Skip to main content

സ്വരം സൂര്യൻ വിതയ്ക്കും വിധം കവിത

രണ്ട് നിശ്വാസങ്ങൾ ചേർത്തടയ്ക്കുന്നു
വാതിലിന്റെ രൂപത്തിൽ കാറ്റു തുറക്കുന്നു

കേട്ടിട്ടുണ്ടോ
പൂവിൽ വന്ന് 
കാറ്റിൽ വന്ന് 
മൊട്ട് തട്ടുന്ന സ്വരം

വിരിയുന്ന ഒന്ന് നുണഞ്ഞു കിടക്കുന്ന
മുലപ്പൂപാൽ മണം.
മൊട്ടിൽ,
പാലൂട്ടുന്ന അമ്മ അനുഭവിയ്ക്കും
നിർവൃതി

കാറ്റ് ചുമക്കും
വിരിയുന്നത് എഴുതിപ്പഠിയ്ക്കും
പൂക്കളുടെ നാല് വര

അതിൽ
നിലാവിൽ തൊടും
നാലാമത്തെ വര
അതിൽ കുഞ്ഞു കിടക്കുന്നു

2

തുടക്കമൊന്നും ഇല്ലാത്ത
കവിതയെഴുതണമെന്ന് വിചാരിക്കുകയായിരുന്നു

തിടുക്കവും ഉണ്ടായില്ല തീരെ
തുടക്കത്തിന്റെ കടലിലെ 
ഒരു തിര വന്ന് വരിയായി

ഋതുക്കളുടെ പകർത്തിയെഴുത്തു പുസ്തകത്തിൽ ഒന്ന്
വസന്തമാവും വിധം
മാറോട് ചേർത്ത് പൊതിയിടുന്ന
മറ്റൊന്ന്
പൂവായി

ഭ്രമണമണിഞ്ഞവളെ
എന്നൊരു വിളി ഭൂമി കാതിൽ,
കൊളുത്തിവെയ്ക്കുമെങ്കിൽ
അമ്മ മണം പൂക്കൾക്ക്

മൂന്നരമണിക്കനൽ

ഉലയുന്നതിന്റെ നാളം
അടിച്ചുനനയ്ക്കും
ഉണരുന്നതിന്റെ കല്ല്

മറിയുന്ന മണത്തിന്റെ താളുകൾ 
മണത്തിന്റെ പേജ്നമ്പർ പതിയേ
ഒരു പൂവാകുന്നു

പൂക്കുന്നതിൽ വാക്കുകൾ വാക
തിരുകിക്കയറ്റുന്നത് പോലെ
നിറങ്ങളിൽ തിരുകിക്കയറ്റി
 ചോപ്പ്

കവിത സൂര്യന്റെ 
ഉന്തുവണ്ടി ഉന്തുന്നത് പോലെ
ഓരോ പൂക്കളേയും ഉന്തുന്നു

ഉന്തുന്നതിനിടയിൽ
കാലിലെ ഓരോ വിരലുകളേയും
കൊന്തിത്തൊട്ട് കളിയ്ക്കും
പൂക്കൾ

3

ഋതുക്കളേയും ഉന്തുന്നു കാലുകൾ

വിരൽനീട്ടി 
വിരലിന്റെ അറ്റത്തെ കുഞ്ഞ് തൊടുന്നതെല്ലാം അമ്മയാവുന്നു

തൊട്ടുനോക്കിയിട്ടുണ്ടോ
താരാട്ടിലൊഴിച്ചു വെയ്ക്കും
കുഞ്ഞിന്റെ ഉറക്കം

ആടുന്നത് കെടുത്തി
തൊട്ടിൽ എന്ന് കൊളുത്തി
വിരലിന്റെ അറ്റത്തെ
ഊറുന്ന ഊഞ്ഞാൽ എന്ന് പൂക്കൾ

അരക്കെട്ട് വിരിഞ്ഞ്
മുട്ടിലിഴയുന്നതിന്റെ 
ഒരു കുഞ്ഞ്
അതിന്റെ മൂളിപ്പാട്ടുകൾ വീണുകിടക്കും
ഇടം

