Skip to main content

സ്വരം സൂര്യൻ വിതയ്ക്കും വിധം കവിത

രണ്ട് നിശ്വാസങ്ങൾ ചേർത്തടയ്ക്കുന്നു
വാതിലിന്റെ രൂപത്തിൽ കാറ്റു തുറക്കുന്നു

കേട്ടിട്ടുണ്ടോ
പൂവിൽ വന്ന് 
കാറ്റിൽ വന്ന് 
മൊട്ട് തട്ടുന്ന സ്വരം

വിരിയുന്ന ഒന്ന് നുണഞ്ഞു കിടക്കുന്ന
മുലപ്പൂപാൽ മണം.
മൊട്ടിൽ,
പാലൂട്ടുന്ന അമ്മ അനുഭവിയ്ക്കും
നിർവൃതി

കാറ്റ് ചുമക്കും
വിരിയുന്നത് എഴുതിപ്പഠിയ്ക്കും
പൂക്കളുടെ നാല് വര

അതിൽ
നിലാവിൽ തൊടും
നാലാമത്തെ വര
അതിൽ കുഞ്ഞു കിടക്കുന്നു

2

തുടക്കമൊന്നും ഇല്ലാത്ത
കവിതയെഴുതണമെന്ന് വിചാരിക്കുകയായിരുന്നു

തിടുക്കവും ഉണ്ടായില്ല തീരെ
തുടക്കത്തിന്റെ കടലിലെ 
ഒരു തിര വന്ന് വരിയായി

ഋതുക്കളുടെ പകർത്തിയെഴുത്തു പുസ്തകത്തിൽ ഒന്ന്
വസന്തമാവും വിധം
മാറോട് ചേർത്ത് പൊതിയിടുന്ന
മറ്റൊന്ന്
പൂവായി

ഭ്രമണമണിഞ്ഞവളെ
എന്നൊരു വിളി ഭൂമി കാതിൽ,
കൊളുത്തിവെയ്ക്കുമെങ്കിൽ
അമ്മ മണം പൂക്കൾക്ക്

മൂന്നരമണിക്കനൽ

ഉലയുന്നതിന്റെ നാളം
അടിച്ചുനനയ്ക്കും
ഉണരുന്നതിന്റെ കല്ല്

മറിയുന്ന മണത്തിന്റെ താളുകൾ 
മണത്തിന്റെ പേജ്നമ്പർ പതിയേ
ഒരു പൂവാകുന്നു

പൂക്കുന്നതിൽ വാക്കുകൾ വാക
തിരുകിക്കയറ്റുന്നത് പോലെ
നിറങ്ങളിൽ തിരുകിക്കയറ്റി
 ചോപ്പ്

കവിത സൂര്യന്റെ 
ഉന്തുവണ്ടി ഉന്തുന്നത് പോലെ
ഓരോ പൂക്കളേയും ഉന്തുന്നു

ഉന്തുന്നതിനിടയിൽ
കാലിലെ ഓരോ വിരലുകളേയും
കൊന്തിത്തൊട്ട് കളിയ്ക്കും
പൂക്കൾ

3

ഋതുക്കളേയും ഉന്തുന്നു കാലുകൾ

വിരൽനീട്ടി 
വിരലിന്റെ അറ്റത്തെ കുഞ്ഞ് തൊടുന്നതെല്ലാം അമ്മയാവുന്നു

തൊട്ടുനോക്കിയിട്ടുണ്ടോ
താരാട്ടിലൊഴിച്ചു വെയ്ക്കും
കുഞ്ഞിന്റെ ഉറക്കം

ആടുന്നത് കെടുത്തി
തൊട്ടിൽ എന്ന് കൊളുത്തി
വിരലിന്റെ അറ്റത്തെ
ഊറുന്ന ഊഞ്ഞാൽ എന്ന് പൂക്കൾ

അരക്കെട്ട് വിരിഞ്ഞ്
മുട്ടിലിഴയുന്നതിന്റെ 
ഒരു കുഞ്ഞ്
അതിന്റെ മൂളിപ്പാട്ടുകൾ വീണുകിടക്കും
ഇടം

