Skip to main content

മൂളുന്നത് പോലെ

കയറിനിൽക്കുകയായിരുന്നു
മഴവിൽച്ചെരിവിൽ
മഴച്ചെരിവിൽ
മണ്ണ് മയങ്ങുമ്പോൾ 
കേൾക്കുന്ന 
മാറനങ്ങുന്ന താളം

അരക്കെട്ടിലെ പറവച്ചരിവ്
അതിന്റെ കുറച്ചുവെച്ച ചിറകടികൾ

ആരും മിണ്ടുവാനില്ലാത്ത ഒരിടത്തിരുന്ന്
ആരുമില്ലാത്തവരുടെ പരിഭവങ്ങൾ
മൂളി മൂളി കേൾക്കുകയായിരുന്നു
കേട്ടുകൊണ്ടിരുന്ന പാട്ട്

പ്രാവുകളെ പ്പോലെ 
പതിവുകളിൽ കൊക്കുരുമി
പരാതികളില്ലാതെ
രാത്രിയിലും  
ഭ്രമണം തുടരുന്ന
ഭൂമി

ജാലകമില്ലാത്ത വീടുകൾ
വീടുകളും ഇല്ലായെന്നു തന്നെ പറയണം
അവയുടെ സാങ്കൽപ്പിക
ജാലകത്തിനപ്പുറം 
മാഞ്ഞുപോകുന്ന 
ഇന്നലെകൾ

പൂവുകൾ
വിരിയുന്നതിന്റെ 
ഗ്രാമഫോൺ റെക്കോർഡുകൾ പോലെ
മൊട്ടുകൾ വെച്ച് 
അവയുടെ സങ്കടങ്ങൾ 
ഗസലിൽ കേട്ടിരിയ്ക്കുന്നു
കറങ്ങുന്ന കറുപ്പായി 
ഒന്നും ഒട്ടിയ്ക്കാത്ത ഇരുട്ട്

സിദ്ധാർത്ഥനായിരുന്നുവെങ്കിൽ
വാക്കുകൾ
എഴുതിക്കഴിഞ്ഞ 
ഓരോ കവിതയിൽ നിന്നും
ഇറങ്ങിപ്പോകേണ്ട സമയം

രാത്രി മുഴുവൻ
നിലാവിന്റെ പരിഭവങ്ങൾ,
മൂളികേൾക്കുന്ന താളത്തിൽ
ചന്ദ്രന്റെ ഒറ്റമൂളൽ
വെളുക്കാറാവുമ്പോൾ
മഞ്ഞാവുന്നു

ഓരോ മൂളലും
തുളുമ്പുന്നതിന് മുമ്പ്
തുമ്പിയാവുന്ന യാമം

യുഗങ്ങൾക്കപ്പുറം
വാക്കുകൾ കഥയിലെ ബുദ്ധനാവുന്ന
വിധം
അന്തരീക്ഷം ശാന്തം

തുള്ളിയിട്ടില്ല തുമ്പി
പറക്കുന്നതിലേയ്ക്ക്
തുളുമ്പിയിട്ടില്ല തുള്ളിയും

ഇറ്റുന്നതിന് മുമ്പ്
ഒരു തുള്ളിയിലേയ്ക്ക് കയറിനിന്നു
ഇറ്റുന്നത് മാറ്റി ഒരു മൂളലാക്കാമോ
എന്ന് ചോദിച്ചു

തണുത്ത എന്ന വാക്കിന്റെ
കുണുക്കം

മൂളുന്നത് പോലെ 
തുളുമ്പി 
ഒരു തുള്ളിയിറ്റുന്നു.

Comments

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!