Skip to main content

സ്വരം സൂര്യൻ വിതയ്ക്കും വിധം കവിത

രണ്ട് നിശ്വാസങ്ങൾ ചേർത്തടയ്ക്കുന്നു
വാതിലിന്റെ രൂപത്തിൽ കാറ്റു തുറക്കുന്നു

കേട്ടിട്ടുണ്ടോ
പൂവിൽ വന്ന് 
കാറ്റിൽ വന്ന് 
മൊട്ട് തട്ടുന്ന സ്വരം

വിരിയുന്ന ഒന്ന് നുണഞ്ഞു കിടക്കുന്ന
മുലപ്പൂപാൽ മണം.
മൊട്ടിൽ,
പാലൂട്ടുന്ന അമ്മ അനുഭവിയ്ക്കും
നിർവൃതി

കാറ്റ് ചുമക്കും
വിരിയുന്നത് എഴുതിപ്പഠിയ്ക്കും
പൂക്കളുടെ നാല് വര

അതിൽ
നിലാവിൽ തൊടും
നാലാമത്തെ വര
അതിൽ കുഞ്ഞു കിടക്കുന്നു

2

തുടക്കമൊന്നും ഇല്ലാത്ത
കവിതയെഴുതണമെന്ന് വിചാരിക്കുകയായിരുന്നു

തിടുക്കവും ഉണ്ടായില്ല തീരെ
തുടക്കത്തിന്റെ കടലിലെ 
ഒരു തിര വന്ന് വരിയായി

ഋതുക്കളുടെ പകർത്തിയെഴുത്തു പുസ്തകത്തിൽ ഒന്ന്
വസന്തമാവും വിധം
മാറോട് ചേർത്ത് പൊതിയിടുന്ന
മറ്റൊന്ന്
പൂവായി

ഭ്രമണമണിഞ്ഞവളെ
എന്നൊരു വിളി ഭൂമി കാതിൽ,
കൊളുത്തിവെയ്ക്കുമെങ്കിൽ
അമ്മ മണം പൂക്കൾക്ക്

മൂന്നരമണിക്കനൽ

ഉലയുന്നതിന്റെ നാളം
അടിച്ചുനനയ്ക്കും
ഉണരുന്നതിന്റെ കല്ല്

മറിയുന്ന മണത്തിന്റെ താളുകൾ 
മണത്തിന്റെ പേജ്നമ്പർ പതിയേ
ഒരു പൂവാകുന്നു

പൂക്കുന്നതിൽ വാക്കുകൾ വാക
തിരുകിക്കയറ്റുന്നത് പോലെ
നിറങ്ങളിൽ തിരുകിക്കയറ്റി
 ചോപ്പ്

കവിത സൂര്യന്റെ 
ഉന്തുവണ്ടി ഉന്തുന്നത് പോലെ
ഓരോ പൂക്കളേയും ഉന്തുന്നു

ഉന്തുന്നതിനിടയിൽ
കാലിലെ ഓരോ വിരലുകളേയും
കൊന്തിത്തൊട്ട് കളിയ്ക്കും
പൂക്കൾ

3

ഋതുക്കളേയും ഉന്തുന്നു കാലുകൾ

വിരൽനീട്ടി 
വിരലിന്റെ അറ്റത്തെ കുഞ്ഞ് തൊടുന്നതെല്ലാം അമ്മയാവുന്നു

തൊട്ടുനോക്കിയിട്ടുണ്ടോ
താരാട്ടിലൊഴിച്ചു വെയ്ക്കും
കുഞ്ഞിന്റെ ഉറക്കം

ആടുന്നത് കെടുത്തി
തൊട്ടിൽ എന്ന് കൊളുത്തി
വിരലിന്റെ അറ്റത്തെ
ഊറുന്ന ഊഞ്ഞാൽ എന്ന് പൂക്കൾ

അരക്കെട്ട് വിരിഞ്ഞ്
മുട്ടിലിഴയുന്നതിന്റെ 
ഒരു കുഞ്ഞ്
അതിന്റെ മൂളിപ്പാട്ടുകൾ വീണുകിടക്കും
ഇടം

