Skip to main content

ഉൾക്കൊള്ളിക്കുന്നതിന്റെ ചടങ്ങുകൾ

പൂത്തുതുടങ്ങുന്ന,
വാക്കിന്റെ ജാക്കിവെച്ച് പൊക്കി
മാറ്റിയിടാത്ത
ഭ്രാന്തിന്റെ 
നാലുചക്രങ്ങളിൽ
ഒന്ന് 

മുക്കൂറ്റിക്കും മഞ്ഞയ്ക്കും ഇടയിൽ
തിരഞ്ഞുപോകുന്ന
മൂന്നു പൂക്കളിൽ ഒന്നാവുകയായിരുന്നു
കവിത

പൂത്തുതുടങ്ങിയിരിയ്ക്കുന്നു
വല്ലാതെ 
എങ്ങും കവിത എന്നൊന്നില്ല 
എന്ന തോന്നലും

വാക്കുകൾ കൊഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ
ശൂന്യത, 
ഇടങ്ങളുടെ വൈക്കോൽ തുറു

അയവിറക്കുന്ന ശിൽപ്പങ്ങൾക്കിടയിൽ
മേയുന്നതെന്തും സമയത്തിന്റെ പശു

ചോട്ടിൽ ഞെട്ടിൽ
നീലനിറത്തിന്റെ മേഘമുള്ള
നീലമല്ലിപ്പൂവ്

കൊഴിയുന്നതിന് മുമ്പ്
പൂവിൽ നിന്നും 
പവിഴം അഴിച്ചെടുത്ത
പോലെ
ചുവപ്പും എന്നോ അഴിഞ്ഞുപോയ
ഒന്ന്
കാറ്റുപോലും 
അറ്റങ്ങളിൽ ഒന്നുമില്ലാത്ത
ഒന്നിന്റെ കയറിഴച്ചിൽ

മൊട്ട് തിരഞ്ഞുകണ്ടെത്തും
മാറ്റത്തിന്റെ അറ്റമുള്ള പൂവ്
കനവാലില

മഴക്കോള് പോലെ 
മുമ്പ് എന്ന ഒന്നിന്റെ 
ഉരുണ്ടുകൂടുന്ന ശൂന്യത

കഴുത്ത് 
നീലമഴക്കോളുകൾ സൂക്ഷിക്കുന്ന
ഇടം

കഴുത്തിൽ 
പെയ്ത്തിന്റെ പാമ്പുകൾ ഇഴയും
ശിവനാകുന്നില്ല മഴ

മൂളിയുണ്ടാക്കും തുള്ളികളിൽ
തൂക്കിയിടും
മഴഗന്ധിയാം ഉടൽ
ഡമരുകവുമാവുന്നില്ല

പാദങ്ങൾക്കഞ്ചുതുള്ളികൾ
പാദസരങ്ങൾക്ക് 
അയ്യായിരം തുള്ളികൾ
അതും ഇറ്റിത്തുടങ്ങും
ജലനിഷേധിയാം ഇളനീലത്തുള്ളികൾ

