Skip to main content

കള്ളൻ ആൾക്കൂട്ടം എന്നിവയിലെ ഒന്നെന്ന നിർമ്മിതി

ഒരാൾ കൂടി 
വരുവാനുള്ള ഒരാൾക്കൂട്ടം.
ഒരാൾക്കൂട്ടത്തെ 
മോഷ്ടിച്ചുകൊണ്ടു പോകുന്ന 
കള്ളൻ

എല്ലാ ആൾക്കൂട്ടങ്ങളും
പലപ്പോഴായി
കള്ളനായി മാറ്റിനിർത്തി 
അവരിൽ ഒരാളെ

അയാളുടെ നിറം
അയാളുടെ സ്വഭാവം
അയാളുടെ സമയം
അതിനനുസരിച്ചു രൂപപ്പെട്ടുവരുന്നു

പകൽ ആൾക്കൂട്ടങ്ങളെ 
ഒഴിച്ചുവെയ്ക്കുന്ന
കുപ്പിയായി കാണപ്പെട്ടു
കൂടെ ഒഴിക്കപ്പെട്ടു 
അയാൾക്ക് ചുറ്റും നിൽക്കുന്നവർ
ഒപ്പം രാത്രിഗന്ധിയായ
പൊള്ളുന്ന വെയിലും
നിറം കൊണ്ടുകൊണ്ടു കറുത്തുപോയത്
നിറമുള്ളതും നിറമില്ലാത്തതുമായ
കുപ്പികളുണ്ടായി

ആൾക്കൂട്ടം, ഒരാളെ തുറക്കുന്ന താക്കോലാണെന്ന്
ആരോ പറഞ്ഞു
എന്നിട്ടും അയാൾ മാത്രം തുറന്നുകിടന്നു.
അകത്തേക്ക് മാത്രം ചാരി

അവിടെ തുടർന്നു
ഓടിട്ട വീടുകളിൽ
പിറകുവശത്ത് മാത്രം
ചാരി,
ചരിച്ച് വെച്ചിരിക്കുന്ന വിധം 
കാണപ്പെടുന്ന എണികൾ

വാരിയിൽ നിന്നും 
താഴെ വീഴുന്ന വെള്ളം
താഴെവീണ്
താഴെവീണ് 
അവിടെ കിടന്ന്
കെട്ടിക്കിടക്കുന്നതിന് മുമ്പ്
ഒലിച്ചുപോകുന്നതിന് മുമ്പ്
താഴെ നിന്ന്
എണിയെടുത്ത് ചാരി 
മുകളിലേയ്ക്ക് കയറി
ചോർച്ചകൾ അടച്ചു
ഓടുകൾ മാറ്റിയിട്ടു
തനിയെ മഴ നനഞ്ഞ്
താഴെയ്ക്കിറങ്ങി

പനിയ്ക്കപ്പെട്ടവരും
പനിപിടിക്കാത്തവരും ഉണ്ടായി ആൾക്കൂട്ടങ്ങളിൽ

അവർ തങ്ങളിൽ ഇടപഴകി
പനിക്കോളുകൾ പങ്കുവെച്ചു

വിരൽ കമഴ്ത്തി 
പരസ്പരം അളന്നു
നെറ്റിയിൽ പനിച്ചൂടുകൾ

ഇല്ലാതായി
ഓടിട്ടവീടുകൾ വാരികൾ
ചാരിവെയ്ക്കുവാൻ 
ഇല്ലാതായി ഏണികൾ

അദൃശ്യവാരിയിൽ നിന്നും
വെള്ളം മാത്രം ഇറ്റി താഴെ വീണു
കെട്ടിക്കിടന്നു
ഒഴുകിപ്പോയി.

ആൾക്കൂട്ടങ്ങൾ കയറിയിറങ്ങി
വീടുകളിൽ
ഉള്ളതും ഇല്ലാത്തതുമായ
വീടുകളുണ്ടായി

വീടുളളവരെന്നും
വീടില്ലാത്തവരെന്നും 
ആൾക്കൂട്ടം രണ്ടായി

സാവകാശത്തിലും
വേഗത്തിലും
ബംബിൽ 
വാഹനങ്ങൾ കയറിയിറങ്ങുന്ന
പ്രതീതി ചുറ്റുമുണ്ടായി

കള്ളൻ കയറാതെ
തുറന്നുകിടന്നു വീടുകൾ

ഇല്ലാതായ വീടുകളുടെ അകവശം
മാത്രം 
മഴയില്ലാത്തപ്പോഴും ചോർന്നു

അവിടുന്നൊരാൾ ഇറങ്ങിവന്നു
ചുറ്റും ആൾക്കൂട്ടത്തെ ഉണ്ടാക്കുന്നു
കാലിൽ ചിലങ്കയിട്ട്
നൃത്തം വെയ്ക്കുന്നത് പോലെ
കള്ളനാവുന്നു.



Comments

  1. വീടുള്ളവരും ഇല്ലാത്തവരും അതിൽ നിന്നും ജനിക്കുന്ന കള്ളന്മാരും ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..