വായിച്ചുകൊണ്ടിരുന്ന 
പുസ്തകത്തിന്റെ താള് 
കാറ്റിൽ മറിയുന്നത് പോലെ
കാറ്റ് കൊണ്ട് വിരലുണ്ടാക്കി
ഉടലിൽ വെയ്ക്കുന്നു 
അത് കവിതയിൽ തൊടുന്നു

4

മറിയുന്നതിൽ നിന്ന് 
ഉടലിന്നെ 
കാറ്റിന്റെ രൂപത്തിൽ 
വിലക്കുന്ന ഒന്ന് ശ്വാസമാവുന്നതാവണം

തുറന്നിരിയ്ക്കുവാൻ ജാലകപ്പാളിയിൽ
നീളത്തിൽ കുത്തിവെയ്ക്കുന്ന
കൊളുത്തിനേപ്പോലെ 
അമ്മ ഒരു ജന്നൽ
കുഞ്ഞ് ഒരു കൊളുത്ത്
അത് മാതൃത്വത്തിലേക്ക് തുറക്കുന്നു

അണയാതിരിക്കുവാൻ
എരിയുന്നതിന്റെ അറ്റത്ത് കൊളുത്തിവെയ്ക്കുന്ന ഒന്ന്
തീ നാളമാകുന്നത് പോലെ തന്നെ
എരിഞ്ഞ്
ഒറ്റപ്പെട്ട്

തേൻ പുരണ്ട തീ
തേനീച്ചക്കൂട്ടിലെ
കത്തുന്ന വെയിൽ സൂര്യൻ

മാറിമാറിപ്പറക്കുന്ന
തേനീച്ചയും സൂര്യനും

5

ചുമന്നുകൊണ്ടിടലാണ്
അണയാതിരിയ്ക്കലാണ്

വട്ടത്തിനകത്ത് നിന്ന് 
പൊള്ളിവരും കുമിളകൾ പൊട്ടാതെ
വട്ടത്തിനകത്ത് പിടിച്ചുകൊടുക്കും
പപ്പടം പോലെ
പൊട്ടാതെ പിടിച്ചുകൊടുക്കലാണ്
തലയിൽ

അതിനിടയിൽ
കുമിളകൾ മറികടക്കുന്നുണ്ട്
തിളച്ചയെണ്ണകൾ

കണ്ടില്ലെന്ന് നടിയ്ക്കും
പപ്പടം കുത്തിയുടെ അറ്റത്തെ 
മാനംമര്യാദകൾ

തിരയുടെ തലയിൽ
ആരോ പിടിച്ചുകൊടുക്കും 
കടൽ
അത് ചുമന്ന് അക്കരെ കൊണ്ടിടുന്നിടം
എന്ന് ചുരുക്കാമെങ്കിൽ
കാഴ്ച്ച തിരിച്ചുവിടുന്നു 
നോവിൽ നിന്നും 

ജമന്തിയൊരു 
പള്ളിക്കൂടമായിരുന്നുവെങ്കിൽ 
സ്കൂൾ വിട്ട്,
ആദ്യം ഓടിവരും നിറം

പൂക്കുമ്പോൾ
എനിയ്ക്ക്
മുമ്പേ നടക്കുന്നു വാക്ക്
പിന്നിൽ ഞാൻ

6

പുഴ അതിന്റെ ഒഴുക്കുഘടികാരത്തെ
കടൽ അതിന്റെ ജലത്തെ

സമയം കൊണ്ട് തൊടുംവിധം

കടലാസിലെ
ഉടഞ്ഞ കുടം 
അടുക്കുന്നതിനടുത്ത് 
ചിതറിയ ശബ്ദത്തെ

ചിതറുന്ന അക്കങ്ങളിൽ സമയം
അടുക്കുന്ന ശബ്ദം

തുള്ളികൾ വന്ന്
തള്ളിത്തുറക്കും
മഴ കൊണ്ടുണ്ടാക്കിയ വാതിൽ

ധൂളി നുണയും
കുഞ്ഞുമഴ

തൊടുന്നത് അടുക്കാമെങ്കിൽ
കാലത്തിനെ തീ,
അതിന്റെ വെളിച്ചം കൊണ്ട് തൊടുന്നു
എനിയ്ക്ക് പൊള്ളുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചംറാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...