ഉടൽ നഗ്നതയുടെ ഒരു തുള്ളി
ഇറ്റുന്നതിന്റെ അരക്കെട്ടുള്ളത്

തുള്ളിയുടെ ഞെട്ടുകളിൽ
മഴ 
തോർച്ചയുടെ ചില്ലകളുള്ള 
ഒരു മരം

അതിൽ
കൂടുകൂട്ടുന്നതെല്ലാം
പെയ്ത്തിന്റെ കിളികൾ
ചലനങ്ങൾ ഇറ്റിയ്ക്കും
പെയ്ത്താലില

മഴ 
തുള്ളികളിൽ
പെയ്ത്തിന്റെ കൂടുകൾ അഴിയും തൂക്കണാംകുരുവി

മാനം മെല്ലെ 
കിളികളും അഴിയ്ക്കുന്ന ഇടമാവുന്നു

സായാഹ്നം
കിളികൾ ചേക്കേറുന്നതിന്റെ ആകൃതികൾ
തൂക്കിയിടും ഇടം

തുള്ളികളുള്ള ശൂന്യത പോലെ
മേഘത്തിനെ നഗ്നമാക്കി
പെയ്ത്തഴിക്കുന്ന ഒന്ന്

തോരുന്നതിന്റെ 
രത്നച്ചുരുക്കങ്ങളിൽ
മഴ

മെല്ലേ 
അതിലും മെല്ലെ
വെയിലൊരു കല്ല്

അസ്തമയത്തിന്റെ അഹിംസകളിൽ
പൊടുന്നനേ
സൂര്യൻ ഒരു രാജ്യം

തിരകൾ കെട്ടിവെച്ച കടൽ
തൂവലുകളുടെ ഉപ്പ്
കിളി ചേക്കേറുന്നതിന്റെ ഗാന്ധി.

തൊട്ടെടുക്കുവാൻ നിഴൽ
എന്റെ വിരലുകളെ 
അനുവദിയ്ക്കുമെങ്കിൽ
മാത്രം
നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
നോക്കിനിൽക്കും ചന്ദ്രനെ
എനിയ്ക്കീ കവിതയുടെ അവസാനം
ഉൾക്കൊള്ളിയ്ക്കുവാനായേക്കും.

Comments

  1. അഴിഞ്ഞുപോകുമ്പോഴുള്ള കാഴ്ച്ചകൾ

    ReplyDelete
  2. നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
    നോക്കിനിൽക്കും ചന്ദ്രനെ
    എനിയ്ക്കീ കവിതയുടെ അവസാനം
    ഉൾക്കൊള്ളിയ്ക്കുവാനായേക്കും.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം

തുമ്പിക്കും ശാന്തതക്കും വേണ്ടി ഒരേ ആകാശം വിവിധഭാവങ്ങളിൽ പ്രവർത്തിക്കും വിധം ഭാഷ കൂടെ  ചെറുവിരലുകളുടെ ആൽബമുണ്ടാക്കുന്നു അനക്കാത്തതിന് എല്ലാ ചെറുവിരലുകളുടേയും നിശ്ചലതയോട് കലഹിക്കുന്നു പ്രതിഷേധചന്ദ്രൻ്റെ കല മാനത്ത് അതും പ്രതിഷേധം പുനഃസ്ഥാപിക്കപ്പെടും വണ്ണം ചരിച്ച് പ്രതിഷേധകല എന്ന വിധം മാനത്ത് മുകളിൽ  കലകളിൽ തുടരുന്ന ചന്ദ്രൻ  ചിലപ്പോൾ മാഞ്ഞ് ചിലപ്പോൾ മങ്ങി എന്ന് തുടർച്ചകൾ നിശ്ചലതകളുടെ മായ്ക്കപ്പെടുന്ന കല കലയിൽ നിന്ന് അടർന്ന് മാറി  അതിൻ്റെ  പുന:ചരിവുകൾ ചരിയുന്നതിൻ്റെ കല മാനത്ത്  എന്ന് ഉറപ്പിക്കുന്നു ചരിയുവാനുള്ള സ്വാതന്ത്ര്യം സ്വതന്ത്ര ചരിവ് കലകളുടെ മാനത്ത് ഒരു ചരിവാകും സൂര്യൻ ഒപ്പം സ്വാതന്ത്ര്യവും ആൽബങ്ങളിൽ ചരിവുകളുടെ കൂട്ടിവെപ്പ് ഒരു ഒട്ടിച്ചുവെപ്പാവും കല ചരിവുകളുടേത് മാത്രവും ഒരു മുറി തേങ്ങയിൽ കൊള്ളുന്ന ജീവിതം കല ചിരകിയെടുക്കുന്നു ഉടച്ച തേങ്ങാവെള്ളത്തിൽ അന്തരീക്ഷത്തിൻ്റെ ചരിവ് കലർത്തുന്നു എടുത്തുകളയാൻ തൊട്ട വിരലിൽ അന്തരീക്ഷത്തിൻ്റെ  ചരിവുകളുടെ നാരുകൾ ഓരോ ഇലയിലും വ്യത്യസ്ഥ മണങ്ങളുള്ള നാരകങ്ങൾ ഉടലിൽ വ്യത്യസ്ഥമൂക്കുകൾ പരിശീലിക്കുന്നു ഭയക്കുവാനുള്ള സ്വാതന്ത്...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...