വായിച്ചുകൊണ്ടിരുന്ന 
പുസ്തകത്തിന്റെ താള് 
കാറ്റിൽ മറിയുന്നത് പോലെ
കാറ്റ് കൊണ്ട് വിരലുണ്ടാക്കി
ഉടലിൽ വെയ്ക്കുന്നു 
അത് കവിതയിൽ തൊടുന്നു

4

മറിയുന്നതിൽ നിന്ന് 
ഉടലിന്നെ 
കാറ്റിന്റെ രൂപത്തിൽ 
വിലക്കുന്ന ഒന്ന് ശ്വാസമാവുന്നതാവണം

തുറന്നിരിയ്ക്കുവാൻ ജാലകപ്പാളിയിൽ
നീളത്തിൽ കുത്തിവെയ്ക്കുന്ന
കൊളുത്തിനേപ്പോലെ 
അമ്മ ഒരു ജന്നൽ
കുഞ്ഞ് ഒരു കൊളുത്ത്
അത് മാതൃത്വത്തിലേക്ക് തുറക്കുന്നു

അണയാതിരിക്കുവാൻ
എരിയുന്നതിന്റെ അറ്റത്ത് കൊളുത്തിവെയ്ക്കുന്ന ഒന്ന്
തീ നാളമാകുന്നത് പോലെ തന്നെ
എരിഞ്ഞ്
ഒറ്റപ്പെട്ട്

തേൻ പുരണ്ട തീ
തേനീച്ചക്കൂട്ടിലെ
കത്തുന്ന വെയിൽ സൂര്യൻ

മാറിമാറിപ്പറക്കുന്ന
തേനീച്ചയും സൂര്യനും

5

ചുമന്നുകൊണ്ടിടലാണ്
അണയാതിരിയ്ക്കലാണ്

വട്ടത്തിനകത്ത് നിന്ന് 
പൊള്ളിവരും കുമിളകൾ പൊട്ടാതെ
വട്ടത്തിനകത്ത് പിടിച്ചുകൊടുക്കും
പപ്പടം പോലെ
പൊട്ടാതെ പിടിച്ചുകൊടുക്കലാണ്
തലയിൽ

അതിനിടയിൽ
കുമിളകൾ മറികടക്കുന്നുണ്ട്
തിളച്ചയെണ്ണകൾ

കണ്ടില്ലെന്ന് നടിയ്ക്കും
പപ്പടം കുത്തിയുടെ അറ്റത്തെ 
മാനംമര്യാദകൾ

തിരയുടെ തലയിൽ
ആരോ പിടിച്ചുകൊടുക്കും 
കടൽ
അത് ചുമന്ന് അക്കരെ കൊണ്ടിടുന്നിടം
എന്ന് ചുരുക്കാമെങ്കിൽ
കാഴ്ച്ച തിരിച്ചുവിടുന്നു 
നോവിൽ നിന്നും 

ജമന്തിയൊരു 
പള്ളിക്കൂടമായിരുന്നുവെങ്കിൽ 
സ്കൂൾ വിട്ട്,
ആദ്യം ഓടിവരും നിറം

പൂക്കുമ്പോൾ
എനിയ്ക്ക്
മുമ്പേ നടക്കുന്നു വാക്ക്
പിന്നിൽ ഞാൻ

6

പുഴ അതിന്റെ ഒഴുക്കുഘടികാരത്തെ
കടൽ അതിന്റെ ജലത്തെ

സമയം കൊണ്ട് തൊടുംവിധം

കടലാസിലെ
ഉടഞ്ഞ കുടം 
അടുക്കുന്നതിനടുത്ത് 
ചിതറിയ ശബ്ദത്തെ

ചിതറുന്ന അക്കങ്ങളിൽ സമയം
അടുക്കുന്ന ശബ്ദം

തുള്ളികൾ വന്ന്
തള്ളിത്തുറക്കും
മഴ കൊണ്ടുണ്ടാക്കിയ വാതിൽ

ധൂളി നുണയും
കുഞ്ഞുമഴ

തൊടുന്നത് അടുക്കാമെങ്കിൽ
കാലത്തിനെ തീ,
അതിന്റെ വെളിച്ചം കൊണ്ട് തൊടുന്നു
എനിയ്ക്ക് പൊള്ളുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...