വായിച്ചുകൊണ്ടിരുന്ന 
പുസ്തകത്തിന്റെ താള് 
കാറ്റിൽ മറിയുന്നത് പോലെ
കാറ്റ് കൊണ്ട് വിരലുണ്ടാക്കി
ഉടലിൽ വെയ്ക്കുന്നു 
അത് കവിതയിൽ തൊടുന്നു

4

മറിയുന്നതിൽ നിന്ന് 
ഉടലിന്നെ 
കാറ്റിന്റെ രൂപത്തിൽ 
വിലക്കുന്ന ഒന്ന് ശ്വാസമാവുന്നതാവണം

തുറന്നിരിയ്ക്കുവാൻ ജാലകപ്പാളിയിൽ
നീളത്തിൽ കുത്തിവെയ്ക്കുന്ന
കൊളുത്തിനേപ്പോലെ 
അമ്മ ഒരു ജന്നൽ
കുഞ്ഞ് ഒരു കൊളുത്ത്
അത് മാതൃത്വത്തിലേക്ക് തുറക്കുന്നു

അണയാതിരിക്കുവാൻ
എരിയുന്നതിന്റെ അറ്റത്ത് കൊളുത്തിവെയ്ക്കുന്ന ഒന്ന്
തീ നാളമാകുന്നത് പോലെ തന്നെ
എരിഞ്ഞ്
ഒറ്റപ്പെട്ട്

തേൻ പുരണ്ട തീ
തേനീച്ചക്കൂട്ടിലെ
കത്തുന്ന വെയിൽ സൂര്യൻ

മാറിമാറിപ്പറക്കുന്ന
തേനീച്ചയും സൂര്യനും

5

ചുമന്നുകൊണ്ടിടലാണ്
അണയാതിരിയ്ക്കലാണ്

വട്ടത്തിനകത്ത് നിന്ന് 
പൊള്ളിവരും കുമിളകൾ പൊട്ടാതെ
വട്ടത്തിനകത്ത് പിടിച്ചുകൊടുക്കും
പപ്പടം പോലെ
പൊട്ടാതെ പിടിച്ചുകൊടുക്കലാണ്
തലയിൽ

അതിനിടയിൽ
കുമിളകൾ മറികടക്കുന്നുണ്ട്
തിളച്ചയെണ്ണകൾ

കണ്ടില്ലെന്ന് നടിയ്ക്കും
പപ്പടം കുത്തിയുടെ അറ്റത്തെ 
മാനംമര്യാദകൾ

തിരയുടെ തലയിൽ
ആരോ പിടിച്ചുകൊടുക്കും 
കടൽ
അത് ചുമന്ന് അക്കരെ കൊണ്ടിടുന്നിടം
എന്ന് ചുരുക്കാമെങ്കിൽ
കാഴ്ച്ച തിരിച്ചുവിടുന്നു 
നോവിൽ നിന്നും 

ജമന്തിയൊരു 
പള്ളിക്കൂടമായിരുന്നുവെങ്കിൽ 
സ്കൂൾ വിട്ട്,
ആദ്യം ഓടിവരും നിറം

പൂക്കുമ്പോൾ
എനിയ്ക്ക്
മുമ്പേ നടക്കുന്നു വാക്ക്
പിന്നിൽ ഞാൻ

6

പുഴ അതിന്റെ ഒഴുക്കുഘടികാരത്തെ
കടൽ അതിന്റെ ജലത്തെ

സമയം കൊണ്ട് തൊടുംവിധം

കടലാസിലെ
ഉടഞ്ഞ കുടം 
അടുക്കുന്നതിനടുത്ത് 
ചിതറിയ ശബ്ദത്തെ

ചിതറുന്ന അക്കങ്ങളിൽ സമയം
അടുക്കുന്ന ശബ്ദം

തുള്ളികൾ വന്ന്
തള്ളിത്തുറക്കും
മഴ കൊണ്ടുണ്ടാക്കിയ വാതിൽ

ധൂളി നുണയും
കുഞ്ഞുമഴ

തൊടുന്നത് അടുക്കാമെങ്കിൽ
കാലത്തിനെ തീ,
അതിന്റെ വെളിച്ചം കൊണ്ട് തൊടുന്നു
എനിയ്ക്ക് പൊള്ളുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ഒരു നാളം

