Skip to main content

മൂന്നാമത്തെ മകൻ രാമൻ

തീപിടിച്ചു
പടരല്ലേ വിരലുകളാണെന്ന്
പറഞ്ഞു മനസ്സിലാക്കി
ഉടലിനെ

കവിതയായില്ലേ
എന്നു തിരിച്ചുചോദിച്ചു
കുഴച്ചു തിരിച്ചുവെച്ചു വിരലുകൾ.

മണ്ണിൽ കൊഴിഞ്ഞു കിടന്നു കണ്ണുകൾ
നുള്ളി പ്പെറുക്കിയെടുത്തു
തിരിച്ചുപോയി അണ്ണാറക്കണ്ണൻമാർ.
വഴികളുണ്ടായി

വിരലുകൾ ഒഴുകിപ്പോയ
മൂന്ന് വരകൾക്കടിയിലൂടെ ഊറിയിറങ്ങി
തരിശ്ശായി കിടന്നു ഉടലുകൾ

കടലുകളുണ്ടായി എന്ന്,
എഴുത്ത് തുളുമ്പി
അരുതരുത് വിരലുകൾ തടഞ്ഞു
ഏറ്റവും പുതിയനര വളർന്ന്
ആ വരി പൂർണ്ണമായും മായ്ച്ചു

ആ നര കൊഴിഞ്ഞുവോ എന്ന് മാത്രം
മായുന്നതിന് മുമ്പ്
ഉറപ്പിച്ചൂ വരി.

പത്തിടങ്ങളിൽ പത്തുടൽ
കൂട്ടിവെച്ച്
പത്തുതലയുള്ള അണ്ണാൻ
ഓരോ തലയ്ക്കും പത്തുവാലുകൾ
പത്തു നരകൾ
ചിലച്ചും ചലിപ്പിച്ചും
അനുവദിച്ചു.

തലയാട്ടി ഞാൻ ശരിവെച്ചു.
എട്ടാമത്തെ വിരൽ വന്നു നൂത്തുതൊട്ടു ദൈവം

മഴയെ ഞാൻ രഹസ്യമായി
അംഗീകരിച്ചു.
പരസ്യമായി നനഞ്ഞു
മഴ വൃദ്ധനായി.

നിറമിളകിപ്പോയതിന്റെ
പാട്
ചിരിയായി മാഞ്ഞുകിടന്നു
മുഖത്ത്.

കുടഞ്ഞു കളഞ്ഞു പുലരി

ചാരം വാരാൻ അമ്മയ്ക്ക്
വിരലുകൾ സമ്മാനിച്ചു
മൂന്നാമത്തെ മകനാവുന്നു
രാമൻ.

Comments

  1. ദൗത്യം നിറവേറ്റിയ മൂന്നാമത്തെ മകൻ രാമൻ ..

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം