Skip to main content

ജമന്തികളോടൊപ്പം

ജമന്തികളോടൊപ്പം 
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ബുദ്ധജമന്തി

വെയിലിന്റെ പശ 
കൊണ്ടൊട്ടിച്ച
സൂര്യൻ
അന്തിമയങ്ങും മുമ്പ്

ജമന്തി
ബുദ്ധനോടൊപ്പം ഒരന്തിമയങ്ങിയ പൂവാകുന്നു

അധികം വരുന്ന ജമന്തിനിറം
ഒരു ബുദ്ധഭിക്ഷു 
വസ്ത്രത്തിൽ പുരട്ടുന്നത് പോലെ

അധികം വരുന്ന ധ്യാനം തലയിൽ തേച്ച്
ഗ്രാമത്തിലേയ്ക്ക്
പോസ്റ്റ്മാനേപ്പോലെ 
സ്ഥലംമാറി വരുന്നൊരാൾ
ബുദ്ധനാണെന്നിരിക്കട്ടെ

ഒന്നോർത്താൽ
എന്നും ഒരു സന്ധ്യ അധികം വരുന്നയിടം
ഗ്രാമമാകുന്നുണ്ട്

ഒരു ഓർമ്മ എടുത്തുവെച്ച് ജമന്തിപ്പൂവാകുന്ന ഇടത്തിലൂടെ സഞ്ചരിയ്ക്കുന്ന ഒരാൾ
ജമന്തിപ്പാടത്തിലെത്തുമ്പോൾ
ജമന്തിപ്പൂവായി
തിരിഞ്ഞുനോട്ടം ഇറുത്തെടുക്കും പോലെ

ജമന്തിപ്പൂവ് ആവശ്യപ്പെടുന്ന നിർത്ത്
ഒരുപക്ഷേ
തമിഴ്ഗ്രാമത്തിലൂടെ ഓടുന്ന
ഒരു ബസ്സ് പോലെ
എന്റെ കവിത പാലിക്കേണ്ടതുണ്ട്

അങ്ങിനെ നിർത്തിയാൽ
എന്റെ കവിതയിൽ നിന്നും ഇറങ്ങിയേക്കാവുന്ന ജമന്തിപ്പൂവ്

നീട്ടിത്തുപ്പ് ഒഴിവാക്കി
ബന്ദിചേർത്ത മുറുക്കാൻ
മുറുക്കിയിരിക്കും നിറങ്ങൾ

ആദ്യം കാണുന്ന നിറത്തിനോട് ചോദിച്ചേക്കാവുന്ന വഴി
അതിലൂടെയാണ് ഇനി നടത്തം
അതും ജമന്തിപ്പൂക്കൾ പുരണ്ടത്

കടന്നുപോകണം
പൂക്കളുടെ കൊന്തിത്തൊട്ട് കളിയിലെ
ജണ്ടുമല്ലി, ബന്തി, കൊണ്ടപ്പൂവ്
ചെട്ടിമല്ലീ എന്നീ ചുവടുകൾ

എത്തുമ്പോൾ
പകലിന്റെ കൊമ്പുകൾ
വേനലോളം കുലുക്കി
നിറം മറികടന്ന്
ഒരൽപ്പം അല്ല ചേർത്താൽ,
ഋതു അതിന്റെ നിറം.
ഒരു ജല്ലിക്കെട്ട് കാളയാവും
സൂര്യൻ

അരികിൽ ജമന്തിപ്പൂ വിരിഞ്ഞുനിൽക്കും
ധ്യാനഋഷഭം
മഞ്ഞുവിരട്ടൽ എന്ന ഗ്രാമീണ പദം

കൊമ്പിൽ തൂങ്ങി മെരുക്കുമോ
എന്തിനും പോന്ന
ഒരു താൽക്കാലിക 
തമിഴ് യുവാവാകുമോ
അവസാനം നീട്ടുള്ള
തമിഴ്ഭാഷയോളം 
കാത് ഞാത്തിയിട്ട ബുദ്ധൻ?

പാതിയടഞ്ഞ ധ്യാന ഇമകൾക്ക്
താഴെ
മെരുക്കം ഒരു ജമന്തിപ്പൂവ്

നടത്തത്തിൽ
മടക്കം കലർത്തിയാൽ
നടക്കാതെപോയ ജല്ലിക്കട്ടിലെ
കാളയാവും സൂര്യൻ

ഇപ്പോൾ
പ്രാർത്ഥനയിൽ
പൂക്കളോടൊപ്പം 
ജമന്തിപ്പൂക്കളുടെ ഗ്രാമത്തിൽ
ജമന്തിബുദ്ധൻ.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!