Skip to main content

കള്ളൻ ആൾക്കൂട്ടം എന്നിവയിലെ ഒന്നെന്ന നിർമ്മിതി

ഒരാൾ കൂടി 
വരുവാനുള്ള ഒരാൾക്കൂട്ടം.
ഒരാൾക്കൂട്ടത്തെ 
മോഷ്ടിച്ചുകൊണ്ടു പോകുന്ന 
കള്ളൻ

എല്ലാ ആൾക്കൂട്ടങ്ങളും
പലപ്പോഴായി
കള്ളനായി മാറ്റിനിർത്തി 
അവരിൽ ഒരാളെ

അയാളുടെ നിറം
അയാളുടെ സ്വഭാവം
അയാളുടെ സമയം
അതിനനുസരിച്ചു രൂപപ്പെട്ടുവരുന്നു

പകൽ ആൾക്കൂട്ടങ്ങളെ 
ഒഴിച്ചുവെയ്ക്കുന്ന
കുപ്പിയായി കാണപ്പെട്ടു
കൂടെ ഒഴിക്കപ്പെട്ടു 
അയാൾക്ക് ചുറ്റും നിൽക്കുന്നവർ
ഒപ്പം രാത്രിഗന്ധിയായ
പൊള്ളുന്ന വെയിലും
നിറം കൊണ്ടുകൊണ്ടു കറുത്തുപോയത്
നിറമുള്ളതും നിറമില്ലാത്തതുമായ
കുപ്പികളുണ്ടായി

ആൾക്കൂട്ടം, ഒരാളെ തുറക്കുന്ന താക്കോലാണെന്ന്
ആരോ പറഞ്ഞു
എന്നിട്ടും അയാൾ മാത്രം തുറന്നുകിടന്നു.
അകത്തേക്ക് മാത്രം ചാരി

അവിടെ തുടർന്നു
ഓടിട്ട വീടുകളിൽ
പിറകുവശത്ത് മാത്രം
ചാരി,
ചരിച്ച് വെച്ചിരിക്കുന്ന വിധം 
കാണപ്പെടുന്ന എണികൾ

വാരിയിൽ നിന്നും 
താഴെ വീഴുന്ന വെള്ളം
താഴെവീണ്
താഴെവീണ് 
അവിടെ കിടന്ന്
കെട്ടിക്കിടക്കുന്നതിന് മുമ്പ്
ഒലിച്ചുപോകുന്നതിന് മുമ്പ്
താഴെ നിന്ന്
എണിയെടുത്ത് ചാരി 
മുകളിലേയ്ക്ക് കയറി
ചോർച്ചകൾ അടച്ചു
ഓടുകൾ മാറ്റിയിട്ടു
തനിയെ മഴ നനഞ്ഞ്
താഴെയ്ക്കിറങ്ങി

പനിയ്ക്കപ്പെട്ടവരും
പനിപിടിക്കാത്തവരും ഉണ്ടായി ആൾക്കൂട്ടങ്ങളിൽ

അവർ തങ്ങളിൽ ഇടപഴകി
പനിക്കോളുകൾ പങ്കുവെച്ചു

വിരൽ കമഴ്ത്തി 
പരസ്പരം അളന്നു
നെറ്റിയിൽ പനിച്ചൂടുകൾ

ഇല്ലാതായി
ഓടിട്ടവീടുകൾ വാരികൾ
ചാരിവെയ്ക്കുവാൻ 
ഇല്ലാതായി ഏണികൾ

അദൃശ്യവാരിയിൽ നിന്നും
വെള്ളം മാത്രം ഇറ്റി താഴെ വീണു
കെട്ടിക്കിടന്നു
ഒഴുകിപ്പോയി.

ആൾക്കൂട്ടങ്ങൾ കയറിയിറങ്ങി
വീടുകളിൽ
ഉള്ളതും ഇല്ലാത്തതുമായ
വീടുകളുണ്ടായി

വീടുളളവരെന്നും
വീടില്ലാത്തവരെന്നും 
ആൾക്കൂട്ടം രണ്ടായി

സാവകാശത്തിലും
വേഗത്തിലും
ബംബിൽ 
വാഹനങ്ങൾ കയറിയിറങ്ങുന്ന
പ്രതീതി ചുറ്റുമുണ്ടായി

കള്ളൻ കയറാതെ
തുറന്നുകിടന്നു വീടുകൾ

ഇല്ലാതായ വീടുകളുടെ അകവശം
മാത്രം 
മഴയില്ലാത്തപ്പോഴും ചോർന്നു

അവിടുന്നൊരാൾ ഇറങ്ങിവന്നു
ചുറ്റും ആൾക്കൂട്ടത്തെ ഉണ്ടാക്കുന്നു
കാലിൽ ചിലങ്കയിട്ട്
നൃത്തം വെയ്ക്കുന്നത് പോലെ
കള്ളനാവുന്നു.



Comments

  1. വീടുള്ളവരും ഇല്ലാത്തവരും അതിൽ നിന്നും ജനിക്കുന്ന കള്ളന്മാരും ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...