Skip to main content

പിയാനോ ഇലകളുള്ള ഓർമ്മ ശിൽപ്പത്തിലെ ബുദ്ധൻ വായിക്കും വിധം

പനിനീർപ്പൂ,
ഒരു അഭിസംബോധനയാണെങ്കിൽ
ഒരു വിളികേൾക്കുവാൻ പ്രണയം
എടുക്കുന്നതെല്ലാം
അതായിരുന്നു തുടക്കം

നിറത്തിന്റെ ചോട്ടിൽ
മണം കൊണ്ടുണ്ടാക്കിയ
പനിനീർപ്പൂബുദ്ധൻ

ചന്ദനത്തിരിയിലെ ധൂപബുദ്ധൻ
നാളത്തിലെ ആളുന്ന ബുദ്ധൻ
ചെരാതിലെ മുനിയുന്ന ബുദ്ധൻ
മഴയിലെ തോരുന്ന ബുദ്ധൻ
പെയ്യുന്നതിലേയ്ക്ക് ചാരുന്ന ബുദ്ധൻ

അടരുന്ന 
ഓർക്കെസ്ട്രയിലകൾ കൊണ്ടുണ്ടാക്കിയ
മഞ്ഞനിറമുള്ള 
ശിശിരസിംഫണിയ്ക്ക് മുന്നിൽ
ശാന്തതയുടെ കൈ,
അലസമായ് വിരിയ്ക്കും
മ്യൂസിക്ക് കണ്ടക്ടർ ബുദ്ധൻ

പിണക്കത്തിന്റെ നുണക്കുഴി അണിയുന്നവൾക്ക്,
പിന്നിൽ നിന്നുള്ള കെട്ടിപിടിത്തം കൊണ്ടുണ്ടാക്കിയ
പിയാനോ ആവുന്നവൾക്ക്
കാതിന്നരികിലെ
സംഗീതബുദ്ധൻ

നിലാവ് ചുരുട്ടിവെച്ച മുടിയുള്ള ബുദ്ധൻ
ധ്യാനത്തിന്റെ സ്കൂൾ വിട്ടാൽ
കൂട്ടാൻ നിൽക്കുന്ന അമ്മമാർക്കിടയിലേയ്ക്ക്
സ്കൂൾക്കുട്ടിയെ പോലെ ഓടിവരുന്ന
ധ്യാനത്തിന്റെ നുണക്കുഴിയുള്ള ബുദ്ധൻ
ഒരു പക്ഷേ ഫ്ലാഷ്ബാക്കിലെ
ഒരേയൊരു ബ്ലാക്ക്ആൻവൈറ്റ് ബുദ്ധൻ.

Comments

ജനപ്രിയ പോസ്റ്റുകൾ

വേനൽ

വേനൽ എന്ന ഹോട്ടലിൽ നിന്ന്  നട്ടുച്ച ഭക്ഷണം കഴിക്കുന്നു  ആഹാരത്തിന്റെ ചൂട് കുറച്ചു  കുറഞ്ഞതിനു ആരോ കാലാവസ്ഥയെ  തെറി പറയുന്നു  സമയം ഘടികാരത്തിൽ  അത് കേട്ട് വിയർത്തൊലിക്കുന്നു  സഹികെട്ട് കാലാവസ്ഥ  സൂര്യനെ പിടിച്ചു ഒരു മരത്തിന്റെ ചുവട്ടിൽ കൊണ്ടിരുത്തുന്നു മരത്തിനെ സൂര്യൻ ഒഴിച്ചിട്ട സ്ഥലത്ത് നട്ട് പൂരിപ്പിക്കുന്നു ഇപ്പൊ സൂര്യൻ വിയർത്തൊലിക്കുന്നു മരം മുകളിൽ നിന്ന് കത്തി ജ്വലിക്കുന്നു, ഉയരങ്ങളിൽ നില്ക്കുന്നത് എന്തും കത്തും എന്നും അത് താഴെ നില്ക്കുന്നവയെ പൊള്ളിക്കുമെന്നും ആരോ വേവുന്ന തണലിന്റെ ഭാഷയിൽ അടുപ്പത്ത് വച്ച്  നുണ പറയുന്നു

തിരച്ചിൽ

 നിലാവ്  പോലെ  നര ഒളിച്ചു കാറ്റ് കൊള്ളാനിറങ്ങിയ രാത്രി പോലുള്ള നിന്റെ ഇരുണ്ട തലമുടി നക്ഷത്രങ്ങൾ രഹസ്യമായി പൂത്തിറങ്ങിയ നിന്റെ മുടിയിലെ മുല്ലപ്പൂക്കൾ നിന്റെ മുഖത്തിന്റെ മടിയിൽ ജാരനെ പോലെ പറ്റിചേർന്നു കിടക്കുന്ന എന്റെ ചുണ്ടുകൾ നിന്റെ നനുത്തചെവിയുടെ താഴ്വാരങ്ങളിലും  ഒരു ചോരനെ പോലെ മുല്ലപ്പൂ ഗന്ധം വകഞ്ഞു തിരയുന്നുണ്ടവ ഇപ്പോഴും ഏതോ മഴയത്ത് വിജനമായ ഒരിടവഴിയിൽ എന്റെ വരണ്ട ചുണ്ടിനടിയിലേയ്ക്ക് നനയാതെ കയറി നിൽക്കുന്നതിനിടയ്ക്കു നിന്റെ  മഷിത്തണ്ട് മണമുള്ള  ചുണ്ടിൽ നിന്നും വഴുതി   എവിടെയോ കളഞ്ഞുപോയ  നമ്മുടെ ചുംബന ശീൽക്കാരങ്ങൾ 

നിരപരാധി

ഞാൻ ഓഫീസിന്റെ ഒമ്പതാം നിലയിൽ നില്ക്കുന്നു താഴെ തിരക്കുള്ള തെരുവിലൂടെ വാഹനങ്ങൾ നിരനിരയായി കടന്നു പോകുന്നു നോക്കുമ്പോഴെല്ലാം  കടന്നു പോകുന്ന എല്ലാ വാഹനങ്ങളുടേയും മുമ്പിലെ ചക്രത്തിൽ എന്തോ പന്തി കേടു അത് എന്താണെന്നു ഉറപ്പിക്കാൻ ഞാൻ എന്റെ കണ്ണുകളെ അവിശ്വസിച്ചു കാലുകളെ ബലപ്പെടുത്തി താഴേക്കിറങ്ങുന്നു കണ്ണ് പരിശോധിക്കുവാൻ ഒരു വണ്ടി വിളിച്ചു വൈദ്യരുടെ അടുത്തേയ്ക്ക് പോകുന്നു ആ വണ്ടി ഇടിച്ചാണ് ഞാൻ മരിച്ചു പോകുന്നത് കുഴപ്പം എന്റെ കണ്ണിന്റെ അല്ല വണ്ടിക്കു തന്നെ എന്ന് വൈകി തിരിച്ചറിയുന്നു തെറ്റ് ചെയ്യാത്ത സ്വന്തം കണ്ണുകളെ അവിശ്വസിച്ച അപരാധിയായ ഞാൻ ഇനി വന്നിടത്തേക്കു സമാധാനമായി തിരിച്ചു പോകട്ടെ കൊല്ലുവാൻ ഇനിയും അനേകം കാരണങ്ങൾ അവിടെ എന്നെ കാത്തു നില്ക്കുന്നുണ്ടാവും!