ഒരു തീയതിയാണ് ഉടൽ കലണ്ടറിൽ കലണ്ടറിനും ഉടലിനും ഇടയിൽ ഭിത്തിയിൽ ചാരിയിരിക്കും ശ്വാസം സമയത്തിൽ ചാരിയും ചാരാതെയും ഉടലിൽ ചാരി വെക്കാവുന്ന തമ്പുരു എന്ന വണ്ണം  ശ്രുതികളുമായി ശക്തമായി ഇടപഴകി കാതുകൾ ഒരു തീയതിയാണോ ഉടൽ എന്ന സംശയം, സംശയം അല്ലാതെയായി ഒരു സംശയമായി ഉടൽ കൊണ്ട് നടക്കാൻ തുടങ്ങി മറ്റ് സംശയങ്ങളുമായി ഉടലിന്നെ, സംശയങ്ങൾ ഏതുമില്ലാത്തവണ്ണം ഇടപഴകുവാനായി ഉദിക്കുന്നത് ഉഴപ്പി അപ്പോഴും  സംശയങ്ങളുടെ സൂര്യൻ വൈകുന്നേരങ്ങളുടെ സംശയം, മാത്രമായി അസ്തമയം സൂര്യരഹിത അസ്തമയങ്ങളുണ്ടായി വിരലിൻ്റെ അറ്റത്ത് വന്ന്  ഇറ്റിനിന്ന ആകാശം  അടർന്ന് നിലത്ത് വീഴാൻ മടിച്ചു പകരം അവ ഇലകളെ അടർത്തി നിലത്ത് വീഴൽ കുറച്ചു കേട്ടുകഴിഞ്ഞ ശേഷം പാട്ടുകൾ ശരീരത്തിൽ കുറച്ച് നേരം  തങ്ങിനിൽക്കുമ്പോലെ സമയത്തിൽ തങ്ങിനിൽക്കുവാൻ തങ്ങിനിൽപ്പുകൾ കടംകൊണ്ട അപ്പൂപ്പന്താടികളുണ്ടായി പരിവർത്തനങ്ങളുടെ തീർത്ഥാടനം അപ്പൂപ്പന്താടികളിലേക്ക് ഭാരമില്ലാതെ വരിയിട്ടു പിടിച്ചുനിന്നത് കൊണ്ട് മാത്രം  മരം എന്ന കുറ്റം ചെയ്തത് പോലെ കുറേ നേരം കാറ്റിനേ കേട്ടുനിന്നു,  പിന്നെ, കുറ്റപ്പെടുത്തൽ എന്ന ഉലച്ചിൽ  മരം, നിലത്തിട്ട് ചവിട്ടിക്കെ...

