്തുമ്പോൾ
പകലിന്റെ കൊമ്പുകൾ
വേനലോളം കുലുക്കി
നിറം മറികടന്ന്
ഒരൽപ്പം അല്ല ചേർത്താൽ,
ഋതു അതിന്റെ നിറം.
ഒരു ജല്ലിക്കെട്ട് കാളയാവും
സൂര്യൻ

അരികിൽ ജമന്തിപ്പൂ വിരിഞ്ഞുനിൽക്കും
ധ്യാനഋഷഭം
മഞ്ഞുവിരട്ടൽ എന്ന ഗ്രാമീണ പദം

കൊമ്പിൽ തൂങ്ങി മെരുക്കുമോ
എന്തിനും പോന്ന
ഒരു താൽക്കാലിക 
തമിഴ് യുവാവാകുമോ
അവസാനം നീട്ടുള്ള
തമിഴ്ഭാഷയോളം 
കാത് ഞാത്തിയിട്ട ബുദ്ധൻ?

പാതിയടഞ്ഞ ധ്യാന ഇമകൾക്ക്
താഴെ
മെരുക്കം ഒരു ജമന്തിപ്പൂവ്

നടത്തത്തിൽ
മടക്കം കലർത്തിയാൽ
നടക്കാതെപോയ ജല്ലിക്കട്ടിലെ
കാളയാവും സൂര്യൻ

ഇപ്പോൾ
പ്രാർത്ഥനയിൽ
പൂക്കളോടൊപ്പം 
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ജമന്തിബുദ്ധൻ.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!