Skip to main content

ഉൾക്കൊള്ളിക്കുന്നതിന്റെ ചടങ്ങുകൾ

പൂത്തുതുടങ്ങുന്ന,
വാക്കിന്റെ ജാക്കിവെച്ച് പൊക്കി
മാറ്റിയിടാത്ത
ഭ്രാന്തിന്റെ 
നാലുചക്രങ്ങളിൽ
ഒന്ന് 

മുക്കൂറ്റിക്കും മഞ്ഞയ്ക്കും ഇടയിൽ
തിരഞ്ഞുപോകുന്ന
മൂന്നു പൂക്കളിൽ ഒന്നാവുകയായിരുന്നു
കവിത

പൂത്തുതുടങ്ങിയിരിയ്ക്കുന്നു
വല്ലാതെ 
എങ്ങും കവിത എന്നൊന്നില്ല 
എന്ന തോന്നലും

വാക്കുകൾ കൊഴിഞ്ഞുകിടക്കുന്ന ഇടങ്ങളിൽ
ശൂന്യത, 
ഇടങ്ങളുടെ വൈക്കോൽ തുറു

അയവിറക്കുന്ന ശിൽപ്പങ്ങൾക്കിടയിൽ
മേയുന്നതെന്തും സമയത്തിന്റെ പശു

ചോട്ടിൽ ഞെട്ടിൽ
നീലനിറത്തിന്റെ മേഘമുള്ള
നീലമല്ലിപ്പൂവ്

കൊഴിയുന്നതിന് മുമ്പ്
പൂവിൽ നിന്നും 
പവിഴം അഴിച്ചെടുത്ത
പോലെ
ചുവപ്പും എന്നോ അഴിഞ്ഞുപോയ
ഒന്ന്
കാറ്റുപോലും 
അറ്റങ്ങളിൽ ഒന്നുമില്ലാത്ത
ഒന്നിന്റെ കയറിഴച്ചിൽ

മൊട്ട് തിരഞ്ഞുകണ്ടെത്തും
മാറ്റത്തിന്റെ അറ്റമുള്ള പൂവ്
കനവാലില

മഴക്കോള് പോലെ 
മുമ്പ് എന്ന ഒന്നിന്റെ 
ഉരുണ്ടുകൂടുന്ന ശൂന്യത

കഴുത്ത് 
നീലമഴക്കോളുകൾ സൂക്ഷിക്കുന്ന
ഇടം

കഴുത്തിൽ 
പെയ്ത്തിന്റെ പാമ്പുകൾ ഇഴയും
ശിവനാകുന്നില്ല മഴ

മൂളിയുണ്ടാക്കും തുള്ളികളിൽ
തൂക്കിയിടും
മഴഗന്ധിയാം ഉടൽ
ഡമരുകവുമാവുന്നില്ല

പാദങ്ങൾക്കഞ്ചുതുള്ളികൾ
പാദസരങ്ങൾക്ക് 
അയ്യായിരം തുള്ളികൾ
അതും ഇറ്റിത്തുടങ്ങും
ജലനിഷേധിയാം ഇളനീലത്തുള്ളികൾ

ഉടൽ നഗ്നതയുടെ ഒരു തുള്ളി
ഇറ്റുന്നതിന്റെ അരക്കെട്ടുള്ളത്

തുള്ളിയുടെ ഞെട്ടുകളിൽ
മഴ 
തോർച്ചയുടെ ചില്ലകളുള്ള 
ഒരു മരം

അതിൽ
കൂടുകൂട്ടുന്നതെല്ലാം
പെയ്ത്തിന്റെ കിളികൾ
ചലനങ്ങൾ ഇറ്റിയ്ക്കും
പെയ്ത്താലില

മഴ 
തുള്ളികളിൽ
പെയ്ത്തിന്റെ കൂടുകൾ അഴിയും തൂക്കണാംകുരുവി

മാനം മെല്ലെ 
കിളികളും അഴിയ്ക്കുന്ന ഇടമാവുന്നു

സായാഹ്നം
കിളികൾ ചേക്കേറുന്നതിന്റെ ആകൃതികൾ
തൂക്കിയിടും ഇടം

തുള്ളികളുള്ള ശൂന്യത പോലെ
മേഘത്തിനെ നഗ്നമാക്കി
പെയ്ത്തഴിക്കുന്ന ഒന്ന്

തോരുന്നതിന്റെ 
രത്നച്ചുരുക്കങ്ങളിൽ
മഴ

മെല്ലേ 
അതിലും മെല്ലെ
വെയിലൊരു കല്ല്

അസ്തമയത്തിന്റെ അഹിംസകളിൽ
പൊടുന്നനേ
സൂര്യൻ ഒരു രാജ്യം

തിരകൾ കെട്ടിവെച്ച കടൽ
തൂവലുകളുടെ ഉപ്പ്
കിളി ചേക്കേറുന്നതിന്റെ ഗാന്ധി.

തൊട്ടെടുക്കുവാൻ നിഴൽ
എന്റെ വിരലുകളെ 
അനുവദിയ്ക്കുമെങ്കിൽ
മാത്രം
നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
നോക്കിനിൽക്കും ചന്ദ്രനെ
എനിയ്ക്കീ കവിതയുടെ അവസാനം
ഉൾക്കൊള്ളിയ്ക്കുവാനായേക്കും.

Comments

  1. അഴിഞ്ഞുപോകുമ്പോഴുള്ള കാഴ്ച്ചകൾ

    ReplyDelete
  2. നിലാവിന്റെ ബോണറ്റ് പൊക്കിവെച്ച്
    നോക്കിനിൽക്കും ചന്ദ്രനെ
    എനിയ്ക്കീ കവിതയുടെ അവസാനം
    ഉൾക്കൊള്ളിയ്ക്കുവാനായേക്കും.
    ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.