മിഴിയനക്കങ്ങൾ

ഈ നല്ല ഭൂമിയിൽ വിരിയാൻ കൊതിക്കുമെല്ലാം  എടുത്ത്, വിരിയുന്നിടത്ത് വെച്ച് ഋതുവായി മാറിനിൽക്കും ദൈവം മാറിനിൽക്കുന്നതിലെല്ലാം കയറിനിന്ന്  കയറിനിൽക്കുന്നതിൻ്റെയെല്ലാം മൊട്ടായി  വിരിയാൻ മറക്കും ദൈവം ദൈവത്തിൻ്റെ കൈ കാണിക്കലുകൾ പലപ്പോഴും അവഗണിച്ചും ചിലപ്പോഴെങ്കിലും എടുത്തുവെച്ചും വിരിയുന്നതിലേക്ക് എല്ലാം പൂക്കളുടെ ടാക്സി വിളിച്ച്  ഓടിയെത്തും എൻ്റെ പുലരികൾ വഴിയിൽ ചെമ്പകങ്ങൾ  പൂക്കളിൽ നിന്നടർന്ന് ആരുടെയൊക്കെയോ ഉടലുകളിൽ കയറി നടന്ന് പോയ പാടുകൾ ഹായ് ഹായ് എന്ന് അത് കണ്ട്  വിരിയുന്ന പൂക്കളിലേക്കൊക്കെ തുളുമ്പും ദൈവം മഞ്ഞുതുള്ളികൾ ദൈവവും പൂക്കളും മാറോട് ചേർക്കുന്നു മഞ്ഞുതുള്ളിയേത് പുലരിയേത് എന്ന് പൂക്കൾക്കും ദൈവത്തിനും മാറിപ്പോകുന്നു വഴികാട്ടികളിൽ അനുഭവപ്പെടും കൊടുംതണുപ്പ് കൊച്ചുകൊച്ച് കുഞ്ഞുങ്ങൾ ഒക്കത്തിരുന്ന് ചിരികളിലേക്കും വിളികളിലേക്കും മാറിമാറി ആയുന്നത് പോലെ ദൈവം ഓരോ പുലരികളിലേക്കും പ്രതീക്ഷകളിലേക്കും ആയുന്നു മൈനകളുടെ മുകളിൽ  കൈകൾ വിരിച്ച് അപ്പോഴും അവൾ  തീ കായുന്നു എൻ്റെ എന്ന വാക്ക് വഴിയിലെല്ലാം വീണ് കിടക്കും പുലരികൾ എന്ന ദൈവത്തിൻ്റെ പരാതി  അവളോടൊപ്പം തീ...

ഇളംനീല നിറമുള്ള ഒരിടപെടൽ

ഉന്മാദികളുടെ ഓരോ പ്രവർത്തിയും അത്രയും തീവ്രതയിൽ പ്രാർത്ഥനകളാവുന്ന  ഒരു സാധാരണദിവസമായിരിക്കണം അത് കാൽവിരൽക്കനലുകളുള്ള ഉന്മാദികളുടെ ദൈവം ഉണർന്നാലുടൻ നാണത്തോടെ പരതും  ഉന്മാദികളുടെ പ്രാർത്ഥന ഉന്മാദിയായ ആകാശം പറക്കുന്ന പക്ഷികളേ വെച്ച് ഏറ്റവും ഒടുവിലെ നാണം  ഘട്ടം ഘട്ടമായി മറയ്ക്കുന്നിടത്ത്, പക്ഷികൾ മറയ്ക്കുവാൻ ശ്രമിക്കുകയായിരുന്നിരിക്കണം ദൈവീകമായ നാണത്തിൻ്റെ ആഴം എത്ര വൈകിയാലും ഒരിക്കലും അവസാനിക്കാത്ത വിഷാദികൾകളുടെ വൈകുന്നേരങ്ങൾ വിഷാദികൾക്ക്  ഏതുനേരവും വൈകുന്നേരങ്ങൾ അഥവാ വൈകുന്നേരം  മാത്രമുള്ള വിഷാദികൾ എടുത്ത് വെക്കും മുമ്പ്  തീർന്നുപോകും അവരുടെ പകലുകൾ മൂന്ന് നേരവും  അസ്തമയം മാത്രമുള്ള അവരുടെ ദിനസരികൾ സായാഹ്നങ്ങൾ  സായാഹ്നങ്ങൾ സായാഹ്നങ്ങൾ അത് കഴിഞ്ഞ് വരും ഇരുട്ട് എന്ന യാഥാർത്ഥ്യം ദൈവമാകുവാൻ തുടങ്ങുന്നു ക്ഷമിക്കണം ഉന്മാദികളുടെ ദൈവം എന്നല്ല ഉന്മാദിയായ ദൈവം എന്ന് തന്നെ വായിക്കണം അതും അകക്കണ്ണുകൊണ്ട് അതേ അതേ ദൈവം ഏകാന്തതയുടെ  സൈഡ് വ്യൂ മിറർ മാത്രം നോക്കി വിഷാദികളേ ഓവർടേക്ക് ചെയ്യും അതേ ദൈവത്തിൻ്റെ സായാഹ്നവളവുകൾ വിഷാദികളും കൊടുംവളവുകളും  എന്ന് മാത്രം...